24 മണിക്കൂറിനിടെ ഇന്ത്യയിൽ 549 കേസുകൾ: മരിച്ചത് 20 പേർ, മുംബൈയിൽ രോഗബാധിതർ വർധിക്കുന്നു!!
ദില്ലി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് മരിച്ചത് 20 പേരെന്ന് ആരോഗ്യമന്ത്രാലയം. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 166ലെത്തിയിരുന്നു. 549 കേസുകളാണ് ഈ സമയപരിധിക്കുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതിനകം 5865 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഐസിഎംആർ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവരുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ 473 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തിന് കൈ കോർത്ത് ഇഎസ്ഐസി, 8 പ്രത്യേക കൊവിഡ് ആശുപത്രികൾ തയ്യാർ
അതേ സമയം രാജ്യത്തെ 20 കമ്പനികൾ കൊറോണ ബാധിതരെ ചികിത്സിക്കുന്നവർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾ നിർമിച്ചുവരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 1.7 കോടി സുരക്ഷാ വസ്ത്രങ്ങൾ നിർമിക്കുന്നതിനായുള്ള ഓർഡറുകളുടെ കാര്യത്തിൽ തീരുമാനമായെന്നും അദ്ദേഹം അറിയിച്ചു. മാസ്കുകൾ, വെന്റിലേറ്ററുകൾ എന്നിവ വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി റെയിൽവേ 2,5000 ഡോക്ടർമാരെയും 35000 പാരാമെഡിക്കൽ ജീവനക്കാരെയുമാണ് ഇപ്പോൾ വിന്യസിച്ചിട്ടുള്ളത്. കൊറോണ ചികിത്സയ്ക്കായി ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള 586 ഹെൽത്ത് യൂണിറ്റുകൾ, 45 സബ് ഡിവിഷണൽ ആശുപത്രികൾ, എട്ട് പ്രൊഡക്ഷൻ യൂണിറ്റുകൾ, 16 സോണൽ ആശുപത്രികൾ എന്നിവയെ മാറ്റിക്കഴിഞ്ഞിട്ടുണ്ട്. 5000 റെയിൽവേ കോച്ചുകളാണ് 80,0000 ഐസോലേഷൻ കിടക്കകൾ തയ്യാറാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്നത്. ഇതിൽ 3,250 വാർഡുകളും പ്രവർത്തന സജ്ജമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ മുംബൈയിൽ 79 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മുംബൈയിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ 775ലേക്ക് ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1346ലെത്തുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മാത്രം ഒമ്പത് പേർ മുംബൈയിൽ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ 65 പേർ മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച് മരിച്ചു കഴിഞ്ഞിട്ടുണ്ട്.