രാജസ്ഥാനിൽ ബിജെപി നീക്കങ്ങൾക്ക് തടയിട്ട് കോൺഗ്രസ്; 6 എംഎൽഎമാരെ അടർത്തിയെടുത്തു, സർക്കാർ ഭദ്രം
ജയ്പ്പൂർ: രാജസ്ഥാനിൽ മായാവതിയുടെ ബിഎസ്പിക്ക് കനത്ത തിരിച്ചടി. ബഹുജൻ സമാജ് വാദി പാർട്ടിയുടെ ആറ് എംഎൽഎമാരും കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു. തങ്ങൾ കോൺഗ്രസിൽ ലയിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ആറ് ബിഎസ്പി എംഎൽഎമാരും രാജസ്ഥാൻ സ്പീക്കർ സിപി ജോഷിക്ക് കത്ത് കൈമാറി.
7 സ്ത്രീകളെ വിവാഹം കഴിച്ചു; 6 സ്ത്രീകളെ പീഡിപ്പിച്ചു, ജോലി പോലീസിലെ "എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്"!!
ബിഎസ്പി എംഎൽഎമാരായ രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാൻ സിംഗ് മീന, സന്ദീപ് യാദവ്, ദീപ് ചന്ദ് ഖേറിയ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. കർണാടകയ്ക്ക് സമാനമായി രാജസ്ഥാനിലും ബിജെപി അട്ടിമറിയിലൂടെ സർക്കാരിനെ താഴെയിറക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ബിഎസ്പി എംഎൽഎമാരെ മറുകണ്ടം ചാടിച്ച് കോൺഗ്രസ് അംഗബലം ഉയർത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ
രാജസ്ഥാനിൽ കഴിഞ്ഞ വർഷം അവസാനത്തോടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വസുന്ധര രാജെ സിന്ധ്യ സർക്കാരിനെ താഴെയിറക്കിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. പിസിസി അധ്യക്ഷനായിരുന്ന സച്ചിൻ പൈലറ്റായിരുന്നു കോൺഗ്രസിന്റെ വിജയശിൽപ്പി. മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലികൾക്കിടയിൽ അശോക് ഗെലോട്ടിന് മുഖ്യമന്ത്രി പദം ലഭിക്കുകയും സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു.
സീറ്റ് നേട്ടം ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പിൽ 200 അംഗ നിയമസഭയിൽ നൂറ് സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. ബിഎസ്പിയുടെ ആറ് എംഎൽഎമാരുടെയും 13 സ്വതന്ത്ര എംഎൽഎമാരിൽ 12 പേരുടേയും പിന്തുണയോടുകൂടിയാണ് കേവലഭൂരിപക്ഷം കടന്ന് കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. പിന്തുണ നൽകിയ സ്വതന്ത്ര എംഎൽഎമാർ എല്ലാവരും ഇതിനോടകം കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഇതിനൊപ്പം ആറ് ബിഎസ്പി എംഎൽഎമാരും കോൺഗ്രസിൽ ചേർന്നതോടെ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 118 ആയി ഉയർന്നു.
ഗെലോട്ടിന്റെ തന്ത്രം
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളാണ് ബിഎസ്പി എംഎൽഎമാരെ കോൺഗ്രസിൽ എത്തിച്ചതെന്നാണ് സൂചന. മധ്യപ്രദേശിലും ബിഎസ്പിയുടെ പിന്തുണയോടെയാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിലെ ബിസ്പി സ്ഥാനാർത്ഥി കോൺഗ്രസിൽ ചേർന്നതോടെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് മായാവതി ഭീഷണി മുഴക്കിയിരുന്നു. രാജസ്ഥാനിൽ ബിഎസ്പി എംഎൽഎമാരുടെ കൂറുമാറ്റം മധ്യപ്രദേശിലും കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.
വർഗീയ ശക്തിക്കെതിരെ
വർഗീയ ശക്തികൾക്കെതിരെ പോരാടുക, സംസ്ഥാനത്തിന്റെ വികസനത്തിനായി വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തങ്ങൾ കോൺഗ്രസിൽ ചേർന്നതെന്നാണ് ബിഎസ്പി എംഎൽഎമാർ പറയുന്നത്. അശോക് ഗെലോട്ട് മികച്ച മുഖ്യമന്ത്രിയാണ്, അദ്ദേഹത്തേക്കാൾ നന്നായി രാജസ്ഥാന് വേണ്ടി പ്രവർത്തിക്കാൻ മറ്റാർക്കും സാധിക്കില്ല. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയിൽ ആകൃഷ്ടനായാണ് കോൺഗ്രസിൽ എത്തിയതെന്ന് രാജിവെച്ച ബിഎസ്പി എംഎൽഎ രാജേന്ദ്ര ഗുഡ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഞങ്ങൾക്ക് മുമ്പിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റ വികസനത്തിനായി സർക്കാരിനൊപ്പം നിൽക്കുമ്പോഴും തിരഞ്ഞെടുപ്പിൽ അവർക്കെതിരെ മത്സരിക്കുന്നു. ഇത് എതിരാളികൾക്ക് ശക്തി പകരും. ഈ ചിന്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ നന്മയ്ക്ക് വേണ്ടി ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന് ആശ്വാസം
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്ന സംസ്ഥാനമാണ് രാജസ്ഥാൻ. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയായിരുന്നു നേതൃത്വത്തെ വലച്ചത്. കോൺഗ്രസിലെ തന്നെ മുതിർന്ന നേതാക്കളും യുവനിരയും തമ്മിൽ നിയമസഭയിലടക്കം പരസ്പരം പോരടിച്ചതോടെ കർണാടകയിലേതിന് സമാനമായി സംസ്ഥാന ഭരണം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ബിജെപിയും തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയിലാണ് കൂടുതൽ എംഎൽഎമാരെ മറുകണ്ടം ചാടിച്ച് കോൺഗ്രസ് നില ഭദ്രമാക്കിയത്.