ഊട്ടിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നു; 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഗൂഡല്ലൂർ: ഊട്ടിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ആറ് സ്ത്രീ തൊഴിലാളികൾക്ക് ദാരുണാന്ത്യം. സംഗീത ( 35), ഷക്കീല ( 30), ഭാഗ്യ (36) ഉമ (35) മുത്തുലക്ഷ്മി (36), രാധ (38) എന്നിവരാണ് മരിച്ചത്. ഊട്ടിക്ക് സമീപം ഗാന്ധി നഗറിലാണ് സംഭവം. വീടിന് 30 അടി ഉയരമുള്ള സംരക്ഷണ ഭിത്തി നിർമ്മിച്ചിരുന്നു. മുകൾ മുറ്റത്തെ ഉപയോഗ ശൂന്യമായ ശൗചാലയം തകർന്നുവീണതാണ് അപകടത്തിന് കാരണമായത്.
താഴെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ മണ്ണിനടയിൽ പെടുകയായിരുന്നു. ആറ് സ്ത്രീകളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പത്തോളം സ്ത്രീകൾ ആയിരുന്നു ജോലിയിൽ ഏർപ്പെട്ടിരുന്നത്. കിടങ്ങ് കുഴിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ മേൽ അപ്രതീക്ഷിതമായി ശൗചാലയത്തിന്റെ കെട്ടിടം ഇടിഞ്ഞ് വീണത്.

തൊഴിലാളികളുടെ നിലവിളി കേട്ട് സമീപത്ത് ഉണ്ടായിരുന്നവർ പോലീസിനെയും ഫയർ ഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മഹേഷ് ( 23) ശാന്തി ( 45) ജയന്തി (56) തോമസ് ( 24) എന്നീ ആളുകൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ റോഡ് ഉപരോധിച്ചു.
നീലഗിരി ജില്ലയിലെ ഊട്ടി ലവ്ഡെയ്ൽ ഗാന്ധിനഗർ ഏരിയയിൽ പ്രിജുവിന്റെ ഉടമസ്ഥതയിലുള്ള തേയില തോട്ടത്തിലാണ് കെട്ടിടം പണിയുന്നത്. ഈ കെട്ടിടത്തോട് ചേർന്നാണ് പൊതു ശൗചാലം ഉണ്ടായിരുന്നത്. കെട്ടിട കരാറുകാരൻ മോഹനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications