കൊറോണ വൈറസ്: ആറ് ഇന്ത്യക്കാരെ ചൈനയിൽ നിന്ന് മടങ്ങുന്നതിൽ നിന്ന് തടഞ്ഞു, കൊറോണ ലക്ഷണങ്ങളെന്ന്
ബെയ്ജിംഗ്: ചൈനയിൽ കുടുങ്ങിയ ആറ് ഇന്ത്യക്കാരെ രാജ്യത്ത് നിന്ന് മടങ്ങുന്നതിൽ നിന്ന് തടഞ്ഞു. ശക്തമായ പനിയെത്തുടർന്നാണ് നീക്കമെന്ന് ശനിയാഴ്ച അധികൃതർ അറിയിക്കുകയായിരുന്നു. ചൈനയിൽ നിന്നുള്ള ആദ്യ വിമാനം 324 യാത്രക്കാരുമായി ദില്ലിയിലെത്തിയത്. വുഹാനിലുള്ള വിദ്യാർത്ഥികളാണ് മടങ്ങിയെത്തിയവരിൽ അധികവും. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെയാണ് ഇവരെ ഇന്ത്യയിലേക്ക് മടങ്ങുന്നതിൽ നിന്ന് തടഞ്ഞത്.
ബജറ്റൊക്കെ അദ്ദേഹത്തിന് മനസ്സിലാവുമോ.... രാഹുല് ഗാന്ധിക്ക് ട്രോള്, മറുപടിയുമായി സ്മൃതി ഇറാനി!!
ഇതോടെ ആറ് വിദ്യാർത്ഥികളെയും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. വിമാനത്തിൽ കയറുന്നതിന് മുമ്പായി പരിശോധനകൾക്ക് വിധേയമാക്കുമെന്നും ഇന്ത്യയിലെത്തിയ ശേഷം 14 ദിവസത്തെ ക്യാരന്റൈന് വിധേയമാക്കുമെന്നും ഇന്ത്യൻ എംബസി അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
211 വിദ്യാർത്ഥികളും 110 ജോലിക്കാരെയും വഹിച്ചുകൊണ്ടുള്ള എയർഇന്ത്യയുടെ പ്രത്യേക വിമാനമാണ് ശനിയാഴ്ച രാവിലെ 7.30 ഓടെ ദില്ലിയിലെത്തിയത്. ചൈനയിലെ ഹുബേ പ്രവിശ്യയിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് വേണ്ടിയാണ് രണ്ടാമത്തെ എയർ ഇന്ത്യാ വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടിട്ടുള്ളത്. എന്നാൽ രണ്ടാമത്തെ വിമാനത്തിന്റെ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചൈനയിലെ ഹൂബെയിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിക്കാൻ ദില്ലിക്ക് സമീപത്തെ മാനേസറിൽ സൈന്യം ക്വാരന്റീൻ ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ഡോക്ടർമാരെയും ആവശ്യത്തിന് ജീവനക്കാരെയും വിന്യസിക്കും.
കൊറോണ വൈറസിനെ തുടർന്നുള്ള മരണനിരക്ക് 259ലെത്തിയതായി ചൈനീസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. 11,791 പേർക്ക് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 21 മുതലാണ് ചൈനയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നായി 124 പേരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്.