ഒഎല്‍എക്‌സിലും ക്വിക്കറിലും വന്‍തട്ടിപ്പ്, നൈജീരിയന്‍ സംഘം ബെംഗളൂരുവില്‍ പിടിയില്‍
രാജ്യത്തെ സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണികളായ ഒഎല്‍എക്‌സ്.ഇൻ, ക്വിക്കര്‍.കോം തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴി ഒട്ടേറെ പറ്റിച്ച വിദേശി സംഘം അറസ്റ്റിലായി. മെട്രോ നഗരമായ ബെംഗളൂരുവിലാണ് ആറംഗ നൈജീരിയന്‍ സംഘം പിടിയിലായത്. ബെംഗളൂരു വെസ്റ്റ് ഡിവിഷന്‍ ചിക്‌പേട്ട് പോലീസാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, ബിസിനസുകാര്‍ എന്നിങ്ങനെ ആയിരക്കണക്കിന് ആളുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയത്. 36 കാരനായ ബോലാജി ലാവല്‍, ഭാര്യ അവേരില്‍, സഹായികളായ ചിക ഓക്പാല, ഒക്ജി കോളിങ്, ഓജ എല്‍, ക്രിസ്റ്റിയന്‍ ഒബിന എന്നിവരാണ് പിടിയിലായത്.
ഒഎല്‍എക്‌സ്.ഇൻ, ക്വിക്കര്‍.കോം തുടങ്ങിയ സൈറ്റുകള്‍ നോക്കാറുള്ള ഒരാളാണോ നിങ്ങള്‍, എങ്കില്‍ ഇവര്‍ എങ്ങനെയാണ് ഈ തട്ടിപ്പുകള്‍ നടത്തിയതെന്ന് നിങ്ങളും അറിഞ്ഞിരിക്കണം. കാണൂ..

അവേരിലിനെ സൂക്ഷിക്കുക
തമിഴും കന്നഡയും ഉള്‍പ്പെടെ എട്ട് ഭാഷകള്‍ സംസാരിക്കും ബോലാജി ലാവലിന്റെ ഭാര്യയായ അവേരില്‍. ദീപ, ജ്യോതി, ലളിത എന്നീ പല പേരുകളിലാണ് ഈ 24 കാരി പ്രത്യക്ഷപ്പെടുക. കസ്റ്റമേഴ്‌സിനെ ഡീല്‍ ചെയ്യുന്നത് ഇവളാണ്.

പുതിയ കാറുകള്‍ തുച്ഛമായ വിലയ്ക്ക്
ബ്രാന്‍ഡ് ന്യൂ കാറുകള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ ഒഎല്‍എക്‌സിലും ക്വിക്കറിലും പരസ്യം നല്‍കിയിരുന്നത്. എല്ലാ പരസ്യങ്ങളും വ്യാജ പേരുകളില്‍. എസ് യു വി ചെറിയ വിലയ്ക്ക് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് വഞ്ചിതനായ ശേഖര്‍ എന്നയാളാണ് ഇവര്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

കാര്‍ കാണും മുമ്പേ പണം പോയി
പരസ്യത്തില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ താന്‍ ദില്ലിയിലാണ് എന്നും കാര്‍ ബെംഗളൂരു എയര്‍പോര്‍ട്ടിലെ പാര്‍ക്കിംഗ് സ്ഥലത്താണ് എന്നുമായിരുന്നു മറുപടി. കസ്റ്റംസ് ഓഫീസറെ വിളിച്ചാല്‍ കാര്‍ കാണാന്‍ പറ്റും എന്ന് പറഞ്ഞ് ശേഖറിന് ഒരു ഫോണ്‍ നമ്പര്‍ കൂടി ഇവര്‍ നല്‍കി.

അവേരില്‍ ഇടപെടുന്നു
കസ്റ്റ്‌സ് ഓഫീസറായി വേഷമിട്ടത് അവേരില്‍ ആയിരുന്നു. കാര്‍ കാണുന്നതിന് മുമ്പേ തന്നെ ശേഖറിനെക്കൊണ്ട് 35000 രൂപ ഇവള്‍ അക്കൗണ്ടില്‍ ഇടിപ്പിച്ചു. കഴിഞ്ഞില്ല, രണ്ട് തവണകളായി അമ്പതിനായിരം രൂപ കൂടി ശേഖര്‍ ഇവള്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തു. പിന്നീട് ഈ ഫോണിലേക്ക് വിളിച്ചപ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി.

പരാതി പറയാതെ പിന്നെ
ഇത്രയും കഴിഞ്ഞപ്പോഴാണ് താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്ന് ശേഖറിന് മനസിലായത്. പരാതിയുമായി ഇയാള്‍ ചിക്‌പേട്ട് പോലീസ് സ്‌റ്റേഷനിലെത്തി. സി ഐ ഡികള്‍ നടത്തിയ നിരീക്ഷണത്തിലാണ് ഈ സംഘത്തിന്റെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നത്.

ഒരു നമ്പര്‍ മൂന്ന് പേര്‍ക്ക്
കസ്റ്റമര്‍മാരായി വേഷമിട്ട സി ഐ ഡികളും ഇവര്‍ക്ക് പണം നിക്ഷേപിച്ചു. ഇതിനിടയില്‍ ഇവരുടെ മൊബൈല്‍ നമ്പറും പോലീസ് ട്രാക്ക് ചെയ്തു രണ്ടോ മൂന്നോ കസ്റ്റമര്‍മാരെ പറ്റിച്ചുകഴിഞ്ഞാല്‍ സിംകാര്‍ഡ് നശിപ്പിച്ചുകളയുന്നതാണ് ഇവരുടെ രീതി.

തട്ടിപ്പില്‍ പെടുന്നവരില്‍ മലയാളികളും
പൊതുവേ ബുദ്ധിമാന്‍മാര്‍ എന്ന് നടിക്കുന്ന മലയാളികളും ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വഞ്ചിതരായിട്ടുണ്ട്. ഹരിയാന സ്വദേശികളായ ആളുകളാണ് ക്ലാസിഫൈഡ് പരസ്യം നല്‍കി മലയാളികളുടെ പണം തട്ടിയത്. പണം നഷ്ടമായ ഒരു മലയാളി എഞ്ചിനീയര്‍ പരാതിയുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസിനെ സമീപിച്ചിരുന്നു.

പണം പോയത് തൃശ്ശൂര്‍ക്കാരന്
കുറഞ്ഞ വിലയ്ക്ക് മൊബൈല്‍ ഫോണ്‍ സ്വന്തമാക്കാന്‍ പോയതാണ് തൃശ്ശൂര്‍ക്കാരനായ എഞ്ചിനീയര്‍ക്ക് പണികൊടുത്തത്. മുപ്പതിനായിരം രൂപയുടെ ഫോണ്‍ പതിനെട്ടായിരം രൂപയ്ക്ക് എന്നതായിരുന്നു പരസ്യം. മൂവായിരം രൂപയാണ് ഇയാള്‍ അഡ്വാന്‍സായി നല്‍കിയത്. പണം അക്കൗണ്ടിലെത്തിയതും പരസ്യക്കാരന്റെ മൊബൈല്‍ ഓഫായി.

ക്വിക്കര്‍ താരമാണ് പക്ഷേ...
മുംബൈ ആസ്ഥാനമായ ക്വിക്കര്‍, ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് മികച്ച സേവനമാണ് നല്‍കുന്നത്. ഇന്ത്യയില്‍ പ്രമുഖ നഗരങ്ങളിലെല്ലാം ആളുകള്‍ ക്വിക്കറിനെ ആശ്രയിക്കുന്നുണ്ട്. 2008 ല്‍ തുടങ്ങിയ ക്വിക്കര്‍ വഴി ശ്രദ്ധിച്ചില്ലെങ്കില്‍ പണിയും കിട്ടും എന്നതാണ് ഈ വാര്‍ത്തകള്‍ നമ്മളോട് പറയുന്നത്.












Click it and Unblock the Notifications