ജെഇഇ- നീറ്റ് പരീക്ഷകൾ നീട്ടിവെയ്ക്കണം: സുപ്രീം കോടതിയിൽ ആറ് സംസ്ഥാനങ്ങളുടെ ഹർജി
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ്- ജെഇഇ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിനെതിരെ കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജി. പശ്ചിമബംഗാൾ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസഗഡ്, പഞ്ചാബ് എന്നീ ബിജെപിയിതര സർക്കാരുകൾ അധികാരത്തിലിരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് പ്രവേശന പരീക്ഷ നടത്തുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിട്ടുള്ളത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിന് പിന്നാലെയാണ് പ്രവേശന പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കം ചോദ്യം ചെയ്തുകൊണ്ട് ആറ് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിക്കാൻ ധാരണയിലെത്തുന്നത്.
സര്‍വ്വകലാശാല പരീക്ഷകള്‍ നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി, പരീക്ഷ നടത്താതെ ജയിപ്പിക്കാനാകില്ല
നീറ്റ്- ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 17ന് 11 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 11 വിദ്യാർത്ഥികളാണ് ഹർജി സമർപ്പിച്ചത്. വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്നാണ് ഹർജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാണിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങൾ പുനഃപരിശോധനാ ഹർജി സമർപ്പിക്കുന്നത്.
Recommended Video
കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ്- ജെഇഇ പരീക്ഷ നടത്തുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനോട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേന്ത് സോറൻ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മെഡിക്കൽ- എൻജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചുവരുന്നുണ്ട്.
കൊറോണ വൈറസ് ബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഈ കുട്ടികളാണ് രാജ്യത്തിന്റെ ഭാവി അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ആശങ്കകളെ സൂക്ഷ്മമായിത്തന്നെ കാണേണ്ടതുണ്ട്, ധാർഷ്ട്യത്തോടെയും രാഷ്ട്രീയ കാഴ്ചപ്പാടുകളോടെയുമല്ല കാണേണ്ടതെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറയുന്നു.