ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 64.12 ശതമാനം പോളിംഗ്, സമാധാനപരമെന്ന് റിപ്പോർട്ട്!!
റാഞ്ചി: ജാർഖണ്ഡിൽ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ശനിയാഴ്ച സംസ്ഥാനത്തെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 64.12 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയത്. . 37,83,055 വോട്ടർമാരിൽ 18,01,356 പേർ സ്ത്രീകളാണ്. അഞ്ച് ഭിന്നലിംഗക്കാരായ വോട്ടർമാരും സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 13 മണ്ഡലങ്ങളിലും സമാധാനമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചത്.
തിരഞ്ഞെടുപ്പിനിടെ ഗുംലയിൽ മാവോയിസ്റ്റുകൾ ഒരു പാലം തകർത്തിരുന്നു. ദാൽടോൺഗഞ്ചിൽ കോൺഗ്രസ്- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷവും റിപ്പോർട്ട് ചെയ്തിരുന്നു. മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് 35,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരുന്നത്. മാവോയിസ്റ്റ് ആക്രമണമുണ്ടായ ഗുംലയിലാണ് ആദ്യഘട്ടത്തിൽ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. നക്സൽ ബാധിത മേഖലകളായ ലതേഹർ, ഛത്ര, ഗുമിയ, മനിക, ദാൽടോൺഗഞ്ച്, പങ്കി എന്നിവിടങ്ങളിലും ശനിയാഴ്ച വോട്ടെടുപ്പ് നടന്നു.

അഞ്ച് ഘട്ടമായി നടക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 23നാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകൾ നേടിയ ബിജെപി 5 സീറ്റുകൾ നേടിയ ഓൾ ജാർഖണ്ഡ‍് സ്റ്റ്യൂഡന്റ്സ് യൂണിയന്റെ പിന്തുണയോടെയാണ് അധികാരത്തിൽ എത്തിയത്. ജാർഖണ്ഡിൽ 5 വർഷം കാലാവധി തികയ്ക്കുന്ന ആദ്യ സർക്കാരായിരുന്നു ഇത്. എജെഎസ്യു സഖ്യം വിട്ടതും പ്രതിപക്ഷത്ത് മഹാസഖ്യം രൂപമെടുത്തതും ബിജെപിക്ക് ഇത്തവണ തിരിച്ചടിയാണ്.












Click it and Unblock the Notifications