ഇനി മരുന്നുകൾ കഴിക്കുമ്പോൾ സൂക്ഷിച്ചോ; 64 ശതമാനത്തിനും അംഗീകാരമില്ല, എല്ലാം വ്യാജൻ?
ദില്ലി: എന്തിനും ഏതിനും മരുന്നിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. എന്നാൽ അത് ഒറിജിനലാണോ വ്യാജനാണോ എന്ന് നമ്മൾ ചിന്തിക്കാറില്ല. രാജ്യാന്തര മരുന്ന കന്പനികൾ സർക്കാർ നിയന്ത്രണങ്ങൾ വകവെക്കാതെ ആന്റിബയോട്ടിക്കുകൾ നിർമ്മിക്കുന്നതായാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലോ യുഎസിലോ അംഗീകൃതമായിട്ടില്ലാത്ത ദശലക്ഷകണക്കിന് ആന്റി ബയോട്ടിക്കുകളാണ് ഇന്ത്യൻ വിപണിയിൽ വിൽക്കപ്പെടുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ലണ്ടനിലെ ക്യൂൻ മേരി സർവ്വകലാശാലയും ന്യൂ കാസിൽ സർവ്വകലാശാലയും ചേർന്നാണ് പഠനം നടത്തിയത്. അംഗീകതമല്ലാത്ത മരുന്നുകളുടെ വിൽപ്പന ഇന്ത്യയിൽ നിയമവിരുദ്ധമാണെങ്കിലും 2007നും 2012നും ഇടയിൽ ഇന്ത്യയിൽ വിൽക്കപ്പെട്ട മരുന്നുകളിൽ 64 ശതമാനവും സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം ഇല്ലാത്തനയായിരുന്നെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.
നിയമാനുസൃതമായത് 4 ശതമാനം ഗുളികകൾ
രണ്ടോ അതിലധികമോ മരുന്നുകൾ ഒരു ഗുളികയിൽ ചേർത്ത് നിർമ്മിക്കുന്ന എഫ്ഡിസി എന്ന രീതി വെറും നാല് ശതമാനം ഗുളികകളിൽ മാത്രമേ നിയമാനുസൃതമായ അംഗീകാരമുള്ളൂ. എന്നാൽ ഇന്ത്യയിൽ ഇത്തരം മരുന്നുകൾ 500 ഫാർമസ്യൂട്ടിക്കൽസിൽ നിന്നായി 3300 ബ്രാൻഡുകളിൽ വിൽക്കുന്നുണ്ടെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നു.
ലോകാരോഗ്യ സലംഘടന ഇറക്കിയ റിപ്പോർട്ട്
അതേസമയം വിപണിയിൽ ലഭ്യമാകുന്ന മരുന്നുകളിൽ പത്തിലൊന്നും വ്യാജമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വർഷം ഇറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത്തരം വ്യാജ മരുന്നുകള്‍ രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല മരണത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോം അദിനോസ് ഗബ്രിയോസസ് അറിയിച്ചിരുന്നു.
2013 മുതൽ നടത്തി വന്ന പഠനം
2013 മുതല്‍ നടത്തി വന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോകാരോഗ്യ സംഘടന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരുന്നത്. ആന്റിബയോട്ടിക്കുകളടക്കം ഒരു വര്‍ഷം 1,500ലേറെ വ്യാജമരുന്നുകള്‍ ലോകരാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അദ്‌നോം ഗബ്രിയീസസ് ആണ് ഈ വിവരം വ്യക്തമാക്കിയത്.
ആരോഗ്യത്തിന് ദോഷം ചെയ്യുന്നു
ആരോഗ്യത്തിനു ഹാനികരമായ രീതിയിൽ വിവിധ സംയുക്തങ്ങൾ ചേർത്താണു പല കമ്പനികളും മരുന്നു നിർമിക്കുന്നതെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ വിദഗ്ധസമിതി വിലയിരുത്തിയിരുന്നു. ഈ മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. ചില കഫ് സിറപ്പുകൾ ലഹരിക്കായി ഉപയോഗിക്കുന്നതായി സമിതി ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നു സംയുക്തങ്ങളുള്ള ചില മരുന്നുകൾ പ്രമേഹത്തിനു കഴിക്കുന്നത് ആരോഗ്യം മോശമാക്കുമെന്നും വിലയിരുത്തിയിരുന്നു.
ഓൺലൈൻ മരുന്നുകളെ പേടിക്കണം
ഓണ്‍ലൈന്‍ വഴി മരുന്നുകള്‍ വാങ്ങുന്നതിനെതിരെ ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നേരത്തെ ഉണ്ടായിരുന്നു. ഇത്തരത്തില്‍ വില്‍പന നടത്തുന്ന 90 ശതമാനം മരുന്നുകളും വ്യാജവും ജീവന് ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചിരുന്നു.