പൗരത്വ നിയമ ഭേദഗതി; 79 ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 69 പേര്‍, കൂടുതലും വര്‍ഗ്ഗീയ കലാപത്തില്‍
ദില്ലി: സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് ദേശീയ പൗരത്വ നിയമം പാര്‍ലമെന്‍റില്‍ പാസാക്കിയതിന് ശേഷം രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ അരങ്ങേറിയത്. നിയമം നടപ്പില്‍ വന്നിട്ട് രണ്ടര മാസം പിന്നിട്ടെങ്കിലും ഇപ്പോഴും പ്രതിഷേധം ശക്തമായി തന്നെ തുടരുന്നുണ്ട്. അതേസമയം തന്നെ, പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പോലീസ് ബലപ്രയോഗം പലയിടത്തും ഏറ്റുമുട്ടലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടവെച്ചു.
നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിനും കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിയമം പാസാക്കിയതിന് ശേഷം രാജ്യത്ത് ഇതുവരെ പൊലീസ് വെടിവെപ്പിലും ആക്രമങ്ങളിലും വര്‍ഗീയ കലാപങ്ങളിലുമായി 69 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
79 ദിവസങ്ങളിലെ റിപ്പോര്‍ട്ട്
ഡിസംബര്‍ 11 ന് പാര്‍ലമെന്‍റില്‍ പൗരത്വ നിയമഭേദഗതി പാസാക്കിയതിന് ശേഷമുള്ള 79 ദിവസങ്ങളിലെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നത്. ദ ഹിന്ദുവാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദില്ലിയില്‍ വര്‍ഗ്ഗീയ കലാപത്തില്‍ ഉള്‍പ്പടെ 43 പേരാണ് കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശില്‍
തുടക്കം മുതല്‍ തന്നെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായ ഉത്തര്‍പ്രദേശില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ അധികം പേരുടേയും മരണത്തിന് ഇടയാക്കിയത് പോലീസ് വെടിവെപ്പാണ്. അസമില്‍ 6 പേരും കര്‍ണാടകയില്‍ രണ്ടുപേരും പൗരത്വ നിയമഭേദഗതി പാസാക്കിയതിന് ശേഷം കൊല്ലപ്പെട്ടു.
പ്രതിഷേധം
മംഗലാപുരത്ത് പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതാണ് കര്‍ണാടകയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത കേസ്. ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമം, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളായിരുന്നു നടന്നത്.
എതിര്‍പ്പ്
സെന്‍സസ് കണക്കെടുപ്പിനൊപ്പം ഏപ്രിന്‍ ഒന്നുമുതല്‍ തന്നെ തുടങ്ങാനിരുന്ന എന്‍പിആര്‍ നടപടികള്‍ക്കെതിരെ നിരവധി സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാറുകള്‍ ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. 2003 ലെ പൗരത്വ നിയമപ്രകാരം എന്‍ആര്‍സി നടപടികളുടെ ആദ്യപടിയായിട്ടാണ് എന്‍പിആറിനെ കണക്കാക്കുന്നത്.
നരേന്ദ്ര മോദിയുടെ വിശദീകരണം
അതിനിടെ, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍ വിഷയത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. 2014 ല്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യത്ത് മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡിസംബര്‍ 22 നായിരുന്നു മോദിയുടെ പ്രതികരണം.
അമിത് ഷാ പറഞ്ഞത്
എന്നാല്‍ ഡിസംബര്‍ 9 ന് ലോക്സഭയില്‍ പൗരത്വ നിയമത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ 'രാജ്യത്ത് എന്‍ആര്‍സി നടപ്പിലാക്കേണ്ടതുണ്ട്, ബിജെപിയുടെ പ്രകടന പത്രികയിലുള്ള കാര്യമാണ് അത്' എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. സഖ്യകക്ഷികള്‍ തന്നെ എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ എന്‍ആര്‍സിയുടെ കാര്യത്തില്‍ ബിജെപി അല്‍പം പിന്നാക്കം പോയ അവസ്ഥയാണ് നിലവിലുള്ളത്.
എന്താണ് പൗരത്വ ഭേദഗതി നിയമം
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബിൽ പ്രകാരം പൗരത്വം ലഭിക്കുക. 2014 ഡിസംബർ 31നുമുമ്പ് ഇന്ത്യയിൽ എത്തി ആറുവർഷം ഇവിടെ കഴിഞ്ഞവർക്കാണ് പൗരത്വം.
ദില്ലി അക്രമം: ഇരകള്‍ക്ക് ജെഎന്‍യു ക്യാമ്പസില്‍ അഭയം നല്‍കരുതെന്ന് മുന്നറിയിപ്പ്
'വംശഹത്യയുടെ പുതിയ ഗുജറാത്ത് പതിപ്പ് വരാൻ പോകുന്നു, ഹിന്ദുരാഷ്ട്രത്തിന് ബദൽ ഇസ്ലാമികരാഷ്ട്രമല്ല'