കര്‍ണാടകത്തില്‍ ട്വിസ്റ്റ്! ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല! നിയമസഭാകക്ഷി യോഗത്തിന് എത്തിയില്ല
Recommended Video
ബെംഗളൂരു: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ് കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ നിലംപതിക്കുമെന്നായിരുന്നു ബിജെപി കേന്ദ്രങ്ങള്‍ അവകാശപ്പെട്ടത്. ജൂണ്‍ 10 ന് അപ്പുറം സര്‍ക്കാര്‍ വാഴില്ലെന്നും നേതാക്കള്‍ വെല്ലുവിളിച്ചിരുന്നു. ബിജെപി നേതാക്കളുടെ അവകാശവാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് കോണ്‍ഗ്രസ് പക്ഷത്തുള്ള ഏഴ് എംഎല്‍എമാരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ നിന്ന് എംഎല്‍എമാര്‍ വിട്ട് നിന്നു.
സസ്പെന്‍സ് അവസാനിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ!! ഇനി ഭരണക്കരുത്തില്‍!
സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള അവസാന വട്ട തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുങ്ങുന്നതിനിടെയാണ് സഖ്യ സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടുള്ള പുതിയ നീക്കം.വിശദാംശങ്ങള്‍ ഇങ്ങനെ
ഓപ്പറേഷന് താമര
കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപി തുടക്കം മുതല്‍ തന്നെ കര്‍ണാടകത്തില്‍ ഓപ്പറേഷന് താമര സജീവമാക്കിയിരുന്നു.പണവും പദവിയും വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി പലപ്പോഴായി ശ്രമിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ്
എന്നാല്‍ റിസോര്‍ട്ട് രാഷ്ട്രീയം പുറത്തെടുത്തും പണവും പദവിയും വാഗ്ദാനം ചെയ്തും ഭരണകക്ഷി മറുതന്ത്രങ്ങളും പുറത്തെടുത്തതോടെ ബിജെപി തങ്ങളുടെ നീക്കത്തില്‍ നിന്നും പിന്നോട്ട് പോയി. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി കണ്ട് വെച്ച അവസാന സമയം. ലോക്സഭയില്‍ മിന്നുന്ന വിജയം പാര്‍ട്ടി നേടിയതോടെ സഖ്യത്തെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ വീണ്ടും പുറത്തെടുത്തിരിക്കുകയാണ് ബിജെപി.
ഏഴ് എംഎല്‍എമാര്‍
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 20 ഭരണ കക്ഷി എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ഈ വാദങ്ങള്‍ ശരിവെച്ച് ഏഴ് എംഎല്‍എമാര്‍ ഇപ്പോള്‍ ഭരണ കക്ഷിയുടെ യോഗത്തില്‍ നിന്ന് അപ്രത്യക്ഷരായി ഇരിക്കുകയാണ്. ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് ലജിസ്ലേറ്റീവ് യോഗത്തില്‍ എംഎല്‍എമാര്‍ എത്തിയില്ല.
യോഗത്തിന് എത്തിയില്ല
സിദ്ധരമായ്യയ്ക്കും കെസി വേണുഗോപാലിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി കൂടിയായ ആര് റോഷന് ബെയ്ഗ്, രമേശ് ജാര്‍ഖിഹോളി എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്. അതേസമയം വിമത എംഎല്‍എമാരായ കെ സുധാകര്‍, മഹേഷ് കുമത്തള്ളി, ബി നാഗേന്ദ്ര, ബിസി പാട്ടീല്‍ എന്നിവര്‍ യോഗത്തിന് എത്തിയിരുന്നു.
വിശദീകരിച്ച് സിദ്ധരാമയ്യ
79 ല്‍ 72 എംഎല്‍എമാര്‍ യോഗത്തിന് എത്തിയിരുന്നു. അഞ്ച് പേര് അവധിയില്‍ പോകുന്ന കാര്യം അറിയിച്ചിരുന്നു. അതേസമയം രമേഷ് ജര്‍ഖിഹോളിയെ കുറിച്ചും റോഷന് ബെയ്ഗിനെ കുറിച്ചും യാതൊരു വിവരവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
കാരണങ്ങള്‍ ഇങ്ങനെ
യോഗത്തില്‍ പങ്കെടുക്കാതിരുന്ന ആപ്ഡ രാമലിംഗ റെഡ്ഡി വിദേശ യാത്രയിലാണ്. ബ്യാര്‍തി ബസവ രാജ് അസുഖമായതിനാലാണ് വരതിരുന്നത്. റഹിം ഖാന്, സുബ്ബ റെഡ്ഡി, രാജശേഖര്‍ പാടീല് എന്നില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് വരാതിരുന്നത്, സിദ്ധരാമയ്യ പറഞ്ഞു.
പാര്‍ട്ടി വിടില്ല
അതേസമയം രമേശ് ജാര്‍ഖിഹോളിയും ബെയ്ഗും പാര്‍ട്ടി വിടില്ലെന്ന് പൂര്‍ണ വിശ്വാസം ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ മന്ത്രിസഭാ വികസനം നടത്താനിരിക്കേയാണ് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയുള്ള പുതിയ നീക്കം.
ബിജെപി നീക്കം
രമേഷ് ജാര്‍ഖിഹോളിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തേ രണ്ട് വിമത എംഎല്‍എമാരുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
അനുനയിപ്പിക്കാന്‍
വടക്കന്‍ കര്‍ണാടകത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള രമേഷ് ജാര്‍ക്കിഹോളിക്കൊപ്പം മേഖലയിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.ഇടഞ്ഞ് നില്ക്കുന്ന എംഎല്‍എമാര്‍ക്ക് മന്ത്രി പദം നല്കി അനുനയിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു കോണ്‍ഗ്രസും-ജെഡിഎസും.
മറിച്ചിടാന്‍
225 സീറ്റുകളുള്ള കര്‍ണാടക നിയമസഭയില്‍ 105 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും 79 അംഗങ്ങളുള്ളു കോണ്‍ഗ്രസും 37 അംഗങ്ങളുള്ള ജെഡിഎസും സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ജെഡിഎസ് മുഖ്യമന്ത്രി പദം വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് നില്ക്കുന്ന എംഎല്‍എമാരെ തങ്ങളുടെ വരുതിയിലാക്കി സര്‍ക്കാറിനെ മറിച്ചിടാനുള്ള ശ്രമമാണ് ബിജെപി തുടരുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാം?
ബിജെപിക്ക് 104 എംഎല്‍എമാരുടെ പിന്തുണയാണ് 224അംഗ നിയമസഭയില്‍ ഉള്ളത്. ഭൂരിപക്ഷം നേടാന്‍ 113 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട്.ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ ബിജെപിയാണ് ജയിച്ചത്. ഏഴ് എംഎല്‍എമാര്‍ മറുകണ്ടം ചാടിയാല്‍ വളരെ എളുപ്പത്തില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാം.
സത്യപ്രതിജ്ഞയ്ക്ക് മുമ്പെ തമിഴ്നാട്ടിൽ ആഘോഷം തുടങ്ങി; ഒടുവിൽ മന്ത്രിസ്ഥാനം കൈവിട്ട് ഒപിഎസിന്റെ മകൻ