കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!
ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഭരണം ലഭിക്കാന്‍ ഇനിയും മൂന്ന് സീറ്റ് വേണമായിരുന്നു. ബിജെപിക്കാകട്ടെ ഭരണം പിടിക്കാന്‍ 11 സീറ്റും വേണം എന്ന സാഹചര്യം. ഈ വേളയിലാണ് കോണ്‍ഗ്രസിലെ ഒരു പറ്റം എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്കൊപ്പം നിന്നത്. മണിപ്പൂരില്‍ നടന്ന ഈ സംഭവം ദേശീയതലത്തില്‍ ചര്‍ച്ചായായിരുന്നു.
Recommended Video
വലിയ കക്ഷി അല്ലാതിരുന്നിട്ടും ഒടുവില്‍ ഭരണം ബിജെപിക്ക് കിട്ടി. എന്നാല്‍ കൂറുമാറിയ എംഎല്‍എമാരെ കോണ്‍ഗ്രസ് വെറുതെവിട്ടില്ല. സഭയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. ദേശീയ ശ്രദ്ധയാര്‍കര്‍ഷിച്ച രാഷ്ട്രീയ പോരില്‍ ഏറ്റവും ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ. വിശദീകരിക്കാം...
ഹൈക്കോടതി വിലക്ക്
ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത് മറുകണ്ടം ചാടിയത്. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ തീരുമാനമാകും വരെയാണ് വിലക്ക്.
അയോഗ്യരാക്കണം
കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്ന മുഴുവന്‍ എംഎല്‍എമാരെയും അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സ്പീക്കര്‍ വൈ കെംചന്ദ് സിങാണ് അന്തിമ തീരുമാനം എടുക്കുക. അതുവരെ വിമതര്‍ക്ക് നിയമസഭയില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മന്ത്രിപദവി നഷ്ടമായി
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിപദവി ലഭിച്ച തൗനാവോജാം ശ്യാംകുമാറിനെതിരായിരുന്നു അടുത്തിടെ സുപ്രീംകോടതി വിധി. ഇദ്ദേഹത്തിന് മന്ത്രിപദവിയും നഷ്ടമായിരുന്നു. സമാനമായ അവസ്ഥയിലേക്കാണ് ബാക്കി കോണ്‍ഗ്രസ് വിമതരും എത്തുക എന്നാണ് സൂചനകള്‍.
വോട്ട് ചെയ്യാനാകില്ല
മണിപ്പൂരില്‍ ജൂണ്‍ 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഇതില്‍ വിമതര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചേക്കില്ല. കാരണം സഭയില്‍ പ്രവേശിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇനി സഭയില്‍ പ്രവേശിക്കണമെങ്കില്‍ വിമതര്‍ സുപ്രീംകോടതിയെ സമീപിച്ച് ഹൈക്കോടതി വിധിക്ക് സ്റ്റേ വാങ്ങണം.
പ്രമുഖരെ ഇറക്കി കോണ്‍ഗ്രസ്
കോണ്‍ഗ്രസിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എസ്ജെ ഹസ്നൈന്, എന്‍ ഇബോതോംബി എന്നിവരാണ്. വിമതര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് എച്ച്എസ് പൂനവും ഹാജരായി. ജസ്റ്റിസ് കെഎച്ച് നോബില്‍ സിങിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. 60ല്‍ 28 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിച്ചില്ല. മൂന്ന് സീറ്റിന്റെ കുറവ് വന്നു. കോണ്‍ഗ്രസ് ഭരണത്തിന് അവകാശവാദം ഉന്നയിക്കും മുമ്പ് ബിജെപി ഇടപെട്ടു.
ബിജെപി സര്‍ക്കാര്‍
ബിജെപിക്ക് 21 സീറ്റാണുണ്ടായിരുന്നത്. ഭരണം പിടിക്കാന്‍ ഇനിയും 11 സീറ്റുകള്‍ വേണമായിരുന്നു. നാഗ പീപ്പിള്‍സ് ഫ്രണ്ട്, നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവരുടെ സഹായത്തോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചത്. ഈ വേളയിയിലായിരന്നു വിമത നീക്കം.
വിടില്ലെന്ന് കോണ്‍ഗ്രസ്
ശ്യാം കുമാറും മറ്റു ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നു. ഇവര്‍ ബിജെപി നേതാവ് ബൈറന് സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്കി. ഇതോടെ കോണ്‍ഗ്രസ് പ്രതീക്ഷ അസ്ഥാനത്തായി. തുടര്‍ന്നാണ് വിമതര്‍ക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്.
വിമതര്‍ക്ക് മുന്നിലുള്ള വഴികള്‍
ശ്യാംകുമാറിന്റെ മന്ത്രിപദവി തെറിച്ചതിന് പിന്നാലെയാണ് മറ്റു ഏഴ് വിമതരുടെ രാഷ്ട്രീയ ഭാവിയും തുലാസിയാരിക്കുന്നത്. ഇനി ഇവര്‍ക്ക് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിനെ സമീപിക്കാം. അല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം. അതുമല്ലെങ്കില്‍ സ്പീക്കര്‍ അനുകൂല തീരുമാനം എടുക്കണം. ഇവിടെയെല്ലാം ഒട്ടേറെ വെല്ലുവിളികള്‍ മറികടക്കേണ്ടിവരും.
ജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധി