'കോലം വരയ്ക്കാന്‍ അവകാശമില്ലേ?';പൗരത്വനിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍. ചെന്നൈ ബെസന്ത് നഗറിലാണ് സംഭവം. ബസന്ത് നഗര്‍ സ്വദേശികളായ ഗായത്രി, മദന്‍, ആരതി, കല്യാണി, പ്രഗതി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ബസന്ത് നഗറിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്
ഞായറാഴ്ച രാവിലെയാണ് ബെസന്ത് നഗറില്‍ കോലം വരച്ച് ഇവര്‍ പ്രതിഷേധിച്ചത്. 'നോ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിങ്ങനെയായിരുന്നു ഇവര്‍ കോലം വരച്ചത്. ഇവരെ ജാമ്യത്തില്‍ എടുക്കാനെത്തിയ മൂന്ന് അഭിഭാഷകരേയും കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട് ഉണ്ട്.
യുക്തിവാദവും, കലയും വിയോജിപ്പുകളുമൊല്ലാം ഉള്‍ക്കൊള്ളുന്ന പാരമ്പര്യമുള്ള നാടാണ് തമിഴ്നാട്. ചെറിയ കോലങ്ങള്‍ വരയ്ക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. മാര്‍ഗഴി മാസത്തിലെ പ്രധാന ആചാരമാണിത്. ഒരു കോലം വരയ്ക്കാന്‍ പോലും പോലീസിന്‍റെ അനുവാദം വാങ്ങേണ്ടുന്ന തലത്തിലുള്ള ഒരു 'പോലീസ് സ്റ്റേറ്റിലാണ്' ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്.വിയോജിപ്പുകളെ ഈ നിലയിലാണ് ഇവര്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ സമൂഹത്തിലുടനീളം അസന്തുഷ്ടി നിലനിൽക്കും, അറസ്റ്റിലായ ഗായത്രി പ്രതികരിച്ചു.
കോലം വരയ്ക്കുന്നത് തെറ്റാണോ? പൊതു റോഡുകളില്‍ അല്ല, ഞങ്ങളുടെ വീടിന് പുറത്താണ് കോലം വരച്ചത്. ഇത് നിയമവിരുദ്ധമാകുന്നത് എങ്ങനെയാണ്?ഞങ്ങള്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടില്ല. എന്റെ വിയോജിപ്പ് പ്രകടിപ്പിക്കാൻ എനിക്ക് അവകാശമില്ലേ? കോലം ഇഷ്ടമല്ലെങ്കിൽ അവര്‍ക്ക് അത് നീക്കം ചെയ്യാം, എന്തിന്‍റ അടിസ്ഥാനത്തിലാണ് ഞങ്ങളെ കസ്റ്റഡിയില്‍ എടുത്തത്, ഗായത്രി ചോദിച്ചു.
അതേസമയം അറസ്റ്റിനെ ന്യായീകരിച്ച് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ വിനോട് ശാന്തറാം രംഗത്തെത്തി. ഞങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനുള്ള അവകാശമുണ്ട്. പ്രതിഷേധകരുടെ ഈ ചെറിയ ഗ്രൂപ്പ് വലുതായേക്കാം. അത് ക്രമസമാധാനത്തെ ബാധിക്കും. അതിനാല്‍ തുടക്കത്തില്‍ തന്നെ ഇത്തരം നീക്കങ്ങളെ തടയേണ്ടതുണ്ടെന്നും കമ്മീഷ്ണര്‍ പറഞ്ഞു. അതേസമയം അറസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനും ശേഷം 7 പേരേയും പോലീസ് വിട്ടയച്ചു.