മമത പണി തുടങ്ങി, 7 കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍, ത്രിപുര പിടിക്കാന്‍ ത്രീമെന്‍ ആര്‍മി!!
അഗര്‍ത്തല: ത്രിപുരയില്‍ പ്രതിപക്ഷ നീക്കത്തെ തന്നെ പൊളിച്ച് മമതാ ബാനര്‍ജി. പ്രതിപക്ഷത്തെ അടര്‍ത്തിയെടുത്തിരിക്കുകയാണ് അവര്‍. ഇനി അടുത്ത ഊഴം ബിജെപിയുടേതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു. അരഡസനോളം കോണ്‍ഗ്രസ് നേതാക്കളാണ് ടിഎംസിയിലെത്തിയിരിക്കുന്നത്. ഇതിന് പുറമേ ത്രിപുരയിലേക്ക് ഏറ്റവും മികച്ച ടീമിനെയാണ് മമത അയച്ചിരിക്കുന്നത്. വന്‍ ലക്ഷ്യത്തോടെ ബംഗാളിന് പുറത്തേക്കുള്ള നീക്കമാണ് മമത ലക്ഷ്യമിടുന്നത്.
സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
കോണ്‍ഗ്രസിനെ അടിമുടി ഞെട്ടിച്ചിരിക്കുകയാണ് മമത ബാനര്‍ജി. മുതിര്‍ന്ന നേതാവ് സുബല്‍ ഭൗമിക് അടക്കം ഏഴിലധികം പേരാണ് തൃണമൂലില്‍ ചേര്‍ന്നിരിക്കുന്നത്. ഇവരെ സ്വീകരിക്കാനായി മമത ഡെറിക് ഒബ്രയനെയും മന്ത്രിമാരായ ബ്രത്യ ബാസുവിനെയും മാലോയ് ഗട്ടകിനെയും നിയോഗിച്ചിരുന്നു. മുകുള്‍ റോയ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ശേഷം തൃണമൂലിന്റെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് ത്രിപുരയില്‍ പ്രകടമാകുന്നത്.
സുബല്‍ ഭൗമിക് നേരത്തെ ബിജെപിയുടെ സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായിരുന്നു. അതേസമയം അടുത്തത് ബിജെപിയില്‍ നിന്നുള്ള ധാരാളം പ്രവര്‍ത്തകരാണ് വരാന്‍ പോകുന്നതെന്ന സൂചനയാണ് തൃണമൂല്‍ നല്‍കുന്നത്. ഭൗമിക് അവകാശപ്പെടുന്നത് നാല്‍പ്പതോളം നേതാക്കള്‍ തൃണമൂലില്‍ ചേരുന്നുവെന്നാണ്. ഇതില്‍ ഏഴ് പേര്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ്. മുന്‍ മന്ത്രി പ്രകാശ് ദാസും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം ത്രിപുരയിലെ ഹോട്ടലിലായിരുന്നു ഇവരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്ന ചടങ്ങ് നടന്നത്. ബിജെപി തന്റെ തൃണമൂല്‍ പ്രവേശനം തടയാനായി നടത്തിയ നീക്കമാണിതെന്ന് സുബല്‍ ഭൗമിക് ആരോപിച്ചു. 2023ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുരിയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഭൗമിക് പറയുന്നു. 2019ല്‍ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഭൗമിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഭൗമിക്കിന് പുറമേ പന്നാ ദേബ്, പ്രേംതോഷ് ദേബ്‌നാഥ്, ബികാശ് ദാസ്, തപന്‍ ദത്ത, മുഹമ്മദ് ഇദ്രിസ് മിയാ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസില്‍ നിന്ന് വന്നിട്ടുണ്ട്. ബിപ്ലവ് ദേബിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് ത്രിപുരയെ തകര്‍ക്കുകയാണ്. എന്റെ ചോരയും നീരും ഉപയോഗിച്ചാണ് ഇടതുസര്‍ക്കാരിനെ ത്രിപുരയില്‍ താഴെയിറക്കിയതെന്ന് ഭൗമിക് പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനതില്‍ ദു:ഖിക്കുന്നു. ബിജെപി ത്രിപുരയിലെ ജനങ്ങള്‍ക്കെതിരാണ്. മമത മാത്രമാണ് ഈ ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ പോരാടുന്നതെന്നും ഭൗമിക് പറഞ്ഞു.
മമത ത്രിപുരയിലേക്ക് നീങ്ങുന്നത് യുപിയില്‍ മത്സരിക്കാനുള്ള തീരുമാനവും എടുത്താണ്. ത്രിപുരയില്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. അതേസമയം ദേശീയ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനുള്ള ഒരുക്കമാണ് മമത നടത്തുന്നത്. മൂന്ന് നിര്‍ണായക വ്യക്തികളെയാണ് ത്രിപുര പിടിക്കാന്‍ ചുമതലപ്പെടുത്തിയത്. പ്രശാന്ത് കിഷോറിനാണ് ചുമതല. ഒപ്പം ഡെറിക് ഒബ്രയനും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും ഇനി ത്രിപുര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക.
ബിജെപി കുറഞ്ഞ മാര്‍ജിനില്‍ വിജയിച്ച എല്ലാ മണ്ഡലത്തിലും ഇനി ഐ പാക്കിന്റെ സാന്നിധ്യമുണ്ടാവും. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ജനവികാരം അറിഞ്ഞ് അവിടെ സാധ്യതകള്‍ എന്തൊക്കെയാണെന്നും പ്രശാന്ത് കിഷോര്‍ പരിശോധിക്കും. ഖേല ഹോബ വാക്യം ത്രിപുരയിലും ഉപയോഗിക്കും. ഡെറിക് ഒബ്രയനും കാകോലി ഘോഷ് ദാസ്തിദാര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് ടീമിന്റെ ഏകോപനം നോക്കുന്നത്. പ്രശാന്ത് കിഷോറിന്റെ 23 അംഗ ടീം നേരത്തെ തന്നെ ത്രിപുരയില്‍ എത്തിയിട്ടുണ്ട്.
ബംഗാള്‍ പിടിച്ചതോടെ കിഷോറിന് വലിയ സ്വീകാര്യത മറ്റിടങ്ങളിലും ലഭിച്ചിട്ടുണ്ട്. പ്രധാനമായും ത്രിപുരയില്‍ പികെ വരുന്നതോടെ ബിജെപിയിലും ഭയം വന്ന് തുടങ്ങിയിട്ടുണ്ട്. ബിപ്ലവ് ദേബിനെതിരെ പാര്‍ട്ടിയില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഉണ്ട്. ഇതാണ് തൃണമൂലിന്റെ ഏറ്റവും വലിയ ഗുണം. ആദിവാസി മേഖലയില്‍ ബിജെപിയുടെ കരുത്ത് ചോര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് പാര്‍ട്ടിയിലെ വിഭാഗീയത കൂടി വരുന്നതോടെ ബിജെപിക്ക് 2017ല്‍ സിപിഎം നേരിട്ട അതേ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സൂചന.
അഭിഷേക് ബാനര്‍ജിയാണ് തൃണമൂല്‍ ദേശീയ കുതിപ്പിന് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത്. ജനപ്രീതിയുള്ള നേതാക്കളെ മാത്രമേ തൃണമൂല്‍ ത്രിപുരയില്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവരൂ. എന്നാല്‍ തൃണമൂലിന് യാതൊരു സ്വാധീനവും സംസ്ഥാനത്തില്ലെന്നാണ് ബിജെപിയുടെ നിലപാട്. അഭിഷേക് ബാനര്‍ജി ഇന്ന് ത്രിപുരയില്‍ എത്തിയിട്ടുണ്ട്്. മമതയുടെ വരവിനായി സംസ്ഥാന സജ്ജമാക്കാനാണ് അഭിഷേകിന്റെ വരവ്. അതേസമയം ഐപാക്കിന്റെ തടഞ്ഞുവെച്ച ടീമിനെ തൃണമൂല്‍ നേതാക്കള്‍ തന്നെ പുറത്തിറക്കും.
തൃണമൂല്‍ നേതാക്കള്‍ക്കെതിരെയുള്ള നോട്ടീസും ഐപാക്കിനെ തടഞ്ഞുവെച്ചതുമെല്ലാം സഹതാപ വോട്ടിന് തൃണമൂലിനെ സഹായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തൃണമൂല്‍ നേരത്തെ തന്നെ ത്രിപുരയിലെ ക്യാമ്പയിനിംഗിന് തുടക്കമിട്ട് കഴിഞ്ഞു. അതേസമയം ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തൃണമൂലിനെ ബിജെപി നേരിടുന്നത്. എന്നാല്‍ ബിജെപി മുഖ്യമന്ത്രി ബിപ്ലവ്‌ദേബ് രാജ്യത്തെ തന്നെ ഏറ്റവും അണ്‍പോപ്പുലറായ നേതാവാണ്. ബിജെപിയുടെ തന്നെ സര്‍വേയില്‍ ഇത് വ്യക്തമാണ്. തൃണമൂല്‍ വലിയ കുതിപ്പ് ഉറപ്പായും ഉണ്ടാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും ഇതുകൊണ്ടാണ്.
Recommended Video