കുടിയേറ്റ തൊഴിലാളികളെ ബസുകളിൽ കൊണ്ട് പോകുന്നത് പ്രായോഗികമല്ല; എതിർപ്പുമായി 7 സംസ്ഥാനങ്ങൾ
ദില്ലി; ലോക്ക് ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപോയെ അതിഥി തൊഴിലാളികളെ ബസുകളിൽ തിരിച്ചെത്തിക്കാമെന്ന കേന്ദ്രനിർദ്ദേശത്തിനെതിരെ എതിർപ്പുമായി സംസ്ഥാനങ്ങൾ. കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, രാജസ്ഥാൻ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് എതിർപ്പറിയിച്ചത്. നടപടി അപ്രായോഗികമാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തെ നിലപാട് അറിയിച്ചു.
കേരളത്തില്‍നി ന്ന് കുടിയേറ്റ തൊഴിലാളികളെ ബസ്സുകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തിക്കുകയെന്നത് അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 3.60 ലക്ഷം അതിഥി തൊഴിലാളികള്‍ 20826 ക്യാമ്പുകളില്‍ സംസ്ഥാനത്ത് കഴിയുന്നുണ്ട്.ഇവരില്‍ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ബസിന് പകരം ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ ബസ്സുകളില്‍ ദീര്‍ഘദൂരം എത്തിക്കുക പ്രായോഗികമല്ലെന്ന് ഗെഹ്ലോട്ട് കത്തിൽ ചൂണ്ടിക്കാട്ടി.
ലുധിയാനയിൽ മാത്രം ഏഴ് ലക്ഷം കുടിയേറ്റ തൊഴിലാളികൾ ഉണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ചൂണ്ടിക്കാട്ടി. പഞ്ചാബ് മുഴുവനുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം ദശലക്ഷങ്ങൾ ആണ്. സംസ്ഥാനത്തുള്ള 70 ശതമാനം കുടിയേറ്റ തൊഴിലാളികളും ബിഹാറിൽ നിന്നുള്ളവരാണ്. ഇത്രയും ആളുകളെ ബസുകളിൽ കൊണ്ട് പോകുന്നത് സുരക്ഷിതമല്ല.
കേന്ദ്ര നിര്‍ദേശത്തെ എതിര്‍ത്ത് തെലങ്കാനയും രംഗത്തെത്തി. ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ബസ് മാർഗം പോയാൽ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് ദിവസം വരെ വേണ്ടി വരുമെന്ന് തെലങ്കാന മന്ത്രി ടി ശ്രീനിവാസ് പറഞ്ഞു. ലക്ഷങ്ങളോളം വരുന്ന കുടിയേറ്റ തൊഴിലാളികളെ ബസുകളിൽ സ്വന്തം നാടുകളിൽ എത്തിക്കുന്നതിന് മാസങ്ങൾ വേണ്ടി വരുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ പറഞ്ഞു.
അതിനാൽ പ്രത്യേക നോൺ സ്റ്റോറ്റ് ട്രെയിനുകൾ അനുവദിക്കണം. സാമൂഹിക അകലം ഉറപ്പാക്കുന്ന തരത്തിൽ യാത്രക്കാർക്ക് ഇരിപ്പിട ക്രമീകരണം നടത്താം. ഭക്ഷണം, വെള്ളം തുടങ്ങിയവ ട്രെയിനിൽ തന്നെ ലഭ്യമാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രായോഗികമല്ലെന്ന് തമിഴ്‌നാടും കേന്ദ്രത്തെ അറിയിച്ചു. നാലായിരത്തോളം കുടിയേറ്റ തൊഴിലാളികളുണ്ടെന്നും അവരിൽ ഭൂരിഭാഗവും ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റേതൊരു നഗരത്തേക്കാളും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ മുംബൈ നഗരത്തിലാണ് ജോലി ചെയ്യുന്നതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.