പിസാ ഡെലിവറി ബോയിക്ക് കൊറോണ വൈറസ്: 72 കുടുംബങ്ങൾ നിരീക്ഷണത്തിൽ, ഓൺലൈനിൽ ഡെലിവറി സുരക്ഷിതമോ!!
ദില്ലി: പിസാ ഡെലിവറി ബോയിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് 72 കുടുംബങ്ങൾ നിരീക്ഷണത്തിൽ. ഇവർക്ക് പുറമേ 17 ഡെലിവറി ബോയികളും നിരീക്ഷണത്തിലാണ്. ദില്ലി മാളവ്യ നഗറിലെ സാവിത്രി നഗർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച പിസാ ഡെലിവറി ബോയ്. രോഗലക്ഷണങ്ങൾ പ്രകടമായി 20 ദിവസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. യുവാവിന്റെ വീടിന് സമീപത്തുള്ളവർ ഉൾപ്പെടെയുള്ളവരെയാണ് ഇതോടെ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഏപ്രിൽ 14ന് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് നടപടി ആരംഭിച്ചത്.

72 കുടുംബങ്ങൾ നിരീക്ഷണത്തിൽ
ദില്ലിയിലെ മാളവ്യനഗറിലെയും ഹൌസ് ഖാസ് പ്രദേശത്തെയും 72 കുടുംബങ്ങളെയാണ് അധികൃതർ ഇതിനോടകം തിരിച്ചിറിഞ്ഞിട്ടുള്ളത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഈ പ്രദേശങ്ങളിലൂടെയാണ് ഡെലിവെറി ബോയി സഞ്ചരിച്ചത്. സൌത്ത് ദില്ലിയിലെ ചില ആശുപത്രികളും ഇയാൾ ഇതിനിടെ സഞ്ചരിച്ചിട്ടുണ്ട്. ഈ കുടുംബങ്ങൾക്ക് പുറമേ 17 പിസാ ഡെലിവറി ബോയികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

വിശദീകരണം ഇങ്ങനെ
സംഭവത്തിൽ വ്യക്തത വരുത്തി സൊമാറ്റോ രംഗത്തത്തെയിട്ടുണ്ട്. റസ്റ്റോറന്റ് ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതയായുള്ള വിവരം അറിയുന്നത് വ്യാഴാഴ്ചയാണെന്നാണ് സൊമാറ്റോ ട്വിറ്ററിൽ അറിയിച്ചത്. രോഗം സ്ഥിരീകരിച്ച ജീവനക്കാരൻ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ദില്ലിയിലെ മാളവ്യ നഗർ സന്ദർശിച്ചിട്ടുണ്ട്. ഈ ഉപയോക്താക്കൾ ചില സർക്കാർ അധികൃതരുമായും സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്ന സമയത്ത് ഇയാൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും സൊമാറ്റോ ട്വീറ്റിൽ കുറിച്ചു.

മുൻകരുതൽ സ്വീകരിച്ചു
റസ്റ്റോറന്റ് ജീവനക്കാരോട് മാക്സ് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും സൊമാറ്റോ വ്യക്തമാക്കി. എന്നാൽ രോഗം സ്ഥിരീകരിച്ച സൊമാറ്റോ ഡെലിവറി ബോയിയുടെ സഹപ്രവർത്തകരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നിരിക്കിലും മുൻകരുതലെന്നോണം ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചതായും സൊമാറ്റോ വ്യക്തമാക്കി. ഇയാൾ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിന്റെ പ്രവർത്തനവും നിർത്തലാക്കിയിട്ടുണ്ട്.
Recommended Video

രണ്ടാമത് ദില്ലി
ഇന്ത്യയിൽ മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് ദില്ലിയിലാണ്. 1500 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച രോഗബാധിതരിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. 12,380 പേർക്ക് രോഗം സ്ഥിരീകരിച്ച ഇന്ത്യയിൽ 414 പേർ രോഗം ബാധിച്ച് മരിച്ചതായാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന കണക്കുകൾ. ഇന്ത്യയിൽ ഹോട്ട്സ്പോട്ടുകളായ 170 ജില്ലകളുടെ പട്ടികയും സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആറ് മെട്രോ നഗരങ്ങൾ ഉൾപ്പെടെ നിരവധി പ്രധാന നഗരങ്ങളും ഹോട്ട്സ്പോട്ട് ജില്ലകളിൽ ഉൾപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications