ബീഹാറിൽ ഇതുവരെ മരിച്ചത് 100 കുഞ്ഞുങ്ങൾ; സ്ഥിതിഗതികൾ അതീവ ഗുരുതരം, ആരോഗ്യമന്ത്രി മുസാഫർപൂരിലേക്ക്
പാട്ന: ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഒന്ന് മുതൽ 10 വയസിന് വരെ ഇടയിലുള്ള കുട്ടികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ മുസാഫർപൂർ സന്ദർശിക്കും.
ചൂടും ഈർപ്പവും ക്രമാതീതമായി കൂടിയതാണ് മസ്തിഷ്ക ജ്വരത്തിന് കാരണമായതെന്നാണ് ഡോക്ടർമാർ പറയുന്നത്. ചാംകി എന്നാണ് പ്രാദേശികമായി ഈ പനിയെ പറയുന്നത്. പ്രതിസന്ധി നേരിടാൻ സാധ്യമായ എല്ലാ വഴികളും സർക്കാർ തേടുമെന്ന് ബീഹാർ ആരോഗ്യ വകുപ്പ് മന്ത്രി മംഗൾ പാണ്ഡെ വ്യക്തമാക്കി. കുട്ടികൾ ചികിത്സയിൽ കഴിയുന്ന മുസാഫർപൂർ സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബീഹാറിലെ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്ന് ഡോ ഹർഷവർധൻ പറഞ്ഞു. ഞായറാഴ്ച മുസാഫർപൂരിലെത്തുന്ന ആരോഗ്യമന്ത്രി മെഡിക്കൽ സംഘവുമായി കൂടിക്കാഴ്ച നടത്തും. ജനുവരി ഒന്ന് മുതൽ മസ്തിഷ്ക ജ്വരം ബാധിച്ച് 134 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് മരിച്ച കുട്ടികളുടെ എണ്ണം 48 ൽ നിന്നും 100ലേക്ക് ഉയരുകയായിരുന്നു. മഴ വൈകിയാൽ സാഹചര്യം കൂടുതൽ വഷളാകുമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.
മാവേലിക്കരയിൽ പോലീസുകാരി സൗമ്യയെ പട്ടാപ്പകൽ ചുട്ടുകൊന്നു! പ്രതി പോലീസുകാരൻ അജാസ് പിടിയിൽ
നിലവിൽ ചികിത്സയിൽ കഴിയുന്ന പതിനഞ്ചോളം കുട്ടികളുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ജനുവരി മുതൽ മസ്തിഷ്ക ജ്വരം വ്യാപകമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ആരോഗ്യ വകുപ്പോ സർക്കാരോ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മുസാഫർപൂരിലെ സ്കൂളുകൾക്ക് ജൂൺ 22 വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 15 വയസിൽ താഴെയുള്ള കുട്ടികളിലാണ് സാധാരണയായി രോഗം കണ്ടു വരുന്നത്.