75 ജനറൽ സെക്രട്ടറിമാർ, 25 വൈസ് പ്രസിഡന്റുമാർ;ഗുജറാത്തിൽ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന് 'പുതിയ ടീം
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പുതിയ ടീമുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 75 ജനറൽ സെക്രട്ടറിമാർ 25 വൈസ് പ്രസിഡന്റുമാർ എന്നിവരെയാണ് പാർട്ടി നിയമിച്ചത്. കൂടാതെ 19 ജില്ലകളിൽ പുതിയ അധ്യക്ഷൻമാരേയും നിയമിച്ചു. 124 പുതിയ ഭാരവാഹികളെയാണ് ആകെ നിയമിച്ചത്.

സോണിയ ഗാന്ധിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ നിയമനം എന്ന് പാർട്ടി സംഘടന സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. പുതുതായി നിയമിതരായ 25 വൈസ് പ്രസിഡന്റുമാരിൽ, വഡോദരയിൽ നിന്നുള്ള മുൻ എം പി സത്യജിത്‌സിംഗ് ഗെയ്‌ക്‌വാദ്, വാവിൽ നിന്നുള്ള എം എൽ എ ജെനിബെൻ താക്കൂർ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നിഷിത് വ്യാസ്, മഹിളാ കോൺഗ്രസ് മേധാവി ഗായത്രിബ വഗേല എന്നിവർ ഉൾപ്പെടുന്നു.വൈസ് പ്രസിഡന്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും പട്ടികയിൽ 10 മുസ്ലീം സമുദായാംഗങ്ങളും ഉണ്ട്. നസിം ചൗഹാൻ, ഇമ്രാൻ മാലെക്, നയംബേഗ് മിർസ, ആദം ചാക്കി, മുർതുസ ഖാൻ പത്താൻ, സക്കീർഹുസെൻ ചൗഹാൻ, ഗുലാബ് ഖാൻ റൗമ, ഇഖ്ബാൽ ഷെയ്ഖ്, സെഹ്നാസ് പട്ടേൽ, യൂനുസ് പട്ടേൽ എന്നിവർക്കാണ് ചുമതല ലഭിച്ചത്.

സൗരാഷ്ട്ര മേഖലയിൽ നിന്നും പാട്ടിദാർ അനാമത് ആന്ദോളൻ സമിതിയുടെ (പി എ എ എസ്) വക്താവ് മനോജ് പനാരയും 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ആഴ്ചകൾക്ക് ശേഷം കോൺഗ്രസ് വിട്ട മുൻ എം എൽ എ ഇന്ദ്രനിൽ രാജ്യഗുരുവും ജി പി സി സിയുടെ ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബി ജെ പി പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച പനാര സൗരാഷ്ട്ര മേഖലയിലെ പാട്ടിദാർ സമരത്തിന്റെ പ്രമുഖ മുഖങ്ങളിൽ ഒരാളായിരുന്നു. പിന്നീടാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.

'കോൺഗ്രസ് ടീം 2022' എന്നാണ് പുതിയ നേതൃത്വത്തെ നേതാക്കൾ വിശേഷിപ്പിച്ചത്. അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ പാർട്ടി ക്യാമ്പിന് ഊർജം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ തിരിക്ക് പിടിച്ച നിയമനങ്ങൾ എന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അതുകൂടി പരിഗണിച്ച് കൊണ്ടാണ് ഭാരവാഹികളെ നിയമിച്ചത്. എല്ലാവരേയും ഒപ്പം നിർത്തി സംസ്ഥാനത്ത് മുന്നേറാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. ദീർഘകാലമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ച് ബോധമുള്ളവരുമായ മുതിർന്ന നേതാക്കളേയും യുവാക്കളേയും ഒരുപോലെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും ദോഷി പറഞ്ഞു.
Recommended Video

2017 ൽ ഞെട്ടിച്ച പ്രകടനം കാഴ്ച വെച്ച ഗുജറാത്തിൽ ഇക്കുറി നേരത്തെ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയ പാർട്ടിക്ക് നിലവിൽ സംസ്ഥാനത്ത് 65 എം എൽ എമാർ മാത്രമാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി നേതാക്കൾ ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു. തിരഞ്ഞെടുപ്പിനോട് അടുക്കവേ കൂടുതൽ പേർ ബി ജെ പിയിലേക്ക് പേയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എം എൽ എമാരുടെ കൊഴിഞ്ഞ് പോക്ക് തടയുകയാണ് നേതൃത്വത്തിന് മുന്നിലുള്ള കനത്ത വെല്ലുവിളി. പ്രതിസന്ധി മറികടക്കുന്നതിനും തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ചും ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. യുപി അടക്കം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിട്ടെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ തട്ടകമായ ഗുജറാത്തിൽ അട്ടിമറി ഉണ്ടാക്കാൻ സാധിച്ചാൽ അത് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ തങ്ങളുടെ ആത്മവിശ്വാസം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.












Click it and Unblock the Notifications