ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: കല്ലേറിൽ കശ്മീരിൽ അറസ്റ്റിലായത് 765 പേരെന്ന് ആഭ്യന്തര മന്ത്രാലയം
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തിന് ശേഷം അറസ്റ്റിലായവരുടെ കണക്കുകൾ വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുണ്ടായ കല്ലേറുകളിൽ ഇതിനകം 765 പേർ അറസ്റ്റിലായെന്നാണ് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ലോക്സഭയിൽ അറിയിച്ചത്. ആഗസ്റ്റ് 5 മുതൽ നവംബർ 15 വരെയുള്ള കരണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. 190 കേസുകളും ഇതിനകം തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 ജനുവരി ഒന്ന് മുതൽ ആഗസ്റ്റ് 4 വരെ 361 സംഭവങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലോക്സഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആഗസ്റ്റിനും ഒക്ടോബറിനുമിടയിൽ പാകിസ്താൻ 950 തവണ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. നിയന്ത്രണ രേഖക്ക് സമീപത്ത് 2019 ആഗസ്റ്റിനും ഒക്ടോബറിനുമിടയിലാണ് ഇവ ഉണ്ടായിട്ടുള്ളതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി കൂട്ടിച്ചേർത്തു. ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നത്. കശ്മീർ താഴ്വരയിൽ പ്രശ്നക്കാരായവരെ നിയന്ത്രിക്കുന്നതിനായി സർക്കാർ കരുതൽ നടപടികൾ സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേർക്കുന്നു. നിരവധി പേർ പൊതുസുരക്ഷാ നിയമത്തിന് കീഴിൽ അറസ്റ്റിലായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു.

കശ്മീരിലെ വിഘടനവാദി നേതാക്കൾക്കും ആക്ടിവിസ്റ്റുകൾക്കും ഹുറിയത്ത് നേതാക്കൾക്കും കല്ലേറ് സംഭവങ്ങൾക്ക് പിന്നിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നതായും മന്ത്രിമാർ ചൂണ്ടിക്കാണിക്കുന്നു. ഭീകര വാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് 18 വ്യക്തികൾക്കെതിരെ എൻഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്ത് സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ 99.7 ശതമാനം ഹാജരാണ് പരീക്ഷക്ക് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications