മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ 778 രോഗികൾ: മുംബൈയിൽ രോഗികൾ വർധിക്കുന്നു, 280 കടന്ന് മരണം!!
മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തത് 778 പുതിയ കേസുകൾ. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 6,427 ലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 14 പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയെത്തുടർന്ന് 283 പേരാണ് മരിച്ചത്. 840 പേരാണ് സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്.
പാലത്തായി പീഡനക്കേസ് ക്രൈം ബ്രാഞ്ചിന്: അന്വേഷണ ചുമതല ഐജി ശ്രീജിത്തിന്, പോലീസിനെതിരെ ആരോപണം
മുംബൈയിൽ മാത്രം വ്യാഴാഴ്ച 522 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈയിൽ ഇതോടെ 4025 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് വ്യാഴാഴ്ചയാണ്. മുംബൈയിലെ കൊറോണ ബാധിതരുടെ എണ്ണം 167 ലേക്ക് ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 214 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ ഇതിനകം തന്നെ മരിക്കുകയും ചെയ്തിട്ടുണ്ട്. എട്ട് ലക്ഷം ജനങ്ങളാണ് മുംബൈയിലെ ധാരാവിയിൽ ഇടതിങ്ങിപ്പാർക്കുന്നത്. മുംബൈയെ നേരത്തെ തന്നെ കേന്ദ്രസർക്കാർ ഹോട്ട്സ്പോട്ടുകളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. ചേരികളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിനൊപ്പം നിരവധി നടപടികളാണ് സർക്കാർ മുംബൈയിൽ സ്വീകരിച്ചുവരുന്നത്.
ഏപ്രിൽ 21 വരെ ബിഎംസി സംസ്ഥാനത്ത് 813 കണ്ടെയ്ൻമെന്റ് സോണുകളാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ടോ അതിലധികമോ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പ്രദേശത്തുനിന്ന് ആരെയും പുറത്തേക്ക് പോകാൻ അനുവദിക്കില്ല. സംസ്ഥാനത്തെ കൊറോണ മരണ സംഖ്യ കുറയ്ക്കന്നതിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരട്ടിയാവുന്നത് കുറച്ച് കൊണ്ടുവരുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യാഴാഴ്ച വ്യക്തമാക്കിയത്.
നഗരത്തിലെ രണ്ട് കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളായ മുംബൈ, പൂനെ എന്നീ നഗരങ്ങൾ സന്ദർശിച്ച രണ്ട് കേന്ദ്ര സംഘങ്ങളോട് വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ സംവിധാനങ്ങൾ, ലോക്ക്ഡൌൺ, സോഷ്യൽ ഡിസ്റ്റൻസിംഗ്, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി, ഷെൽട്ടർ ക്യാമ്പുകളിലെ ജീവനക്കാരുടെ സ്ഥിതി, അവശ്യ വസ്തുക്കളുടെ വിതരണം എന്നിവ വിലയിരുത്തുന്നതിന് വേണ്ടിയാണ് കേന്ദ്രസംഘമെത്തിയത്. നിവലിൽ രോഗികളുടെ എണ്ണം ഇരട്ടിയാവുന്ന കാലയളവ് ഏഴ് ദിവസമാണ്.