രാജ്യത്ത് 8603 പേർക്ക് കൊവിഡ്; ഇനി ചികിത്സയിൽ 99,974 പേർ..വാക്സിൻ വിതരണം 126 കോടി കടന്നു
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8603 പേര്‍ക്കാണ്.രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തില്‍ താഴെയായി. നിലവില്‍ 99,974 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.29 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8190 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,53,856 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.35 % ആണ്.തുടര്‍ച്ചയായ 160ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,52,596 പരിശോധനകള്‍ നടത്തി. ആകെ 64.60 കോടിയിലേറെ (64,60,26,786) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.81 ശതമാനമാണ്. കഴിഞ്ഞ 20 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.69 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 61 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 96-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 73,63,706 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 126.53 കോടി (1,26,53,44,975) പിന്നിട്ടു. 1,31,55,745 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 138 കോടിയിലധികം (1,38,95,38,030) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 21.38 കോടിയിലധികം (21,38,89,971) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.
കുറവ് മരണം ഇന്ത്യയിൽ
കോവിഡ് മഹാമാരിയില്‍ ഇന്ത്യയിലെ മരണം ഏറ്റവും കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോക്സഭയിൽ. ഇന്ത്യയിൽ 3.46 കോടി കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 4.6 ലക്ഷം പേർ മരിക്കുകയും ചെയ്തു. മൊത്തം കേസുകളുടെ 1.36 ശതമാനമാണിത്. ഇന്ത്യയിൽ ഒരു ദശലക്ഷം ജനസംഖ്യയിൽ 25,000 കേസുകളും 340 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്, മന്ത്രി പറഞ്ഞു. കുട്ടികൾക്കുള്ള വാക്സിനേഷൻ എപ്പോൾ തുടങ്ങണം, ബൂസ്റ്റർ ഡോസ് എന്നിവ വിദഗ്ധ സമിതികളുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Recommended Video
അതിനിടെ പുതിയ ഒമൈക്രോൺ വകഭേദം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള വാക്സിനുകൾ ഒമിക്രോണിനെതിരെ ഫലപ്രദമല്ലെന്ന തെളിവുകൾ ഇല്ല. ചില വകഭേദങ്ങൾ ഒരുപക്ഷേ ഫലപ്രാപ്തി കുറച്ചേക്കാമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. പുതിയ കൊവിഡ് വകഭേദത്തിന്റെ വ്യാപന തോതും അവ എത്രമാത്രം അപകടകരമാണെന്നത് സംബന്ധിച്ചുമുള്ള പഠനത്തിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും ഒമിക്രോൺ വകഭേദം സ്ഥിരികരിച്ച രോഗികളിൽ നേരിയ രോഗലക്ഷണം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിൽ കർണാടകയിലാണ് രണ്ട് പാർക്ക് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് 16,000 യാത്രക്കാരാണ് ഇതുവരെ ഇന്ത്യയിൽ എത്തിയത്. ഇതിൽ 18 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവ്‍ക്ക് ഒമൈക്രോൺ വകഭേദമാണോയെന്ന പരിശോധന നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.