ഹരിയാനയിൽ ആശങ്കയായി അജ്ഞാത പനി, പത്ത് ദിവസത്തിനുളളിൽ മരണപ്പെട്ടത് എട്ട് കുട്ടികൾ
ചണ്ഡീഗഡ്: ഹരിയാനയില്‍ എട്ട് കുട്ടികളുടെ ജീവനെടുത്ത് അജ്ഞാത പനി. ചില്ലി എന്ന ഗ്രാമത്തില്‍ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുളളില്‍ എട്ട് കുട്ടികള്‍ ആണ് തിരിച്ചറിയാത്ത പനി ബാധിച്ച് മരണപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ പള്‍വാള്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചില്ലി. ഗ്രാമത്തിലെ 44 പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ 35 പേരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. 44 പേരെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
'പച്ചയ്ക്ക് പറഞ്ഞാൽ മുസ്‌ലിം വിരോധമാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം അഡോണി ടി ജോൺ
8 കുട്ടികളുടേയും മരണകാരണം ഇത് വരെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡെങ്കിപ്പനിയാണോ എന്നാണ് പ്രാഥമിക ലക്ഷണങ്ങള്‍ കൊണ്ട് സംശയിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഭൂരിപക്ഷം പേരിലും പനിയും കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് കൗണ്ടും കണ്ടെത്തിയിട്ടുണ്ട്. ആശങ്ക പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് ആളുകളില്‍ ഡെങ്കിപ്പനിയെ കുറിച്ചും ശുചിത്വം പാലിക്കേണ്ടതിനെ കുറിച്ചും ആളുകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നുണ്ട്.
പനിയുടെ ലക്ഷണങ്ങള്‍ പ്രകടമായവര്‍ക്ക് ഡെങ്കിപ്പനി പരിശോധനയും മലേറിയ പരിശോധനയും നടത്തുന്നുണ്ട്. ഇത് കൂടാതെ കൊവിഡ് പരിശോധനയും ഇവരില്‍ നടത്തുന്നുണ്ട്. ''കുട്ടികളില്‍ പനി കണ്ടെത്തുകയും അവരില്‍ ചിലര്‍ മരണപ്പെടുകയും ചെയ്തിരിക്കുകയാണ്. തങ്ങള്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി വരുന്നു. സര്‍വ്വേകള്‍ നടത്തുന്നുണ്ട്. മരുന്നുകളുടെ വിതരണവും നടത്തുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ സംഘം വിശ്രമം ഇല്ലാതെ ജോലി ചെയ്യുകയാണ്. ശുചീകരണം വളരെ ദയനീയമായ സ്ഥിതിയിലാണ് എന്നാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പനിയുടെ കാരണം കണ്ടെത്തുന്നതിന് വേണ്ടിയുളള പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്''- ഹതിന്‍ എസ്എംഒ ആയ വിജയ് കുമാര്‍ പറഞ്ഞു.
ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കുട്ടികളെ കൂടാതെ മുതിര്‍ന്നവരിലും പനി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ബാധിക്കുന്നവരുടെ എണ്ണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. തീവ്രമായ പനിയും തുടര്‍ന്ന് പ്ലേറ്റ്‌ലെറ്റ് കൗണ്ട കുറയുന്നതുമാണ് മരണകാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത് പൊതുവേ ഡെങ്കിപ്പനിക്ക് കാണുന്ന ലക്ഷണമാണ്. ആരോഗ്യവകുപ്പ് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ പല ജീവനുകളും രക്ഷപ്പെടുത്താമായിരുന്നു എന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.
''ഇതിനകം 7-8 കുട്ടികള്‍ മരണപ്പെട്ടു കഴിഞ്ഞു. മലിനജല വിതരണവും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ലാര്‍വകള്‍ നിറഞ്ഞതുമാകാം കാരണം. ഇത് പത്തിരുപത് ദിവസമായി. അവര്‍ക്ക് ഡെങ്കിപ്പനി പരിശോധന നടത്തായിരുന്നു. ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടേക്ക് വന്നിട്ടുണ്ട്. ആശ പ്രവര്‍ത്തകര്‍ പോലും അവരുടെ സെന്ററുകളില്‍ മാത്രമാണ് പോകുന്നത്. ഗ്രാമത്തിലേക്ക് വരുന്നില്ല''. ഇവിടെ യാതൊരു വിധത്തിലുമുളള ആരോഗ്യ സംവിധാനങ്ങളും ഇല്ലെന്നും ചില്ലി ഗ്രാമത്തിലെ സര്‍പഞ്ച് ആയ നരേഷ് കുമാര്‍ ആരോപിക്കുന്നു.
എന്നാല്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നത് ഡെങ്കിപ്പനിയുടെ കാര്യത്തില്‍ മാത്രമല്ല വൈറല്‍ പനി ആണെങ്കിലും സംഭവിക്കാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഏകദേശം നാലായിരത്തോളം പേരാണ് ചില്ലി ഗ്രാമത്തിലുളളത്. ഇവിടെ വേണ്ടത്ര ആരോഗ്യ സംവിധാനങ്ങളില്ല. കുട്ടികളില്‍ പനി പടരുന്നതില്‍ ഗ്രാമവാസികള്‍ ആശങ്കയിലാണ്. ''പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവാണെന്ന് അവര്‍ പറയുന്നു. ഇത് ആഗസ്റ്റ് 25 മുതല്‍ ഇവിടെ സംഭവിക്കുന്നതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുന്നത് സെപ്റ്റംബര്‍ 11ന് മാത്രമാണ്. രോഗം കൂടുതലായി ബാധിച്ചിരിക്കുന്നത് കുഞ്ഞുങ്ങളെ ആണ്''. അതുകൊണ്ട് തന്നെ ഗ്രാമത്തിലാകെ ഭീതിയുടെ അന്തരീക്ഷമാണെന്ന് പറയുന്നു ഗ്രാമവാസിയായ ഖുര്‍ഷിദ് അലം. നേരത്തെ ഉത്തര്‍ പ്രദേശിലും ഇത്തരത്തില്‍ അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഞ്ച് കുട്ടികള്‍ അടക്കം ആറ് പേരാണ് പനി ബാധിച്ച് മരണപ്പെട്ടത്. നിരവധി പേരെ പനി ബാധിച്ച് ആശുപത്രിയിലും പ്രവേശിപ്പിക്കുകയുണ്ടായി. മഥുരയില്‍ ആണ് ആളുകള്‍ക്ക് കൂട്ടത്തോടെ പനി ബാധിച്ചത്.