8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!!
ദില്ലി: അഞ്ചാമത് വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഒറ്റത്തവണ തീര്‍പ്പാക്കുന്ന പദ്ധതികളാണ് കര്‍ഷകര്‍ക്കായി ഒരുക്കിയത്. പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് രണ്ടായിരം രൂപയാണ് നേരിട്ട് എത്തിച്ചത്. ഇത് 8.19 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയതായും മന്ത്രി പറഞ്ഞു. മെയ് 15 വരെയുള്ള കണക്കാണിത്. കൊറോണ കാലത്തെ പ്രതിസന്ധി വലിയ അവസരമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. അതേസമയം ഏഴ് മേഖലകളെ കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങള്‍ ധനമന്ത്രി അവസാനത്തെ വാര്‍ത്താസമ്മേളത്തില്‍ പ്രഖ്യാപിച്ചത്.
ഗ്രാമീണ തൊഴിലുറപ്പ്, ആരോഗ്യവും വിദ്യാഭ്യാസവും, ബിസിസും കോവിഡും, കമ്പനി ആക്ടിന്റെ ഡീക്രിമിനലൈസേഷന്‍, ബിസിനസ് സൗഹൃദാന്തരീക്ഷമുണ്ടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട മേഖലകള്‍ എന്നിവയെ കുറിച്ചാണ് ധനമന്ത്രി പ്രധാനമായും വിശദീകരിച്ചത്. അതേസമയം ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി സ്ത്രീകള്‍ക്ക് നേരിട്ട് പണം അക്കൗണ്ടിലെത്തിയതായും ധനമന്ത്രി വിശദീകരിച്ചു. സാമൂഹിക സഹായ പദ്ധതി പ്രകാരം 2800 കോടി ഇതുവരെ നല്‍കി കഴിഞ്ഞതായും ധനമന്ത്രിപറഞ്ഞു. ശ്രമിക് ട്രെയിനുകളുടെ ചിലവുകള്‍ കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്നും, 85 ശതമാനം തുക കേന്ദ്രം തന്നെ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
20 ലക്ഷം കോടിയുടെ പാക്കേജ്; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി
സംസ്ഥാനങ്ങളുടെ ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്കായി 4100 കോടി ഇതുവരെ നല്‍കിയതായും ധനമന്ത്രി പറഞ്ഞു. വീടുകളില്‍ ഇന്റര്‍നെറ്റില്ലാത്തവര്‍ക്ക് സ്വയം പ്രഭ ഡിടിഎച്ച് ചാനലുകളുടെ സഹായം ലഭ്യമാക്കും. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി മൂന്ന് ചാനലുകളെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 12 ചാനലുകള്‍ കൂടി ഇതിലേക്ക് എത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 40000 കോടി രൂപ അധികമായി അനുവദിക്കും. ഇത് തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും നിര്‍മല പറഞ്ഞു.
ആരോഗ്യ മേഖലയില്‍ നവീകരണുണ്ടാവും. ചെലവഴിക്കല്‍ വര്‍ധിപ്പിക്കാനും പൊതുപങ്കാളിത്തം വര്‍ധിപ്പിക്കാനും ശ്രമിക്കും. ആരോഗ്യ മേഖലയ്ക്കായി പ്രധാനമന്ത്രി 15000 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉള്ള സ്ത്രീകള്‍ക്ക് 10025 കോടിയാണ് നല്‍കിയിരിക്കുന്നത്. 2.2 കോടി നിര്‍മാണ തൊഴിലാളികള്‍ക്ക് 3950 കോടി രൂപ നല്‍കി കഴിഞ്ഞു. 6.81 കോടി പേര്‍ക്ക് സൗജന്യമായി എല്‍പിജി സിലിണ്ടറും, 12 ലക്ഷം ഇപിഎഫ്ഒക്കാര്‍ക്ക് ഓണ്‍ലൈനായി തുക പിന്‍വലിക്കാനും സാധിക്കുമെന്നും നിര്‍മല പറഞ്ഞു. രാജ്യത്തെ നൂറ് യൂണിവേഴ്‌സിറ്റികള്‍ മെയ് 30ന് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അഞ്ചാംദിനത്തില്‍ അടിമുടി പൊളിച്ചെഴുത്ത്; ഏഴ് വിഷയങ്ങള്‍, നിര്‍മല സീതാരാമന്‍ പറയുന്നു