ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ കശ്മീരില്‍ 8 ലഷ്കര്‍ ത്വയ്ബ ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത മുന്നറിയിപ്പിന് പിന്നാലെ കശ്മീരിലെ സോപാറില്‍ നിന്ന് 8 ലഷ്കര്‍ ഭീകരരെ ഇന്ത്യന്‍ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യ വിരുദ്ധ പോസ്റ്റുകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
അയ്ജാസ് മിര്‍, ഒമര്‍ മിര്‍, തസ്വാഫ് നജര്‍, ഒമര്‍ അക്ബര്‍, ഫൈസാന്‍ ലതീഫ്, ഡാനിഷ് ഹബീബ്, ഷൗകത്ത് അഹമ്മദ് മിര്‍ എന്നീ എട്ട് പേരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ പ്രദേശത്ത് ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റര്‍ തയ്യാറാക്കുന്നതിനായി ഇവര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും മറ്റ് വസ്തുക്കളും പോലീസ് പിടികൂടി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കരസേനാ ദക്ഷിണേന്ത്യൻ കമാന്‍ഡന്‍റ് ലഫ്. ജനറൽ എസ് കെ സൈനി മുന്നറിയിപ്പ് നല്‍കിയിരുന്നു. കച്ച് മേഖലയിൽ ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് കേരളവും തമിഴ്‌നാടുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് ഇന്നലെ സൈന്യം ശക്തമായ മറുപടി നല്‍കി.പാക് സൈനിക പോസ്റ്റുകള്‍ക്ക് സമീപം തയ്യാറാക്കിയ ഭീകരാവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ലീപ് താഴ്വരയിലുള്ള ടെറര്‍ ലോഞ്ച് പാഡുകളാണ് സൈന്യം തകര്‍ത്തത്.ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യാന്‍ ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പാകിസ്താന് മറുപടിയുമായി ഇന്ത്യ രംഗത്തെത്തിയത്. പാക് സൈന്യത്തിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുകയായിരുന്ന ലോഞ്ച് പാഡാണ് സൈന്യം തകര്‍ത്തത്.