മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം വീഴ്ച്ചയിലേക്ക്; 8 എംഎല്‍എമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി പാതിരാത്രിയില്‍ നാടകീയ നീക്കങ്ങള്‍. എട്ട് എംഎല്‍എമാരെ ഹരിയാനയിലെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറിയതിന് പിന്നില്‍ ബിജെപിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Recommended Video
നാല് കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാറിന് പിന്തുണ നല്‍കുന്ന നാല് സ്വതന്ത്രരുമാണ് റിസോര്‍ട്ടില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ബിജെപിയുടേത് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ബിജെപി നേതാവ് നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിശദാംശങ്ങളിലേക്ക്..
ബിജെപിയുടെ നീക്കം
റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരില്‍ ഒരാളായ ബിസാഹുലാല്‍ സിംഗാണ് ബിജെപിയുടെ നീക്കത്തെ കുറിച്ചുള്ള വിവരം വിളിച്ചറിയിച്ചതെന്നാണ് മന്ത്രി തരുണ്‍ ഭാനോട്ട് പറയുന്നത്. ഗുരുഗ്രാമിലെ ഐടിസി മറാത്ത ഹോട്ടലില്‍ തങ്ങളെ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും എംഎല്‍എ പറഞ്ഞതായും ഭാനോട് ആരോപിച്ചു.
മന്ത്രിമാരെ തടഞ്ഞു
ബിസാഹുലാല്‍ സിംഗിന്‍റെ ഫോണ്‍കോള്‍ ലഭിച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടനടി ഹോട്ടലില്‍ എത്തിയെങ്കിലും ഹരിയാന പോലീസ് അകത്തേക്ക് കയറാന്‍ അനുമതി നല്‍കാതെ ഇവരെ തടയുകയായിരുന്നെന്നും തരുണ്‍ ഭാനോട്ട് പറഞ്ഞു.
എന്തുമാകാമല്ലോ
ഹരിയാന ഭരിക്കുന്നത് ബിജെപി ആയതുകൊണ്ട് അവര്‍ക്ക് അവിടെ എന്തുമാകാമല്ലോ, മധ്യപ്രദേശ് മന്ത്രിസഭയിലെ അംഗങ്ങളായ ജയ്‍വർദ്ധൻ സിംഗും ജീതു പട്‍വാരിയുമാണ് ഹോട്ടലിലെത്തിയത്. അവരെ അകത്തേക്ക് പോലും പ്രവേശിപ്പിച്ചില്ല. ബിജെപി എംഎൽഎ നരോത്തം മിശ്രയും അനുയായികളുമാണ് ഞങ്ങളുടെ എംഎല്‍എമാരെ തടഞ്ഞ് വെച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദിഗ് വിജയ് സിങിന്‍റെ ആരോപണം
മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ വീഴ്ത്താന്‍ എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 23 മുതല്‍ 35 കോടി രൂപ വരെ എംഎല്‍എമാര്‍ ബിജെപി വാഗ്ദാനം ചെയ്തെന്നായിരുന്നു ദിഗ് വിജയ് സിങ്ങിന്‍റെ ആരോപണം.
സ്വപ്നം കാണുകയാണ്
ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കാണുകയാണ്. നരോത്തം മിശ്ര ഉപമുഖ്യമന്ത്രിയാകുമെന്നും. ഇത്രയും കാലം സംസ്ഥാനം കൊള്ളയടിച്ച ബിജെപി ഇനി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ഭരണം സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. കോടികളാണ് അതിനായി അവര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് കോടി
അഞ്ച് കോടിയാണ് അഡ്വാന്‍സ് തുക. രാജ്യസഭ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം കഴിഞ്ഞാല്‍ ബാക്കി തുകയെന്നാണ് ബിജെപിയുടെ കരാര്‍. സര്‍ക്കാരിനെ താഴെയിറക്കുന്നതോട് കൂടി ബാക്കി കോടികള്‍ എംഎല്‍എമാരുടെ കൈകളില്‍ എത്തുമെന്നാണ് ബിജെപിയുടെ വാഗ്ദാനമെന്നും തന്‍റെ കയ്യില്‍ ഇതിന്‍റെ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാലാവധി പൂര്‍ത്തിയാക്കും
അതേസമയം തന്‍റെ സര്‍ക്കാറിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നായിരുന്നു മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ പ്രതികരണം. ബിജെപി നേതാക്കള്‍ സൗജന്യമായി പണവുമായി സമീപിച്ചാല്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കമല്‍നാഥ് ഇന്നലെ പറഞ്ഞിരുന്നു.
അംഗബലം
230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരു എംഎല്‍എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണയിലാണ് കോണ്‍ഗ്രസ് ഭരണം നടത്തിയിരുന്നത്. അധികാരത്തിലേറിയ അന്ന് മുതല്‍ തന്നെ സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ആരഭിച്ചിരുന്നു.
പരസ്യമായ ഭീഷണി
കഴിഞ്ഞ വര്‍ഷം ജുലൈയില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും ബിജെപി എംഎല്‍എയുമായി ഗോപാല്‍ ഭാര്‍ഗവ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. മധ്യപ്രദേശ് നിയമസഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
അനുമതി നല്‍കിയാല്‍
പാര്‍ട്ടിയിലെ നമ്പര്‍ വണ്ണും, നമ്പര്‍ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്നല്‍ നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്നായിരുന്നു ഭാര്‍ഗവയുടെ ഭീഷണി. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാറിനെതിരായ നീക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഭാര്‍ഗവയുടെ പ്രസ്താവന.
കോണ്‍ഗ്രസിലെത്തുമെന്ന്
സംസ്ഥാനത്തെ പ്രമുഖരായ ഏതാനും ബിജെപി എംഎല്‍എമാര്‍ ഉടന്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി സജ്ജന്‍ സിഹ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഹോളി മിലാന്‍ സമോറയുമായി ബന്ധപ്പെട്ട് ഇന്‍ഡോറില്‍ നടത്തിയ പത്രസമ്മേളനത്തിന് ഇടയിലായിരുന്നു മന്ത്രിയുടെ അവകാശവാദം.
ബിജെപി ഞെട്ടും
ചില ബിജെപി എംഎല്‍എമാര്‍ ഇതിനോടകം തന്നെ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അധികം വൈകാതെ തന്നെ ഭോപ്പാലില്‍ വെച്ച് ഇവര്‍ കോണ്‍ഗ്രസില്‍ ചേരും. ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്. കോര്‍പ്പറേറ്റര്‍ മാര്‍ക്ക് പുറമെ എംഎല്‍എമാരും കോണ്‍ഗ്രസിലെത്തുന്നതോടെ ബിജെപി ഞെട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ അര്‍ധരാത്രിയോടെ ബിജെപിയുടെ നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടാവുന്നത്.
ദില്ലി കലാപം: ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകള്‍, താഹിര്‍ അറസ്റ്റിലേക്ക്
കൊറോണ വന്നത് മാംസം കഴിക്കുന്നത് കൊണ്ട്.... രക്ഷപ്പെടാന്‍ മാപ്പുപറയണമെന്ന് ഹിന്ദു മഹാസഭ!!