അനിശ്ചിതകാല സമരത്തിന് എംപിമാര്‍; ചായയുമായെത്തി ഉപാദ്ധ്യക്ഷൻ, അഭിനന്ദിച്ച് പ്രധാനമന്ത്രി
ദില്ലി: കാര്‍ഷിക ബില്ലില്‍ പാര്‍ലമെന്റിലും തെരുവിലും പ്രതിഷേധം കത്തുന്നു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എട്ട് എംപിമാരെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന് പുറത്ത് എംപിമാരുടെ കുത്തിയിരിപ്പ് സമരം ഇപ്പോഴും തുടരുകയാണ്. പഞ്ചാബ് മുതല്‍ തമിഴ്നാട് വരെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകരും തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. തൃണൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറക് ഒബ്രെയിന്‍, ദോല സെന്‍, സിപിഎം നേതാക്കളായ എളമരം കരീം,കെകെ രാഗേഷ്, കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സാതവ്, സയ്യിദ് നസീര്‍ ഹുസൈന്, രിപുണ്‍ ബോറ, സജ്ഞയ് സിംഗ് എന്നിവരെയായിരുന്നു പാര്‍ലമെന്റില്‍ നിന്നും ഒരാഴ്ച്ചത്തേക്ക് സസ്പെന്റ് ചെയ്തത്.
Recommended Video
കാര്‍ഷിക ബില്ലുകള്‍
കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്ന വേളയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഡയറിന് മുന്നില്‍ ബില്ല് കീറിയെറിയുകയുമുണ്ടായി. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം മറികടന്ന് ശബ്ദവോട്ടോടെ ബില്ല് പാസാക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാര്‍ അനുമതി നല്‍കുകയായിരുന്നു. തിങ്കളാഴ്ചയാണ് എംപിമാരെ സസ്പെന്റ് ചെയ്തത്.
നിശബ്ദമാക്കാന്‍ കഴിയില്ല
പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പില്ലോയും ബ്ലാങ്കറ്റും അടക്കം കരുതി മുദ്രാവാക്യങ്ങള്‍ വിളിച്ചും പാട്ട് പാടിയും എംപിമാര്‍ പ്രതിഷേധിക്കുകയായിരുന്നു. തീരുമാനത്തില്‍ പിന്നോട്ടില്ലെന്നും എംപിമാര്‍ വ്യക്തമാക്കി. സസ്പെന്ഷന് നടപടികൊണ്ട് നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് എംപിമാര്‍ പറഞ്ഞു.
അനിശ്ചിതകാലം
അനിശ്ചിതകാലം പ്രതിഷേധത്തിനാണ് എംപിമാര്‍ ഒരുങ്ങുന്നത്. ഇന്ന് രാവിലെ പാര്‍ലമെന്റ് ഡെപ്യൂട്ടി ചെയര്മാന് ഹരിവന്ഷ് എംപിമാരുടെ അടുത്തെത്തി ചായ വാഗ്ധാനം ചെയ്തിരുന്നെങ്കിലും എംപിമാര്‍ അത് നിരസിക്കുകയായിരുന്നു. അദ്ദേഹത്തെ കര്‍ഷക വിരുദ്ധന്‍ എന്ന് വിളിക്കുകയും ചെയ്ത്ു. ഡെപ്യൂട്ടി ചെയര്‍മാനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രതിഷേധം. കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരായ അവിശ്വാസ പ്രമേയം വെങ്കയ്യാ നായിഡു തള്ളുകയായിരുന്നു.
ശബ്ദവോട്ടൊടെ
ജനാധിപത്യ പ്രക്രിയകള്‍ പാലിക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസാക്കി കൊണ്ട് ഡെപ്യൂട്ടി ചെയര്മാന് സര്‍ക്കാരിനെ സഹായിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലുകള്‍ അവലോകനം ചെയ്യുന്നതിനായി സെലക്ട് കമ്മിറ്റിക്ക് വിടാനോ ചര്‍ച്ച ചെയ്യാനോ ഡെപ്യൂട്ടി ചെയര്മാന് തയ്യാറായിരുന്നില്ല. പിന്നീട് ശബ്ദവോട്ടൊടെ ബില്ലുകള്‍ പാസാക്കുകയായിരുന്നു.
സമരനിരയില്‍
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള, മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡ, സമാജ് വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് നാല് മണിക്കൂര്‍ നേരം സമരനിരയില്‍ ഉണ്ടായിരുന്നു.
ഭക്ഷണം വസതികളില്‍ നിന്നും
പ്രതിഷേധം രാവിലെ തുടര്‍ന്നതോടെ പുറത്ത് ആംബുലന്‍സ് സജ്ജമാക്കിയിരുന്നു. കൃത്യമായ ഇടവേളകളില്‍ എംപിമാര്‍ക്ക് ഭക്ഷണം അവരുടെ വസതികളില്‍ നിന്നും എത്തിക്കുന്നുണ്ടെന്ന് ഡെറക് ഔബ്രെയിന്‍ പറഞ്ഞു. എളമരം കരീമും റിപുന്‍ ബോറയും 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.
അഭിനന്ദിച്ച് പ്രധാനമന്ത്രി
പ്രതിഷേധിക്കുന്ന രാജ്യസഭാംഗങ്ങള്‍ക്ക് ചായ നല്‍കാനെത്തിയ ഡെപ്യൂട്ടി ചെയര്‍മാന്റെ പ്രവര്‍ത്തിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. കുറച്ച് നാള് മുമ്പ് തന്നെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുകയും ഇപ്പോള്‍ ധര്‍ണ നടത്തുകയും ചെയ്യുന്നവര്‍ക്ക് ചായ നല്‍കുന്നത് ഹരിവന്ഷ് ജിയുടെ നല്ല മനസാണെന്ന് മോദി പറഞ്ഞു. അത് അദ്ദേഹത്തിന്റെ വലിയ മനസിനെയാണ് കാണിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഞാനും ചേരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.