രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും ഡെൽറ്റാ വകഭേദം മൂലം; വിദഗ്ദ സമിതി മേധാവി
ദില്ലി; രാജ്യത്ത് രണ്ടാം തരംഗത്തിന്റെ പ്രധാന കാരണം ഡെൽറ്റാ വകഭേദമാണെന്നും ഇതുവരെയുള്ള കേസുകളുടെ 80 ശതമാനവും ഡെൽറ്റാ വകഭേദം മൂലമാണെന്നും ജെനോമിക്സ് കൺസോർഷ്യത്തിന്റെ കോ-ചെയർമാൻ ഡോ. അറോറ. പുതിയ വകഭേദങ്ങൾ ഉണ്ടായാൽ രാജ്യത്ത് കേസുകളിൽ വർധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആൽഫ വകഭേദത്തെക്കാൾ 40 മുതൽ 60 ശതമാനം വരെ വ്യാപനശേഷി കൂടുതൽ ഉള്ളതാണ് ഡെൽറ്റാ വകഭേദം. യുകെ, യുഎസ്, സിംഗപ്പൂർ എന്നിവയുൾപ്പെടെ 80 ലധികം രാജ്യങ്ങളിലേക്ക് ഇതിനോടകം തന്നെ ഡെൽറ്റാ വകഭേദം വ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങളിലായി 55-60 കേസുകളിലായി ഇതുവരെ ഡെൽറ്റ പ്ലസ് വേരിയൻറ് - എ.വൈ 1, എ.വൈ 2 എന്നിവ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ വാക്സിനുകൾ ഡെൽറ്റ വേരിയന്റിനെതിരെ ഫലപ്രദമാണെന്ന് ഐ.സി.എം.ആർ നടത്തിയ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ ഇപ്പോഴും കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. ഡെൽറ്റാവകഭേദത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണമെന്നും ഡോ അറോറ പറഞ്ഞു. രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാതെയും വാക്സിനേഷനുകൾ പൂർത്തിയാക്കുകയും ചെയ്യാതെ അടുത്ത തരംഗങ്ങളെ നേരിടുക എളുപ്പമല്ലെന്നും അറോറ പറഞ്ഞു.












Click it and Unblock the Notifications