എട്ടാം ശമ്പള കമ്മീഷൻ; നിവേദനങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി, ജീവനക്കാർക്ക് ആശ്വാസം
എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് നിവേദനങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടി.മെയ് 31 വരെയാണ് സമയം നീട്ടിയത്. നേരത്തെ ഏപ്രിൽ 30 ആയിരുന്നു അവസാന തീയതി. ഇതോടെ തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും കമ്മീഷന് മുന്നിൽ എത്തിക്കാൻ ഒരു മാസം കൂടിയാണ് ജീവനക്കാർക്ക് അധികമായി ലഭിച്ചിരിക്കുന്നത്.
ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കുന്നതിൽ പല ജീവനക്കാരുടെ സംഘടനകളും സാങ്കേതിക പ്രശ്നങ്ങളുന്നയിച്ചതിനെത്തുടർന്നാണ് കമ്മീഷൻ സമയപരിധി നീട്ടാൻ തീരുമാനിച്ചത്. എല്ലാ പങ്കാളികൾക്കും തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ന്യായമായ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ശമ്പള പരിഷ്കരണം, പെൻഷൻ ഘടന, അലവൻസുകൾ, സ്ഥാനക്കയറ്റങ്ങൾ, നിലവിലെ തൊഴിൽ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് കമ്മീഷന് മുന്നിൽ സമർപ്പിക്കാനാകുക. ഇതെല്ലാം പരിശോധിച്ച ശേഷമാകും ശമ്പള കമ്മീഷൻ അന്തിമ ശുപാർശകൾ സമർപ്പിക്കുക.
ഫിറ്റ്മെൻ്റ് ഫാക്ടർ
എട്ടാം ശമ്പള കമ്മീഷൻ ഫിറ്റ്മെൻ്റ് ഫാക്ടർ എത്രയായിരിക്കുമെന്നാണ് പ്രധാനമായി ഉറ്റുനോക്കുന്നത്. ഫിറ്റ്മെൻ്റ് ഫാക്ടർ 3.83-ലേക്ക് ഉയർത്തുക എന്നതാണ് ജീവനക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.57 ആയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മിനിമം വേതനം 18,000 രൂപയായി ഉയർന്നു.
നിർദ്ദേശിച്ച 3.83 ഫിറ്റ്‌മെൻ്റ് ഫാക്ടർ അംഗീകരിക്കുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 ആയി ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഫിറ്റ്‌മെൻ്റ് ഫാക്ടറിന് പുറമെ, നാഷണല്‍ കൗണ്‍സില്‍-ജെസിഎം മറ്റ് നിരവധി ആവശ്യങ്ങളും കമ്മീഷന് മുന്നിൽ വെച്ചിട്ടുണ്ട്. വാർഷിക ശമ്പള വളർച്ച വർദ്ധിപ്പിക്കുന്നതിനായി 6% വാർഷിക ഇൻക്രിമെൻ്റ്, സ്ഥാനക്കയറ്റത്തിൽ രണ്ട് അധിക ഇൻക്രിമെൻ്റുകൾ (കുറഞ്ഞത് 10,000 ആനുകൂല്യം ഉറപ്പാക്കുക), വിരമിക്കുമ്പോൾ കൂടുതൽ പണം ലഭിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം ഗ്രാറ്റുവിറ്റിയായി നൽകുക എന്നിവ ഇതിൽപ്പെടുന്നു.
പഴയ പെൻഷൻ പദ്ധതി (ഒ പി എസ്) പുനഃസ്ഥാപിക്കാനുള്ള ആവശ്യമാണ് മറ്റൊരു പ്രധാന വിഷയം. ദേശീയ പെൻഷൻ സമ്പ്രദായം (എൻ പി എസ്), ഏകീകൃത പെൻഷൻ സമ്പ്രദായം (യു പി എസ്) എന്നിവ റദ്ദാക്കി, സർക്കാർ പൂർണ്ണമായും ഫണ്ട് ചെയ്യുന്ന, നോൺ-കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായമായ ഒ പി എസ് പുനഃസ്ഥാപിക്കാൻ ജീവനക്കാരുടെ സംഘടനകൾ കമ്മീഷനോട് ആവശ്യപ്പെട്ടു. ഒപിഎസ് പ്രകാരം ജീവനക്കാർ അവരുടെ പെൻഷനിലേക്ക് സംഭാവന ചെയ്യേണ്ടതില്ല, അതേസമയം എൻപിഎസ്/യുപിഎസ് പ്രകാരം ജീവനക്കാരനും സർക്കാരും തുല്യമായ സംഭാവനകൾ നൽകണം. സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ എട്ടാം ശമ്പള കമ്മീഷനിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി ഇത് മാറും.
അതേസമയം മെയ് 31-നകം നിവേദനങ്ങൾ സമർപ്പിച്ച് കഴിഞ്ഞാൽ വകുപ്പ് തലത്തിലുള്ള ഹിയറിംഗുകൾ നടക്കാൻ സാധ്യതയുണ്ട്. 2026-ൽ ഉടനീളം കൺസൾട്ടേഷനുകൾ തുടരും, പിന്നീട് അന്തിമ ശുപാർശകൾ സമർപ്പിക്കപ്പെടും.ഇപ്പോൾ, ഈ നീട്ടിക്കിട്ടിയ സമയപരിധി ജീവനക്കാർക്കും സംഘടനകൾക്കും തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാനുളള ഒരു നിർണായക അവസരമാണ് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications