രാജ്യത്ത് പുതുതായി 9765 പേർക്ക് കൊവിഡ്;രോഗമുക്തി നിരക്ക് 98.35 ശതമാനം
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 9765 പേർക്ക്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായ 548 ദിവസത്തിനു ശേഷം ഒരു ലക്ഷത്തിൽ താഴെയാണ്. 99,763 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.29 ശതമാനമാണ് - 2020 മാർച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8548 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,37,054 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.35 ശതമാനം.തുടർച്ചയായി 158 മത് ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1098611 പരിശോധനകൾ നടത്തി. ആകെ 64.35 കോടിയിലേറെ (64,35,10,926) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.85 % ആണ് - ഇത് 18 ദിവസമായി 1 ശതമാനത്തിൽ ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.89% . കഴിഞ്ഞ 58 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും,തുടർച്ചയായ 94 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.കഴിഞ്ഞ 24 മണിക്കൂറിൽ 80,35,261 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 124.96 കോടികടന്നു.
1,24,96,19,515 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ (1.12.2021),138 കോടിയിലധികം (1,38,46,29,010) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.22.78 കോടിയിൽ അധികം (22,78,95,731) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ഒമൈക്രോൺ; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രി
ഒമൈക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് ചേർത്തു. ഇന്ന് രാവിലെയാണ് യോഗം വിളിച്ചത്. എയർപോർട്ട് പബ്ലിക്ക് ഹെൽത്ത് ഉദ്യോഗസ്ഥർ, പോർട്ട് ഹെൽത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യോഗത്തിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകും. നിലവിൽ ഇതുവരെ ആർക്കും രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. ബുധാനാഴ്ച മുതൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കുള്ള പരിശോധനങ്ങൾ രാജ്യത്ത് കർശനമാക്കിയിട്ടുണ്ട്.
റഷ്യയിൽ നിന്നും കേരളത്തിലെത്തിയ 21 പേരെ പരിശോധിച്ചില്ല
രാജ്യത്ത് ഒമൈക്രോൺ ഭീതിയ്ക്കിടെ റഷ്യയിൽ നിന്നും കേരളത്തിൽ എത്തിയ 21 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന കേന്ദ്രനിർദ്ദേശം നിലനിൽക്കേയാണ് യാത്രക്കാരെ പരിശോധിക്കാതെ വിട്ടയച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
30 അംഗ സംഘം വിവിധ എയർ അറേബ്യ വിമാനങ്ങളിലായി ഷാർജ വഴിയാണ് കേരളത്തിൽ എത്തിയത്. ഇവരിൽ 24 പേർ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങി. ഒരു കുട്ടി ഉൾപ്പെടെ അഞ്ച് യാത്രക്കാർ തിരുവനന്തപുരം എയർപോർട്ടിലും ഒരാൾ കോഴിക്കോട് എയർപോർട്ടിലുമാണ് ഇറങ്ങിയത്. ഇവരിൽ കോഴിക്കോട്ടെത്തിയ യാത്രക്കാരനെയും തിരുവനന്തപുരത്ത് വന്ന മൂന്ന് മുതിർന്നവരെയും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാക്കുകയും ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൊച്ചിയിൽ എത്തിയ 20 യാത്രക്കാരേയും തിരുവനന്തപുരത്ത് ഇറങ്ങിയ ആളേയും പരിശോധനയ്ക്ക് വിധേയമാക്കുകയോ ക്വാറന്റീൻ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് എറണാകുളം ഡിഎംഒ ഡോ വി ജയശ്രീ പ്രതികരിച്ചു.
Recommended Video