92,700 ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ജീവനക്കാര്‍ വിആര്‍എസ് തിരഞ്ഞെടുത്തു ; കമ്പനിക്ക് 8,800 കോടി രൂപ
ദില്ലി: ഏകദേശം 92,700 ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ തൊഴിലാളികള്‍ വിആര്‍എസ് എടുത്തത് വഴി കമ്പനിക്ക് പ്രതിവര്‍ഷ ലാഭം 8,800 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. പൊതുമേഖല സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നഷ്ടത്തിലായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിആര്‍എസ് തിരഞ്ഞെടുക്കാനുള്ള അവസരം ജീവനക്കാര്‍ക്ക് നല്‍കിയത്. ചൊവ്വാഴ്ച വരെയായിരുന്നു ഇതിന് സമയം അനുവദിച്ചിരുന്നത്.
നിയമ നിർമാണ സഭകളിലെ എസ് സി- എസ് ടി സംവരണ കാലാവധി നീട്ടാൻ കേന്ദ്രം, ബിൽ കൊണ്ടുവരും
നിശ്ചയിച്ച ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ പേര് വിആര്‍എസ് തിരഞ്ഞെടുത്തതായി ബിഎസ്എന്‍എല്ലിലെയും എംടിഎന്‍എല്ലിലെയും ഉദ്യോഗസ്ഥര്‍ പറയുന്നു. 78,300ഓളം ബിഎസ്എന്‍എല്‍ ജീവനക്കാരാണ് സ്വയം വിരമിക്കല്‍ തിരഞ്ഞെടുത്തത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ പകുതിയില്‍ അധികമാണ് ഇത്. അതേസമയം, 14,378 ജീവനക്കാര്‍ എംടിഎന്‍എല്ലില്‍ നിന്നും വിആര്‍എസ് എടുത്തു. ആകെയുള്ളവരില്‍ 76 ശതമാനം ആണ് ഇത്.
പദ്ധതി അവസാനിക്കുന്നതുവരെ എല്ലാ സര്‍ക്കിളുകളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഏകദേശം 78,300 ജീവനക്കാര്‍ വിആര്‍എസ് തിരഞ്ഞെടുത്തതായി ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി കെ പൂര്‍വാര്‍ പറഞ്ഞു. വിആര്‍എസ് അപേക്ഷകര്‍ക്ക് പുറമെ 6,000 ത്തോളം ജീവനക്കാര്‍ വിരമിച്ചു. 82,000 പേരെ ഒഴിവാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് വഴി വേതന ബില്‍ 50 ശതമാമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതായത് നിലവില്‍ 14,000 കോടി രൂപ നല്‍കുന്നത് ഇനി മുതല്‍ 7,000 കോടി നല്കിയാല് മതിയാകുമെന്നാണ് കണക്കുകൂട്ടല്‍.
പൊതുമേഖലാ സ്ഥാപനമായ എംടിഎന്‍എല്ലും വിആര്‍എസിനായി നിശ്ചയിച്ചിരുന്ന ലക്ഷ്യത്തെ മറികടന്നതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ പറയുന്നു. 13,650 ജീവനക്കാരെ ഒഴിവാക്കണമെന്നായിരുന്നു ടാര്‍ഗെറ്റ്. എന്നാല്‍ 14,378 പേര് വിആര്‍എസിന് അപേക്ഷിച്ചു. ഇതുവഴി വാര്‍ഷിക വേതന ബില്‍ 2,272ല്‍ നിന്നും 500 കോടിയിലെത്തി. ഇപ്പോഴത്തെ 4,430 ജീവനക്കാരെ വെച്ച് സുഗമമായി കമ്പനിയുടെ പ്രവര്‍ത്തനം നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമേഖല സ്ഥാപനങ്ങളെ കടത്തിലേക്ക് തള്ളിവിട്ടതില്‍ പ്രധാന കാരണമാണ് വേതനബില്ലുകള്‍. ബിഎസ്എന്‍എല്ലിന് 14,904 കോടി രൂപയും എംടിഎന്‍എല്ലിന് 3,398 കോടി രൂപയുമാണ് 2018-19 സാമ്പത്തിക വര്‍ഷത്തെ നഷ്ടം. രണ്ടു കമ്പനികളുടെയും ആകെ നഷ്ടം 40,000 കോടി രൂപയാണ്. ഇതില്‍ പകുതി ബാധ്യതയും എംടിഎന്‍എല്ലിന്റെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ നിന്നാണ്.