മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 94 കോടി, സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഫണ്ടില്ല';സിജെപി
ഡൽഹിയിലെ കേന്ദ്രമന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾ നടത്താനായി കോടികൾ ചിലവഴിക്കുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിന് പകരം സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സിജെപി ആവശ്യപ്പെട്ടു. മന്ത്രിമന്ദിരങ്ങളുടെ വാർഷിക പരിപാലന ചെലവ് 2014-15 ലെ 27 കോടി രൂപയിൽ നിന്ന് 2025-26 ൽ 92 കോടി രൂപയായി ഉയർന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് സി ജെ പി പ്രതികരണം.
'നിങ്ങളുടെ ആഡംബര വസതികൾ മോടിപിടിപ്പിക്കുന്നത് നിർത്തൂ, സർക്കാർ സ്കൂളുകളിലെ പ്രശ്നങ്ങൾ പരിഹരിക്കൂ. 92കോടി = പത്ത് പുതിയ ലോകോത്തര സ്കൂളുകൾ. ധാരാളം പണം ഉണ്ടായിരിക്കും. പക്ഷെ അത് സ്കൂളുകൾക്ക് വേണ്ടി ഉപയോഗിക്കണമെന്ന ചിന്തയാണ് ഇല്ലാതായിപ്പോയത്', സി ജെ പി എക്സിൽ കുറിച്ചു.

മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപണികൾക്കായി കോടികളാണ് ചെലവഴിക്കുന്നതെന്ന കണക്കുകളാണ് അടുത്തിടെ പുറത്തുവന്നത്. 2014 നും 2019 നും ഇടയിൽ 133.9 കോടി രൂപയാണത്രേ ഇത്തരത്തിൽ ചെലവാക്കിയത്. 2019- 2024 കാലത്ത് 250 കോടി രൂപയും 2024-2026 നും ഇടയിൽ 174.5 കോടി രൂപയുമാണിത്. കഴിഞ്ഞ 12 വർഷത്തിനിടെ ആകെ 547.68 കോടി രൂപയാണ് സർക്കാർ ഇതിനായി ചെലവഴിച്ചത്.
സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ 'ടീക്ക് കരോ' ക്യാമ്പെയ്ൻ
രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനാവശ്യപ്പെട്ട് വലിയ ക്യാമ്പെയ്നിനാണ് സി ജെ പി തുടക്കമിട്ടിരിക്കുന്നത്. ഓഗസ്റ്റ് 15 നാണ് ക്യാമ്പെയ്ൻ ആരംഭിച്ചത്. സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്താനും നല്ല ഭക്ഷണവും വെള്ളവും ഉൾപ്പെടെ മികച്ച സാഹചര്യങ്ങൾ സ്കൂളുകളിൽ ഉറപ്പാക്കണമെന്നുമാണ് സി ജെ പി ആവശ്യപ്പെടുന്നത്.
ആവശ്യത്തിലധികം ഫണ്ടുകൾ ഉണ്ടെന്നിരിക്കെ അടിസ്ഥാന ആവശ്യങ്ങൾ പോലും സ്കൂളുകൾക്ക് ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്നും സി ജെ പി പറയുന്നു. ഫണ്ടില്ലാത്തതല്ല പ്രശ്നം, മറിച്ച് അത് ചെയ്ത് കൊടുക്കാനുള്ള മനസില്ലാത്തതാണെന്നും പാർട്ടി എക്സിലൂടെ വിമർശിച്ചു.
പിഎം കെയേഴ്സ് ഫണ്ട് സർക്കാർ സ്കൂളുകളുടെ നവീകരണത്തിന് ഉപയോഗിക്കാത്തതിനെ നേരത്തേ സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെ ചോദ്യം ചെയ്തിരുന്നു. 'ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾ സന്ദർശിച്ചപ്പോൾ ദയനീയമായിരന്നു കാഴ്ച. കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയാണ് സ്കൂളുകൾ നേരിടുന്നത്.അതായത് വെള്ളം പോലും ലഭിക്കുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് പിഎം കെയേഴ്സ് ഫണ്ട് അത്തരം സ്കൂളുകൾക്ക് വേണ്ടി ഉപയോഗിക്കാത്തത്? പുതിയ സ്കൂളുകൾ നിർമ്മിക്കാൻ എന്തുകൊണ്ടാണ് ഈ പണം ഉപയോഗിക്കാത്തത്? അയാത് ഒരു വശത്ത് പറയുന്നത് സ്കൂളുകൾ നിർമ്മിക്കാൻ ഫണ്ടിൻ്റെ അഭാവം ഉണ്ടെന്നാണ്, മറുവശത്ത് പിഎം കെയർ ഫണ്ടിൽ 8500 കോടി ഉണ്ടെന്നുള്ള കണക്കുകളും', ദീപ്കെ പറഞ്ഞു.
'എല്ലാ സൌകര്യങ്ങളോടും കൂടിയ നല്ലൊരു മാതൃക സ്കൂളിനായി പരമാവധി 8 കോടി രൂപ മാത്രം മതി. അതായത് പിഎം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് അത്തരത്തിലുള്ള ആയിരം സ്കൂളുകൾ പണിയാൻ സാധിക്കും', ദീപ്കെ കൂട്ടിച്ചേർത്തു. എന്നാൽ ദീപ്കെയുടെ വാദം ബി ജെ പി തള്ളി. പിഎം കെയേഴ്സ് ഫണ്ട് രാജ്യത്തെ ദുരന്ത നിവാരണത്തിന് ഉപയോഗിക്കാനുള്ളതാണെന്നും സി ജെ പി ആം ആദ്മിമി പാർട്ടിയുടെ നിഴൽ രൂപം മാത്രമാണെന്നും ബി ജെ പി കുറ്റപ്പെടുത്തി.


Click it and Unblock the Notifications