99% മുസ്ലീങ്ങള്‍ക്കും അയോധ്യ വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നാണെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ദില്ലി: രാജ്യത്തെ 99 ശതമാനം മുസ്ലീങ്ങള്‍ക്കും അയോധ്യ വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന നിലപാടാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ മുസ്ലീങ്ങള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. എന്നാല്‍ അയോധ്യ കേസിലെ വിധിയോടെ വിശ്വാസം ക്ഷയിച്ചുവെന്നും ബോര്‍ഡ് സെക്രട്ടറി മൗലാന വാലി റഹ്മാനി പറഞ്ഞു.
99 ശതമാനം മുസ്ലീങ്ങളും പുനപരിശോധന ഹര്‍ജി നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു വലിയ വിഭാഗം ഇതിനെതിരാണെന്ന് മനസ്സിലാക്കിയിരിക്കുന്നതെങ്കില്‍ അത് തെറ്റാണ്. എന്നാല്‍ ഹര്‍ജി തള്ളിയേക്കുമെന്ന ആശങ്കയുണ്ട്. എന്ന് വെച്ച് ഹര്‍ജി ഫയല്‍ ചെയ്യാതിരിക്കില്ല. വിധിയില്‍ നിരവധി വൈരുധ്യങ്ങള്‍ ഉണ്ടെന്നും റഹ്മാനി പറഞ്ഞു.
സുപ്രീം കോടതി വിധിയോടെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കം അവസാനിപ്പിക്കണമെന്ന നിർദ്ദേശത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോൾ റഹ്മാനിയുടെ മറുപടി ഇങ്ങനെ, പള്ളിയിൽ താൽപ്പര്യമില്ലാത്തവരാണ് അത്തരത്തില്‍ പ്രതികരിക്കുന്നത്. അവർ ഭയത്തോടെയാണ് ജീവിക്കുന്നത്, മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നതെന്നും റഹ്മാനി പറഞ്ഞു.
ഈ മാസം ഒന്‍പതിനാണ് കേസില്‍ വിധി വന്നത്. അയോധ്യ തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ട് നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാനായി അഞ്ച് ഏക്കര്‍ ഭൂമി പകരം നല്‍കുമെന്നുമായിരുന്നു വിധി.വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന നിലപാടാണ് നേരത്തേ കേസിലെ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡും മുഹമ്മദ് ഹാഷിം അന്‍സാരിയും വ്യക്തമാക്കിയത്. കേസില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് നേരിട്ട് കക്ഷിയല്ല. അതുകൊണ്ട് തന്നെ കേസില്‍ കക്ഷികളായവര്‍ മുഖേന പുനപരിശോധന ഹര്‍ജി നല്‍കാനാണ് ബോര്‍ഡിന്റെ തിരുമാനം.
ബിജെപിയെ താഴയിറക്കാന്‍ ഒന്നിക്കും; ജെഡിഎസുമായി സഖ്യത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍