മീൻകറി കൂട്ടി ചോറുണ്ട് ക്ഷേത്രത്തിൽ കയറിയാൽ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവാദം!!
മീൻകറി കൂട്ടി ചോറുണ്ട് ക്ഷേത്രത്തിൽ കയറിയാൽ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ!
Recommended Video
ബെംഗളൂരു: കാര്യം കോൺഗ്രസുകാരനാണെങ്കിലും ഒരു തീപ്പൊരി നേതാവാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതിപ്പോൾ ടിപ്പുസുൽത്താൻ ജയന്തി ആണെങ്കിലും നരേന്ദ്ര മോദിക്ക് ചെക്ക് വിളിക്കുന്ന കാര്യമാണെങ്കിലും സിദ്ദു ഒന്നാമതുണ്ടാകും. ബി ജെ പിയുടെയും സംഘപരിവാറിന്റെയും സ്ഥിരം തലവേദനയാണ് സിദ്ദു എന്ന സിദ്ധരാമയ്യ.
ഇപ്പോഴിതാ മീൻകറിയും ചിക്കനും കൂട്ടി ഭക്ഷണം കഴിച്ച ശേഷം കുളിക്കാതെ ക്ഷേത്രത്തിൽ കയറിയാണ് സിദ്ധരാമയ്യ പുതിയ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. ഇത് ക്ഷേത്രാചാരത്തിന് വിരുദ്ധമാണ് എന്ന് ഉയർത്തിക്കാണിച്ച് വിവാദവും തുടങ്ങി. മുഖ്യമന്ത്രി മീൻ കൂട്ടി ഊണ് കഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുകയാണ് ഇപ്പോൾ.
വിവാദകാരണം ഇതാണ്
ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മസ്ഥലത്ത് പ്രസിദ്ധമായ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയത്. ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിന് തൊട്ടുമുമ്പ് സിദ്ധരാമയ്യ മീന്‍കൂട്ടി ഉച്ചഭക്ഷണം കഴിച്ചിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ചിത്രങ്ങൾ വൈറലാകുന്നു
മുഖ്യമന്ത്രി സിദ്ധരാമയ്യ മീൻ കൂട്ടി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. മന്ത്രി ഡി കെ ശിവകുമാറും ഭക്ഷണ സമയത്ത് സിദ്ധരാമയ്യയുടെ കൂടെ ഉണ്ടായിരുന്നു. വിശ്വാസികളെ വ്രണപ്പെടുത്തുന്ന നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് ആരോപണം.
ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി
മീൻ കറി കൂട്ടി ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് സിദ്ധരാമയ്യ വിവാദത്തോട് പ്രതികരിക്കുന്നത്. അങ്ങനെ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ച് ക്ഷേത്രത്തിൽ വരരുതെന്ന് ഒരു ദൈവവും ഭക്തരോട് പറഞ്ഞിട്ടില്ല എന്നാണ് സിദ്ധരാമയ്യ പറയുന്നത്.
പ്രശ്നമില്ലെന്ന് ക്ഷേത്രഭാരവാഹികളും
മത്സ്യമാംസാദികൾ കഴിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച സിദ്ധരാമയ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്തുവന്നിട്ടുണ്ട്. ഏത് ഭക്ഷണം കഴിക്കണമെന്ന് ക്ഷേത്രത്തിൽ വരുന്നവരാണ് തീരുമാനിക്കേണ്ടത് എന്നാണ് ഇത് സംബന്ധിച്ച് ക്ഷേത്രഭാരവാഹികള്‍ പ്രതികരിക്കുന്നത്. ഇത്തരത്തിൽ നിബദ്ധനകളൊന്നും ഇല്ല.
ബീഫ് വിവാദത്തിൽ
താൻ ബീഫ് കഴിക്കുമെന്നും തന്നെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ഭക്ഷണകാര്യത്തില്‍ ഇടപെടുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ബീഫ് കഴിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നുമാണ് ഇക്കാര്യത്തിൽ സിദ്ധരാമയ്യയുടെ നിലപാട്. പക്ഷേ അദ്ദേഹം ബീഫ് കഴിക്കാറില്ല.
ഷൂ ധരിപ്പിച്ച് വിവാദത്തിൽ
ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂ ധരിപ്പിച്ചെന്ന ആരോപണത്തിലും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പെട്ടിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒരാള്‍ ഷൂ ധരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. മൈസൂരുവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്പോഴായിരുന്നു ഇത്.
സമ്മാനമായി ലക്ഷങ്ങളുടെ വാച്ച്
70 ലക്ഷം രൂപയുടെ വാച്ച് സമ്മാനമായി സ്വീകരിച്ചു എന്നതിന്റെ പേരിലും വലിയ വിവാദങ്ങളിൽ പെട്ടിട്ടുള്ള ആളാണ് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് മാത്രമല്ല സിദ്ധരാമയ്യയുടെ ആഡംബര പ്രേമം പാർട്ടിക്കുള്ളിലും പുറത്തും സംസാര വിഷയമാണ്. ഭാര്യയ്ക്ക് ലക്ഷങ്ങൾ വിലയുളള സാരി വാങ്ങിക്കൊടുത്തും സിദ്ധരാമയ്യ വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.