അഭിജീത് ദിപ്‌കെയെ തടഞ്ഞ് ചോദ്യം ചെയ്ത് ഒരു സംഘം, മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നുവെന്ന് ദീപ്കെ
ബാലഗട്ട്: മധ്യപ്രദേശില്‍ സിജെപി നേതാവ് അഭിജീത് ദിപ്‌കെയെ തടഞ്ഞ് ചോദ്യം ചെയ്ത് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്ന് അവകാശപ്പെട്ട ഒരു സംഘം ആളുകള്‍. ബാലഗട്ട് ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ ബാധിച്ച് 30 കുട്ടികള്‍ മരണമടഞ്ഞതിന് പിന്നാലെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ദീപ്‌കെ. അദോരി, കോര്‍ക, ബൊണ്ടാരി ഗ്രാമങ്ങളില്‍ പോയ ദീപ്‌കെയും സംഘവും മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങളെ കുറിച്ചുളള വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
ഇവിടെ നിന്ന് മടങ്ങവേയാണ് ഒരു യുവതി അടക്കമുളള സംഘം അഭിജീത് ദീപ്‌കെയുടെ കാര്‍ തടഞ്ഞ് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. മൃതശരീരങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ വന്നതല്ലേ എന്നും ഇവിടേക്ക് വരാന്‍ ഇത്രയും വൈകിയത് എന്താണ് എന്നും യുവതി ദീപ്‌കെയോട് ചോദിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. വൈകിയതിന് ദീപ്‌കെ ക്ഷമ ചോദിച്ചു. ഇവിടെ നല്ല റോഡുളളത് നിങ്ങള്‍ കാണുന്നില്ലേ എന്നും യുവതി ചോദിക്കുന്നു.

അതിനിടെ സിജെപി പ്രവര്‍ത്തകര്‍ അഭിജീത് ദീപ്‌കെയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സ്ഥലത്ത് നിന്നും കൊണ്ടുപോയത്. ഇതോടെ ദീപ്‌കെ ഓടിപ്പോയി എന്ന് യുവതി പറയുന്നതും വീഡിയോയില്‍ കാണാം. മാധ്യമപ്രവര്‍ത്തകരെന്ന പേരില്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ പണം കൊടുത്ത് ബിജെപി അയച്ചതാണ് ഇവരെയെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചു.
ഈ സംഭവത്തിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നതായി പരിഹാസ രൂപത്തില്‍ ദീപ്‌കെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഭരണത്തിലിരിക്കുന്നവരോട് ചോദിക്കേണ്ട ചോദ്യങ്ങൾ അവരോട് ചോദിക്കാതെ തന്റെ നേർക്ക് ഉയർത്തുന്നതിനെ പരോക്ഷമായി പരിഹസിച്ച് കൊണ്ടുളളതാണ് ദീപ്കെയുടെ പോസ്റ്റ്. നാളെ മധ്യപ്രദേശ് ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുളള എന്റെ രാജി സമർപ്പിക്കും എന്നാണ് ദിപ്കെ കുറിച്ചിരിക്കുന്നത്.


Click it and Unblock the Notifications
