ത്രിപുരയില്‍ മാസങ്ങള്‍ക്കുള്ളില്‍ അത്ഭുതം സംഭവിക്കും: ബിജെപി എംഎല്‍എമാർ പാർട്ടിമാറുമെന്ന് കോണ്‍ഗ്രസ്
അഗർത്തല: ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര. മുഖ്യമന്ത്രിയെ അടക്കം മാറ്റി ഭരണത്തുടർച്ചക്ക് ഏത് വിധേനയും ബി ജെ പി ശ്രമിക്കുമ്പോള്‍ അധികാരത്തില്‍ തിരിച്ച് വരാനാണ് പ്രതിപക്ഷ കക്ഷികളായ സി പി എമ്മിന്റേയും കോണ്‍ഗ്രസിന്റേയും ശ്രമം.
പ്രധാന പ്രതിപക്ഷം സി പി എം ആണെങ്കിലും ഭരണത്തിലെത്താന്‍ അവറേക്കാള്‍ സാധ്യത തങ്ങള്‍ക്കെന്നാണ് കോണ്‍ഗ്രസിന്റെ അവകാശ വാദം. സമീപകാലത്തെ ചില തിരഞ്ഞെടുപ്പ് വിജയങ്ങളും അവരുടെ അവകാശ വാദത്തിന് കരുത്ത് പകരുന്നു. ബി ജെ പി യുടെ പതനം ആസന്നമാണെന്നും എം എല്‍ എമാർ ഉള്‍പ്പടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്നാണ് പി സി സി അധ്യക്ഷന്‍ ബിരജിത് സിൻഹ അവകാശപ്പെടുന്നത്.

ഭരണകക്ഷിയായ ബി ജെ പിയുടെ നിലവിലെ പോക്കില്‍ അസംതൃപ്തരായ നിരവധി എം എല്‍ എമാരുണ്ടെന്നും ഇവർ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് പി സി സി അധ്യക്ഷന്‍ അവകാശപ്പെടുന്നത്. ഇത്തരം രാഷ്ട്രീയ വിസ്മയങ്ങൾ ഏറെയുണ്ടെന്നും എന്നാൽ അത് പ്രായോഗിക തലത്തില്‍ നടപ്പിലാവാന്‍ ജനങ്ങൾ ഏതാനും മാസങ്ങൾ കാത്തിരിക്കണമെന്നും സിൻഹ അഭിപ്രായപ്പെടുന്നു.

കോണ്‍ഗ്രസിന്റെ മുന്നേറ്റം മനസ്സിലാക്കിയ ബി ജെ പി അക്രമത്തിലൂടെയാണ് പ്രതികരിക്കുന്നത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിന് ശേഷം ഖോവായിലെ പ്രാദേശിക കോൺഗ്രസ് പാർട്ടി ഓഫീസ് ഉള്‍പ്പടെ അക്രമണത്തിനിരയായി. പാർട്ടി ഓഫീസിന് വൻ നാശനഷ്ടം സംഭവിക്കുകയും നിരവധി പാർട്ടി അനുഭാവികളെ ബി ജെ പി അനുഭാവികൾ ആക്രമിക്കുകയും ചെയ്തതായും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

"കോൺഗ്രസിന്റെ പ്രസ്ഥാനത്തിന്റെ ചരിത്രം എന്ന് പറയുന്നത് അത് വളരെ നീളമേറിയതാണ്. നൂറുവർഷത്തിലേറെയായി കോൺഗ്രസ് ജനങ്ങളുടെ താൽപ്പര്യത്തിന് വേണ്ടി പോരാടുകയാണ്. ആര് എതിർത്താലും അത് തുടരും. രാഷ്ട്രീയ ഭീഷണിപ്പെടുത്തൽ, ശാരീരിക ആക്രമണങ്ങൾ, മറ്റ് തന്ത്രങ്ങൾ എന്നിവയ്ക്ക് കോൺഗ്രസിന്റെ പ്രവർത്തകരെ ഒരിക്കലും തടയാൻ കഴിയില്ല," സിൻഹ പറഞ്ഞു.

'ഒരു ഡസനിലധികം ബി ജെ പി എം എൽ എമാർ പാർട്ടിക്കുള്ളിൽ അസ്വാരസ്യത്തിലാണ്. മുഖ്യധാരാ സംഘടനയിൽ നിന്ന് അവർ ഒറ്റപ്പെട്ടതായി തോന്നുന്നു. ഈ എം എൽ എമാരെല്ലാം കോൺഗ്രസ് പാർട്ടിയുമായി ചർച്ച നടത്തിവരികയാണ്. അടുത്ത ഒരു മാസത്തിനകം ത്രിപുരയുടെ രാഷ്ട്രീയ സാഹചര്യത്തിൽ സമൂലമായ മാറ്റങ്ങളുണ്ടാകും.'- എന്നും പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

സിൻഹയുടെ അവകാശവാദങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിലെ വലിയ രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പി സി സി അധ്യക്ഷന്‍ പറയുന്നത് സത്യമായാല്‍ തിരഞ്ഞെടുപ്പ് മുഖത്ത് അത് ബി ജെ പി ഏല്‍ക്കുന്ന വലിയ തിരിച്ചടിയാവും. എന്നാല്‍ ബി ജെ പി പോലുള്ള ഒരു പാർട്ടിയില്‍ നിന്നും ഇത്തരമൊരു കൂറുമാറ്റം കോണ്‍ഗ്രസിന് സാധ്യമാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അതിനിടെ, തീപിടിത്തമുണ്ടായ കോൺഗ്രസ് സിന്‍ഹ നേരിട്ടെത്തി പരിശോധിക്കുകയും പുനർനിർമ്മാണത്തിന് എല്ലാ സഹായവും നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തിയ സിന്‍ഹ മേഖലയില്‍ പാർട്ടിയുടെ സംഘടനയുടെ പുനരുജ്ജീവനത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications