നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മാസം: മഹാരാഷ്ട്രയിൽ ശരദ് പവാറിന്റെ ബന്ധു ബിജെപിയിലേക്ക്
ഒസാമാബാദ്: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മാസം അവശേഷിക്കെ ശരദ് പവാറിന്റെ ബന്ധു ബിജെപിയിലേക്ക്. എൻസിപി നേതാവ് റാണാ ജഗ്ജിത് സിംഗ് പാട്ടീലാണ് താൻ ബിജെപിക്കൊപ്പം ചേരുകയാണെന്ന് സ്ഥിരീകരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ എൻസിപി ടിക്കറ്റിൽ ഒസ്മാനാബാദിൽ നിന്ന് മത്സരിച്ച പാട്ടീൽ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ജില്ലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. ഞായറാഴ്ച സോലാപ്പൂരിൽ നടക്കുന്ന പരിപാടിയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശം. എൻസിപി മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ അച്ഛനും ബിജെപിയിൽ ചേരും. മുൻ മഹാരാഷ്ട്ര മന്ത്രിയായിരുന്ന പത്മസിൻഹ് പാട്ടീലിന്റെ മകനാണ് റാണാജഗ്ജിത് സിംഗ്. ശരദ് പവാറിന്റെ മരുമകനായ അജിത് പവാറാണ് പാട്ടീലിന്റെ സഹോദരിയെ വിവാഹം കഴിച്ചിട്ടുള്ളത്.
എന്‍ആര്‍സി പട്ടികയില്‍ കൃത്രിമം, പെരുപ്പിച്ച് കാണിച്ചു, ആരോപണവുമായി ബിജെപി നേതാവ്!!
എല്ലാവരെയും ഒപ്പം ചേർക്കണമെന്നും, എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും ശക്തി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരുത്ത് വർധിപ്പിക്കുന്നതിന് ബിജെപിക്കൊപ്പം ചേരണമെന്നും പാർട്ടി അനുയായികളെ അഭിസംബോധന ചെയ്തുുകൊണ്ട് പാട്ടീൽ കൂട്ടിച്ചേർത്തു. എന്നാൽ ബന്ധു ബിജെപിയിൽ ചേരുന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുവെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ശരദ് പവാർ പൊട്ടിത്തെറിച്ചിരുന്നു. നിങ്ങൾ ചോദിക്കുന്നത് തെറ്റാണെന്നും രാഷ്ട്രീയത്തിൽ ബന്ധുവില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതിൽ മാപ്പ് അപേക്ഷിക്കാനും പവാർ ആവശ്യപ്പെട്ടു.
എൻസിപി എംഎൽഎമാരായ ശിവേന്ദ്രസിംഗ് ഭോസലെ, സന്ദീപ് നായിക്, വൈഭവ് പിച്ചാഡ് എന്നിവർ കഴിഞ്ഞ മാസം എൻസിപി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. നേരത്തെ എൻസിപി ഷഹാപൂർ എംഎൽഎ പാണ്ഡുരംഗ് ബറോറ, മുംബൈ യൂണിറ്റ് തലവൻ സച്ചിൻ ആഹിർ എന്നിവർ ശിവസേനയുമായി സഖ്യത്തിലെത്തിയിരുന്നു. മുൻ എൻസിപി മന്ത്രി ജയ്ദത്ത് ക്ഷീർസാഗർ എന്നിവരും ശിവസേനയിൽ ചേർന്നിരുന്നു. ഇതിന് പുറമേ എൻസിപി എംപി ഉദയൻരാജെ ഭോസ് ലെയും ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചനകളുണ്ട്. ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എൻസിപിയിൽ നിന്ന് കൂട്ട കൊഴിഞ്ഞുപോക്കുണ്ടാകുന്നത്.