വരാനിരിക്കുന്നത് ഇന്ത്യ പാക് യുദ്ധം!!പാക് ആക്രമണം ഇന്ത്യൻ അതിർത്തിയ്ക്കുള്ളിൽ,പിന്നിൽ സൈനിക മേധാവി!
ശ്രീനഗര്‍: തിങ്കളാഴ്ച വെടിനിര്‍ത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ജവാന്മാരെ അംഗഛേദം ചെയ്തത് നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന ശേഷമെന്ന് സൈന്യം. 250 മീറ്റർ ഇന്ത്യന്‍ ഭൂപ്രദേശത്തിനുള്ളിലേയ്ക്ക് കടന്നാണ് പാക് സൈന്യം ജവാന്മാരെ ആക്രമിച്ച് അംഗച്ഛേദം നടത്തിയിട്ടുള്ളത്. ഇന്ത്യൻ ഭൂപ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് പാകിസ്താന്റെ സ്പെഷ്യൽ ഫോഴ്സ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്.
ബിഎസ്എഫിന്റെ പട്രോളിംഗ് നടത്തുന്ന സംഘത്തെ ഏറെ നാളായി ലക്ഷ്യം വച്ചിരുന്ന പാകിസ്താൻ ബോർഡര്‍ ആക്ഷൻ ടീം മിന്നലാക്രമണം നടത്തുകയായിരുന്നു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയിൽ സൈനിക പോസ്റ്റുകൾ പാക് സൈന്യം റോക്കറ്റും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് ആക്രമിയ്ക്കുന്നതിനിടെയായിരുന്നു പാക് സൈന്യം ഇന്ത്യൻ അതിർത്തിക്കുള്ളിലേയ്ക്ക് പ്രവേശിച്ച് വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹം വികൃതമാക്കിയത്.
നേരത്തെ പദ്ധതിയിട്ടിരുന്നു
പാക് സൈന്യം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് നിയന്ത്രണ രേഖ പിന്നിട്ട് ഇന്ത്യൻ ഭൂപ്രദേശത്തിനുള്ളിൽ 250 മീറ്റർ കടന്ന് ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത്തരത്തിലൊരു ആക്രമണം നടത്തുന്നതിനായി പാകിസ്താൻ ബോര്‍ഡർ ആക്ഷൻ ടീം ഏറെ നാളത്തെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ ദൗത്യത്തിനായി മാത്രം ബോർഡർ ആക്ഷൻ ടീമിനെ സജ്ജമാക്കിയിരുന്നതായും റിപ്പോർട്ടുണ്ട്.
ലക്ഷ്യം പട്രോള്‍ പോസ്റ്റുകൾ!!
പാകിസ്താന്‍ ആക്രമിക്കാൻ ലക്ഷ്യമിട്ടത് ഏഴോ എട്ടോ പേരുൾപ്പെടുന്ന പട്രോളിംഗ് സംഘത്തെയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നു. സൈനിക പോസ്റ്റുകൾ ആക്രമിയ്ക്കാന്‍ തുടങ്ങിയതോടെ പ്രതിരോധം തീര്‍ക്കാൻ പോസ്റ്റിന് പുറത്തിറങ്ങിയ സൈനികരാണ് പാക് സൈന്യത്തിന്‍റെ ക്രൂരതയ്ക്കിരയായത്. ഇരുവരുടേയും മൃതദേഹങ്ങൾ വികൃതമാക്കിയ നിലയിലായിരുന്നു കണ്ടെടുത്തത്.
നീക്കം നിയന്ത്രണരേഖയിൽ ആധിപത്യം നേടാൻ
ഇന്ത്യൻ അതിർത്തിയിൽ ഇത്തരത്തിലുള്ള ആക്രമണം നടത്തി നിയന്ത്രണ രേഖയിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി പാകിസ്താൻ സ്പെഷ്യൽ സർവ്വീസ് ഗ്രൂപ്പ് രൂപംനൽകിയ പാക് ബോർഡർ ആക്ഷൻ ടീമാണ് അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തോട് ക്രൂരത കാണിച്ചത്.
പാക് സൈന്യത്തിന് മറുപടി നൽകും
ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. യുദ്ധകാലത്തുപോലും ഇത്തരം അതിക്രമങ്ങള്‍ നടത്തിയിട്ടില്ലെന്നും സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്നും അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു.
അതിർത്തി കടന്ന് അതിക്രമം
ബിഎസ്എഫ് 200 ബറ്റാലിയന്റെ ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ, ഇന്ത്യൻ സൈന്യത്തിന്റെ 22 സിഖ് റജിമെന്റിൻറെ നായിബ് സുബേദാർ മേജർ പരംജീത് സിംഗ് എന്നിവരുടെ മൃതദേഹമാണ് പാക് സൈന്യം ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന് വികൃതമാക്കിയത്. ഇന്ത്യ- പാക് അതിര്‍ത്തിയിലെ കൃഷ്ണഗാട്ടി സെക്ടറിലെ സൈനിക പോസ്റ്റുകൾ മോർട്ടാർ ഷെല്ലുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെയായിരുന്നു പാക് സൈന്യത്തിന്‍റെ ക്രൂരത. ബിഎസ്എഫ് ജവാൻ രജീന്ദർ സിംഗിന് പരിക്കേറ്റതായി സൈനിക വക്താവ് വ്യക്തമാക്കി.
ബാറ്റ് ആക്രമണങ്ങൾ
നേരത്തെ പലതവണ ഇന്ത്യന്‍ സൈനിക പോസ്റ്റുകൾ ആക്രമിച്ച ബാറ്റ് സേന ഇത്തരം സംഭവങ്ങൾ ആവര്‍ത്തിച്ചിട്ടുണ്ട്. 2016 ഒക്ടോബർ 28ന് ഇന്ത്യന്‍ അതിർത്തി കടന്നെത്തിയ പാക് ഭീകരർ ഇന്ത്യൻ സൈനികൻറെ മൃതദേഹം വികൃതമാക്കിയിരുന്നു. നിയന്ത്രണരേഖയിൽ മച്ചിൽ സെക്ടർ. 2013ൽ നായിക് ഹേമരാജിന്‍റെ മൃതദേഹവും ഇത്തരത്തിൽ പാക് സൈന്യം വികൃതമാക്കിയിരുന്നു.
ആക്രമണത്തിന് ബജ് വയുടെ പിന്തുണ!!
ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് കശ്മീരികളെ സഹായിക്കുമെന്നും അതിർത്തിയിൽ ഏത് തരത്തിലുള്ള പ്രകോപനമുണ്ടായാലും തിരിച്ചടിയ്ക്കാൻ പാകിസ്താന്‍ സുസജ്ജമാണെന്നും പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ് വ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ- പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടായിരുന്നു ബജ് വ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള കശ്മീരികളുടെ സമരത്തിന് പൂർണ്ണ പിന്തുണ നൽകാനും പാക് സൈന്യത്തിന് ബജ് വ വ്യക്തമാക്കി.
ഇന്ത്യ അതിക്രമം വിതയ്ക്കുന്നു
ജമ്മു കശ്മീരിലുള്ള ജനങ്ങള്‍ക്ക് പുറമേ ഇന്ത്യ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാകിസ്താനിലുള്ള ജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും ബജ് വ് ആരോപിയ്ക്കുന്നു. ഇന്ത്യൻ അധീന കശ്മീരിലെ ജനങ്ങളിലും പാക് ഗ്രാമങ്ങളിലെ ജനങ്ങളിലും ഇന്ത്യ ആക്രമണം അഴിച്ചുവിടുകയാണെന്നും പാക് സൈനിക മേധാവി ആരോപിയ്ക്കുന്നു. ഇന്ത്യ- പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നത് ഇന്ത്യയാണെന്നും ഇന്ത്യയിൽ നിന്നുള്ള ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ പാകിസ്താൻ സജ്ജമാണെന്നും പാക് സൈന്യത്തിന്റെ മുന്നൊരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ബജ് വ വ്യക്തമാക്കി.