ഗർഭിണിയായ വിദ്യാർത്ഥിനിയെ ഡാൻസ് കളിപ്പിച്ചു! പഠനകാലത്ത് ഗർഭം ധരിക്കില്ലെന്ന് സത്യവാങ്മൂലം...
പ്രവേശനം നേടുന്ന സമയത്ത് പഠനകാലത്ത് ഗർഭം ധരിക്കില്ലെന്ന് കോളേജ് അധികൃതർ പെൺകുട്ടികളിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങിയിരുന്നു.
റായ്പൂർ: പഠനകാലത്തിനിടയിൽ ഗർഭം ധരിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ പരീക്ഷയ്ക്ക് ഇരുത്തുന്നില്ലെന്ന് വിദ്യാർത്ഥിനിയുടെ പരാതി. ഛത്തീസ്ഗഢിലെ സാന്ത് ഹർക്കേവാൾ ബിഎഡ് കോളേജിനെതിരെ പ്രതിഭ മിഞ്ച് എന്ന വിദ്യാർത്ഥിനിയാണ് പരാതി നൽകിയിരിക്കുന്നത്.
പഠനകാലത്ത് ഗർഭം ധരിക്കില്ലെന്ന് പ്രവേശനം നേടുന്ന സമയത്ത് കോളേജ് അധികൃതർ പെൺകുട്ടികളിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങിയിരുന്നു. എന്നാൽ പ്രതിഭ മിഞ്ച് കോളേജിലെ നിയമം ലംഘിച്ചെന്നും, പ്രവേശന സമയത്ത് വ്യാജ സത്യവാങ്മൂലം നൽകിയെന്നും പറഞ്ഞാണ് കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവാദം നൽകാത്തത്.
ബിഎഡ് കോളേജ്...
ഛത്തീസ്ഗഢിലെ സ്വകാര്യ ബിഎഡ് കോളേജിലാണ് പെൺകുട്ടികളിൽ നിന്നും വിചിത്രമായ സത്യവാങ്മൂലം എഴുതിവാങ്ങുന്നതായി വിദ്യാർത്ഥിനി പരാതിപ്പെട്ടിരിക്കുന്നത്. രണ്ട് വർഷത്തെ അദ്ധ്യയന കാലയളവിനിടെ ഗർഭം ധരിക്കില്ലെന്നാണ് വിദ്യാർത്ഥിനികൾ പ്രവേശന സമയത്ത് സത്യവാങ്മൂലം നൽകേണ്ടത്. അദ്ധ്യയന കാലത്ത് പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ വേണ്ടിയാണ് ഇങ്ങനെ സത്യവാങ്മൂലം എഴുതി വാങ്ങുന്നതെന്നാണ് കോളേജ് അധികൃതരുടെ വാദം. ഈ വിചിത്രനിയമം ലംഘിച്ചതിന്റെ പേരിലാണ് അംബികാപൂർ സ്വദേശിനിയും ബിഎഡ് വിദ്യാർത്ഥിനിയുമായ പ്രതിഭയെ പരീക്ഷ എഴുതുന്നതിൽ നിന്നും കോളേജ് അധികൃതർ വിലക്കിയിരിക്കുന്നത്.
ഗർഭിണി...
2017 ആഗസ്റ്റിലാണ് വിവാഹിതയായ പ്രതിഭ മിഞ്ച് സ്വകാര്യ ബിഎഡ് കോളേജിൽ പ്രവേശനം നേടുന്നത്. പ്രവേശനസമയത്ത് മൂന്നു മാസം ഗർഭിണിയായിരുന്ന പ്രതിഭ, പഠനകാലയളവിൽ പ്രസവിക്കില്ലെന്ന് സത്യവാങ്മൂലവും എഴുതിനൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിഭ മിഞ്ച് പ്രസവിക്കുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതോടെയാണ് കോളേജ് അധികൃതർ പ്രതിഭയെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയത്. ഏപ്രിൽ മാസത്തിൽ നടക്കുന്ന പരീക്ഷ എഴുതാനാണ് പ്രതിഭയ്ക്ക് വിലക്കേർപ്പെടുത്തിയത്. വിലക്ക് നീക്കി പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് പ്രതിഭ പലതവണ കോളേജ് അധികൃതരോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിനി നാഷണൽ സ്റ്റുഡൻസ് യൂണിയനും ജില്ലാ കലക്ടർക്കും പരാതി നൽകിയത്.
ക്ലാസ് മുറിയിൽ...
താൻ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അദ്ധ്യാപകരും കോളേജ് അധികൃതരും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പ്രതിഭ മിഞ്ച് ആരോപിച്ചു. കഴിഞ്ഞ ഡിസംബറിൽ ഏഴ് മാസം ഗർഭിണിയായിരിക്കെ തന്നെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ചു. ഗർഭിണിയാണെന്നും, നൃത്തം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടും അദ്ധ്യാപകർ ചെവികൊണ്ടില്ല. പ്രാക്ടിക്കൽ പരീക്ഷയുടെ ഭാഗമെന്ന് പറഞ്ഞാണ് ക്ലാസ് മുറിയിൽ വച്ച് നൃത്തം ചെയ്യിപ്പിച്ചത്. നൃത്തം ചെയ്തില്ലെങ്കിൽ മാർക്ക് കുറയ്ക്കുമെന്ന് അദ്ധ്യാപകർ ഭീഷണിപ്പെടുത്തിയതായും താൻ നൃത്തം ചെയ്യുന്നത് കണ്ട് അദ്ധ്യാപകർ ചിരിക്കുകയായിരുന്നെന്നും പ്രതിഭയുടെ പരാതിയിൽ പറയുന്നു. തുടർന്ന് ഫെബ്രുവരിയിൽ പ്രസവിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസം വരെ പ്രതിഭ സ്ഥിരമായി ക്ലാസിൽ പോയിരുന്നു.
അനുവദിക്കില്ല...
ഫെബ്രുവരി മൂന്നിന് പ്രസവത്തിന് ശേഷമാണ് പ്രതിഭ നീണ്ട അവധിയെടുത്തത്. പരീക്ഷ തുടങ്ങുന്നത് വരെ അവധി നൽകണമെന്ന് അപേക്ഷിച്ചെങ്കിലും പ്രിൻസിപ്പൽ അനുവദിച്ചില്ല. പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ ഉണ്ടെന്നതിനാലാണ് പിന്നീട് അവധിയെടുത്തതെന്നും, എന്നാൽ ഇപ്പോൾ പരീക്ഷ എഴുതിപ്പിക്കില്ലെന്നാണ് കോളേജിന്റെ നിലപാടെന്നും പ്രതിഭയുടെ പരാതിയിൽ പറയുന്നു. പരീക്ഷ എഴുതാൻ 80 ശതമാനം ഹാജർ മതിയെന്നിരിക്കെ തനിക്ക് 94 ശതമാനം ഹാജർ ഉണ്ടെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. സംഭവത്തിൽ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഇടപെട്ടതോടെ സർഗുജ ജില്ലാ കലക്ടർ കോളേജ് അധികൃതരോട് വിശദീകരണം തേടി. ഉന്നതവിഭ്യാഭ്യാസ വകുപ്പിലെ നോഡൽ ഓഫീസർ സ്വകാര്യ ബിഎഡ് കോളേജിന് കാരണം കാണിക്കൽ നോട്ടീസും അയച്ചു. എത്രയും പെട്ടെന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്ന നിയമം അവസാനിപ്പിക്കണമെന്നും നോഡൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് 'ശ്വാസം വിടാം'! ഹയർ സെക്കൻഡറി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
ഹിന്ദു ദേവതകളെ അപമാനിച്ചെന്ന്... മോഡൽ എൻജിനീയറിങ് കോളേജിലെ വിവാദ മാഗസിൻ പിൻവലിച്ചു...
സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം...