29 പേരുടെ മരണത്തനിടയാക്കിയത് വ്യാജ സന്ദേശം; വാട്സാപ്പിൽ പ്രചരിച്ച ദൃശ്യങ്ങളുടെ സത്യാവസ്ഥ ഇതാണ് ?
ദില്ലി: ഉടമസ്ഥനാരാണെന്നറിയാതെ വാട്സാപ്പിലൂടെ പ്രചരിച്ച ഒരു നുണ രാജ്യത്തെ 29 ജീവനുകളാണ് കവർന്നെടുത്തത്. മെയ് മാസം അവസാനം വരെയുള്ള കണക്കാണിത്. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന എന്തിനേയും കണ്ണടച്ച് വിശ്വസിച്ച് വെറുതെ ഫോർവേഡ് ചെയ്യുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് ഈ കണക്കുകൾ.
29 ജീവനുകളാണ് ഒരു വ്യാജ പ്രചരണത്തിന്റെ പേരിൽ പൊലിഞ്ഞത്. രാഷ്ട്രീയ കൊലപാതകമോ, വർഗീയ ലഹളയോ, അതിർത്തിയിലെ വെടിവെയ്പ്പോ ഒന്നുമായും ഈ മരണങ്ങൾക്ക് ബന്ധമില്ല എന്നത് വേറൊരു കാര്യം.
കുട്ടികളെ കടത്തും
അവർ വരും, നിങ്ങളുടെ കുട്ടികളെ എടുക്കും, ഓടി രക്ഷപെടും കുറച്ച് നാളുകളായി വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു സന്ദേശമായിരുന്നു ഇത്. രാജ്യത്തെ വിവിധയിടങ്ങളിൽ കുട്ടികളെ കടത്തുന്ന സംഘങ്ങൾ സജീവമാകുന്നുവെന്ന്. കാട്ടുതീപോലെയാണ് സന്ദേശം പ്രചരിച്ചത്. കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങൾ നമ്മുടെ സംസ്ഥാനത്തേക്ക് കടന്നിട്ടുണ്ട്. അവയവ കച്ചവടം നടത്തുന്ന വലിയ മാഫിയയുടെ ഭാഗമാണവർ, അപരിചതരെ അകറ്റി നിർത്തുക, ജാഗ്രത പാലിക്കുക. എന്നിങ്ങനെ ജാഗ്രതാനിർദ്ദേശങ്ങളും പ്രചരിച്ചുകൊണ്ടേയിരുന്നു. ഈ സന്ദേശങ്ങളുടെ ഉറവിടം എവിടെയാണെന്നോ ഇതിന്റെ ആധികാരികതയെക്കുറിച്ചോ ആരും സംശയം പ്രകടിപ്പിച്ചുമില്ല, അന്വേഷിട്ടും ഇല്ല.
ദൃശ്യങ്ങൾ സഹിതം
ദൃശ്യങ്ങൾ സഹിതമായിരുന്നു ഇത്തരം മെസേജുകൾ എത്തിയത്. സിസിടിവി ദൃശ്യങ്ങൾ ആണെന്ന് തോന്നിപ്പിക്കുന്നതാണിവ. മോട്ടോർ സൈക്കിളിൽ വരുന്ന ഒരാൾ കുട്ടിയെ തട്ടിയെടുത്തുകൊണ്ടുപോകുന്നതാണ് ദൃശൃങ്ങളിലുള്ളത്. സംഭവം സത്യമാണെന്ന് തോന്നാൻ ഇതുതന്നെ ധാരളമായിരുന്നു. പക്ഷെ യഥാർത്ഥത്തിൽ കഥ മറ്റൊന്നാണ്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള ഒരു വീഡിയോ ആണിത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അവബോധമുണ്ടാക്കാനായി നിർമിച്ചതായിരുന്നു ഈ വീഡിയോ. വീഡിയോയുടെ അവസാനഭാഗം ഒഴിവാക്കിയാണ് ഇന്ത്യയിൽ ഇത് പ്രചരിപ്പിച്ചത്. ഈ ദൃശൃങ്ങളുടെ പേരിൽ മഹാരാഷ്ട്രയിൽ അഞ്ച് പേരെയും ത്രിപുരയിൽ 3 പേരെയുമാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്.
ബോധവൽക്കരണം ആവശ്യം
വാട്സാപ്പിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ നെല്ലും പതിരും തിരിച്ചറിയാൻ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് വേണ്ടത്. വലിയൊരു ദൗത്യം തന്നെയാണത്. ത്രിപുരയിൽ ബോധവൽക്കരണം നടത്താനായി സർക്കാർ നിയോഗിച്ച ആളെപ്പോലും ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. ബോധവൽക്കരണം എത്ര ആഴത്തിൽ നടത്തണമെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ജനങ്ങൾക്ക് വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പുള്ളവർ വേണം ബോധവൽക്കരണം നടത്താൻ. സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങൾ വ്യാജമാണെന്ന് ആധികാരികമായ സ്ത്രോതസിൽ നിന്നും ഉറപ്പ് ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഈ 29 മരണങ്ങളും ഒഴിവാക്കാമായിരുന്നു.
കേന്ദ്രത്തിന്റെ നീക്കം
നിരുത്തരവാദിത്തപരവും പ്രകോപനപരവുമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ വാട് സാപിനോട് നിർദ്ദേശിച്ചു. അപരിചതരെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന സ്ഥിതി വന്നിട്ടും സന്ദേശം പ്രചരിക്കുന്നത് തടയാൻ വാട് സാപി നടപടി എടുത്തിരുന്നില്ല. ഈ നയത്തിലുള്ള പ്രതിഷേധം അറിയിച്ചതായി കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. ഉത്തരവാദിത്തത്തിൽ നിന്ന് വാട് സാപിന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വാട്സാപ്.