2 ജി സ്പെക്ട്രം അഴിമതി; ഡിഎംകെ നേതാവ് എ രാജയുടെയും കനിമൊവിയുടെയും വിധി ഇന്നറിയാം
ദില്ലി: വിവാദമായ 2 ജി സ്പെക്ട്രം അഴിമതി കേസിൽ പ്രത്യേക കോടതി ഇന്ന് വിധിപറയും. മുൻമുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഏറെ പ്രാധാന്യമുളള വിധി വരുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ, 122 സ്വകാര്യ ടെലകോം കമ്പനികള്‍ക്ക് 2 ജി ലൈസന്‍സ് സ്‌പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുമുണ്ടാക്കിയെന്നാണ് കേസ്.
സിബിഐ പ്രത്യേക ജഡ്ജി ഒപി സെയ്‌നിയാണ് വിധി പറയുന്നത്. മുൻ ടെലികോം മിനിസിറ്റർ എ രാജ, കരുണാനിധിയുടെ മകൾ കനിമൊഴി എന്നിവർ കുറ്റക്കാരാണോ എന്ന് ഇന്ന് അറിയാൻ സാധിക്കും. ഏഴ് വർഷത്തെ അന്വേഷണത്തിനൊടുവിൽ 2011ലാണ് കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. 2ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നാണ് സി എ ജി കണ്ടെത്തിയിരുന്നത്. സി ബി ഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് ഇന്ന് പ്രത്യേക വിചാരണക്കോടതി പ്രസ്താവിക്കുക.
കേസ് 14 പേർക്കെതിരെ
സിബിഐ ഫയല്‍ചെയ്ത ആദ്യ കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പികെ ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കന്രപനികളും പ്രതികളാണ്. രണ്ടാം സിബിഐ കേസില്‍ എസ്സാര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായ രവി റൂയിയ, അന്‍ഷുമാന്‍ റൂയിയ, ലൂപ് ടെലികോമിന്റെ കിരണ്‍ ഖെയ്താന്‍, ഭര്‍ത്താവ് ഐപി ഖെയ്താന്‍, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ്) വികാസ് സറഫ് എന്നിവരും ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളും പ്രതികളാണ്.
സിഎജി റിപ്പോർട്ട്
2008-ൽ 2ജി സ്പെക്ട്രത്തിന്റെ മൂല്യം നിർണ്ണയിക്കൻ കമ്പോളാധിഷ്ഠിത മാർഗ്ഗങ്ങളാണു സ്വീകരിക്കേണ്ടതെന്നും എന്നാൽ ആദ്യം വരുന്നവർക്കു ആദ്യം എന്ന നയമാണു സ്വീകരിച്ചതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. 3ജി സ്പെക്ട്രത്തിനു ലഭിച്ച വിലയാണു 2ജി സ്പെക്ട്രം ലേലമില്ലാതെ അനുവദിച്ചതു വഴിയുള്ള നഷ്ട്ടം കണക്കാനുള്ള അടിസ്ഥാനങ്ങളിലൊന്നായി സിഎജി സ്വീകരിച്ചതു. പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) മുമ്പാകെ ഈ കണക്കുകൾ സി.എ.ജി വെളിപ്പെടുത്തുകയുണ്ടായി. നഷ്ടം കണക്കാൻ സ്വീകരിച്ച ഇതടക്കമുള്ള മാനദണ്ഡങ്ങൾ സിഎജി വിശദീകരിക്കുകയും ചെയ്തിരുന്നു. 2ജി സ്പെക്ട്രവുമായി ബന്ധപ്പെട്ടു നിയമ-ധനകാര്യ മന്ത്രാലയങ്ങളുടെ മുന്നറിയിപ്പുകളും ഉപദേശങ്ങളും ടെലികോം മന്ത്രിയായിരുന്ന എ. രാജ വ്യക്തമായ കാരണങ്ങളില്ലാതെ മറികടന്നു എന്നു റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെ രണ്ടാമകത്തെ കൊടിയ അഴിമതി
യുഎസിലെ വാട്ടര്‍ഗേറ്റിനുശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്നു ടൈം മാഗസിന്‍ ചൂണ്ടിക്കാട്ടിയ കേസിലാണു സിബിഐ പ്രത്യേക കോടതി വിധി പറയാന്‍ ഒരുങ്ങുന്നത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ. രാജ, ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി തുടങ്ങി ഉന്നതരാണു വിചാരണ നേരിട്ടത്. റിലയന്‍സ് അടക്കം ടെലികോം കമ്പനികളും കമ്പനി ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. 2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് അവസാനിച്ചത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണ് ഇന്നു വിധി പറയാന്‍ തീരുമാനിച്ചത്.
കോടതിയിൽ നിന്ന് തന്നെ ജാമ്യം തേടാം
ശിക്ഷ മൂന്നുവര്‍ഷം വരെയാണെങ്കില്‍ വിചാരണക്കോടതിയില്‍ നിന്നുതന്നെ പ്രതികള്‍ക്കു ജാമ്യം നേടാം. വെറുതെ വിടുകയാണെങ്കില്‍ ആശ്വാസവും. 1.76 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. എന്നാല്‍, 122 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണു സിബിഐ കേസ്.
വിനോദ് രോയിയുടെ റിപ്പോർട്ട്
സിഎജിയായിരുന്ന വിനോദ് റോയിയുടെ കണ്ടെത്തലാണ് യുപിഎ സര്‍ക്കാരിനെ ആകെ പിടിച്ചുകുലുക്കിയ സ്‌പെക്ട്രം അഴിതിയിലേക്ക് ചൂണ്ടുപലകയായത്.തുടര്‍ന്നാണ് കേസ് സിബിഐ അന്വേഷിച്ചതും പ്രമുഖരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചതും. കേസുമായി ബന്ധപ്പെട്ട് രാജയും കനിമൊഴിയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്നു. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.