ലോക്ക് ഡൗണിൽ വീട്ടിലെത്താൻ ബൈക്ക് മോഷ്ടിച്ചു; രണ്ടാഴ്ചയ്ക്ക് ശേഷം ഉടമയ്ക്ക് പാർസലയച്ച് കള്ളന്റ മാതൃക
കോയമ്പത്തൂര്‍: രാജ്യം കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലായിരുന്നു. നിരവധിയാളുകള്‍ സ്വന്തം വീട്ടിലേക്ക് കാല്‍നടയായാണ് യാത്ര ചെയ്തത്. എന്നാല്‍ തമിഴ്‌നാട്ടിലെ ഒരു ചായക്കടക്കാരന്‍ സ്വന്തം നാട്ടിലേക്ക് പോകുന്നതിനായി കണ്ടെത്തിയ വഴി എല്ലാവരിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. മറ്റൊന്നുമല്ല, വീട്ടിലേക്ക് പോകാന്‍ വഴിയില്ലാതായതോടെ ചായക്കടക്കാരന്‍ കടയുടെ സമീപത്തെ ഒരാളുടെ ബൈക്ക് മോഷ്ടിച്ച് നാടുവിട്ടു. കുടുംബത്തോടൊപ്പമാണ് ഇയാള്‍ ജന്മനാട്ടിലേക്ക് മോഷ്ടിച്ച ബൈക്കുമായി യാത്ര തിരിച്ചത്. എന്നാല്‍ നാട്ടില്‍ എത്തിയതിന് ശേഷം ഇയാള്‍ ബൈക്ക് ഉടമയ്ക്ക് പാര്‍സല്‍ അയച്ചുകൊടുക്കുകയും ചെയ്തു.
മോഷണം നടന്ന് രണ്ടാഴ്ചയ്്ക്ക് ശേഷമാണ് ചായക്കടക്കാരന്‍ ബൈക്ക് പാര്‍സലായി അയച്ചത്. ബൈക്കിന്റെ ഉടമയായ സുരേഷ് കുമാറിന് പാര്‍സല്‍ കമ്പനിയില്‍ നിന്നും ഫോണ്‍ കോള്‍ വന്നതോടെയാണ് ബൈക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിലായത്. പാര്‍സല്‍ കമ്പനിയില്‍ എതത്തിയപ്പോള്‍ സുരേഷ് കുമാറിന്റെ മോഷണം പോയ ഹീറോ സ്‌പ്ലെന്‍ഡര്‍ ബൈക്ക് അവിടെ ഉണ്ടായിരുന്നു. ബൈക്ക് മോഷണം പോയ ദിവസം സുരേഷ് കുമാര്‍ സമീപത്തെ സിസിടിവി കാമറയില്‍ പരിശോധിച്ചപ്പോള്‍ അതൊരു ചായക്കടക്കാരനാണെന്ന് സുരേഷ് തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ചായക്കടക്കാരന്‍ വാഹനം പാര്‍സലായി അയച്ചെങ്കിലും പാര്‍സല്‍ ചാര്‍ജ് നല്‍കിയിരുന്നില്ല. 1000 രൂപ പാര്‍സല്‍ കമ്പനിക്ക് നല്‍കിയാണ് സുരേഷ് തന്റെ ബൈക്ക് പാര്‍സല്‍ ഓഫീസില്‍ നിന്നും വാങ്ങിയത്. 1000 രൂപ കൊടുത്താലും തന്റെ ബൈക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് സുരേഷ്. ബൈക്ക് മോഷ്ടിച്ച ചായക്കടക്കാരനെതിരെ നിയമനടിയുമായി മുന്നോട്ടുപോകുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടിവരും.
അതേസമയം, രാജ്യം ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും രോഗ വ്യാപനത്തില്‍ ഒരു കുറവും സംഭവിക്കുന്നില്ല. തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം 1100ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകള്‍ 22000ല്‍ കടന്നിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ്.
ആരോഗ്യവകുപ്പ് ഇന്നലെ വൈകീട്ട് പുറത്തുവിട്ട കണക്കില്‍ 1149 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22333 ആയി. ഇന്നലെ മാത്രം 13 പേര്‍ മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 173 ആയി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടിലെ മരണനിരക്ക് പൊതുവെ കുറവാണ്. നിലവില്‍ സംസ്ഥാനത്ത് 9400 പേരാണ് ചികിത്സയില്‍ കഴിയുന്നത്.