ഉദ്ധവ് താക്കറെ മുഖ്യമന്ത്രി, ശിവസേനയ്ക്ക് 15 മന്ത്രിമാർ, കോൺഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രി
മുംബൈ: സോണിയ- ശരദ് പവാര്‍ ചര്‍ച്ച ഫലം കാണാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ സസ്പെന്‍സ് തുടരുകയാണ്. ശിവസേനയുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് മടിക്കുന്നതാണ് അന്തിമ തീരുമാനം വൈകിപ്പിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ വേണമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
ശിവസേനയ്ക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് സോണിയാ ഗാന്ധിയോട് സംസാരിച്ചിട്ടില്ല എന്നാണ് പവാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കോണ്‍ഗ്രസും എന്‍സിപിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ വിഷയമായത് എന്നും പവാര്‍ പറഞ്ഞു. എന്നാല്‍ ചില സുപ്രധാന തീരുമാനങ്ങള്‍ ഇരുനേതാക്കളുമെടുത്തിട്ടുണ്ട് എന്നാണ് ദില്ലിയില്‍ നിന്ന് പുറത്ത് വരുന്ന സൂചനകള്‍.
ശബരിമല വിഷയം; വ്യക്തത വേണം... എജിയോട് നയമോപദേശം തേടണം, കടുത്ത നിലപാടുമായി സിപിഐ!
ധാരണയായെന്ന് സൂചന
ശിവസേനയുമായിച്ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സോണിയാ ഗാന്ധിയും ശരദ് പവാറും തമ്മിലുളള ചര്‍ച്ചയില്‍ പ്രാഥമിക ധാരണയായി എന്നാണ് സൂചന. ഡിസംബര്‍ ആദ്യം തന്നെ സര്‍ക്കാര്‍ രൂപീകരണം നടന്നേക്കും എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കാനാണ് ധാരണയായിരിക്കുന്നത്.
മുഖ്യമന്ത്രി പദവി പങ്ക് വെക്കില്ല
എല്ലാം പ്ലാന്‍ പ്രകാരം നടന്നാല്‍ മൂന്ന് കക്ഷികള്‍ ചേര്‍ന്ന സഖ്യസര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ഒരാള്‍ എന്‍സിപിയില്‍ നിന്നും രണ്ടാമന് കോണ്‍ഗ്രസില്‍ നിന്നുമായിരിക്കും. മുഖ്യമന്ത്രി പദവി പങ്ക് വെയ്ക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് പ്രകാരമാണ് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിച്ചിരിക്കുന്നത്. 5 വര്‍ഷവും ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയായി തുടരും.
മന്ത്രിസ്ഥാനങ്ങളും പങ്കുവെയ്ക്കും
മൂന്ന് പാര്‍ട്ടികള്‍ക്കും നിയമസഭയിലുളള അംഗബലം അനുസരിച്ചായിരിക്കും 42 മന്ത്രിസ്ഥാനങ്ങള്‍ പങ്കിടുക. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 56 സീറ്റുകളാണ് ശിവസേനയ്ക്കുളളത്. എന്‍സിപി 54 സീറ്റുകളുമായി തൊട്ട് പിറകേയുണ്ട്. കോണ്‍ഗ്രസിന് 44 സീറ്റുകളാണ് ഉളളത്. ഇതനുസരിച്ചാണ് ഓരോരുത്തര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുക.
രണ്ട് ഉപമുഖ്യമന്ത്രിമാർ
അംഗബലം പ്രകാരം ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവിക്കൊപ്പം 15 മന്ത്രിസ്ഥാനങ്ങള്‍ കൂടി ലഭിക്കും. രണ്ടാമതുളള എന്‍സിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം 14 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. മൂന്നാമതുളള കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനവും 13 മന്ത്രിമാരെയും ലഭിക്കും. സ്പീക്കര്‍ പദവി ആര്‍ക്കെന്നതും തീരുമാനമായിട്ടുണ്ട്.
ആരാകും സ്പീക്കർ
സ്പീക്കര്‍ പദവി തങ്ങള്‍ക്ക് വേണമെന്നില്ല എന്നതാണ് ശിവസേനയുടെ നിലപാട് എന്നാണ് സൂചന. കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ അക്കാര്യം തീരുമാനിക്കട്ടെ എന്നും ശിവസേന അറിയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് സ്പീക്കര്‍ സ്ഥാനം ലഭിക്കാനാണ് സാധ്യത കൂടുതല്‍. മുന്‍ മുഖ്യമന്ത്രി കൂടിയായ പൃഥ്വിരാജ് ചൗഹാന്റെ പേരാണ് പറഞ്ഞ് കേള്‍ക്കുന്നത്.
വീണ്ടും ചർച്ചകൾ
വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയേക്കും. ഒന്നോ രണ്ടോ ദിവസത്തിനകം എന്‍സിപിയുടേയും കോണ്‍ഗ്രസിന്റെയും പ്രതിനിധികള്‍ ദില്ലിയില്‍ വീണ്ടും ചര്‍ച്ച നടത്തും എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ ഉദ്ധവ് താക്കറെയും ഉടനെ ദില്ലിയിലെത്തും.
നാസിക് പിടിച്ചെടുക്കാൻ ശിവസേന, കൗണ്‍സിലര്‍മാരെ റിസോർട്ടിലൊളിപ്പിച്ച് ബിജെപി, 12 പേരെ കാണാനില്ല!
അയോധ്യ സന്ദർശനം മാറ്റി
നവംബര്‍ 24ന് ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പുതിയ കൂട്ട് കക്ഷികളുടെ രാഷ്ട്രീയവുമായി യോജിച്ച് പോകാത്തത് കൊണ്ട് അയോധ്യ സന്ദര്‍ശനം താക്കറെ റദ്ദാക്കി എന്നാണ് സൂചന. സര്‍ക്കാരുണ്ടാക്കാന്‍ തിരക്കില്ലെന്നും അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം.
ആദിത്യ താക്കറെ വേണ്ട
അതേസമയം 5 വര്‍ഷവും മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് വിട്ട് കൊടുക്കുന്നതില്‍ എന്‍സിപിക്കുളളില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ഉദ്ധവ് താക്കറെയെ കൂടാതെ ഏകനാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, ആദിത്യ താക്കറെ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ ഷിന്‍ഡെയ്ക്കോ ദേശായിക്കോ സഖ്യകക്ഷികളുടെ വിശ്വാസം ആര്ജ്ജിക്കാനായില്ലെന്നും ആദിത്യ താക്കറെ വളരെ ചെറുപ്പമാണെന്നുമാണ് എന്‍സിപി വിലയരുത്തല്‍.