മഹാരാഷ്ട്രയിൽ ഒരു മാസത്തിനിടെ 1297 പേർക്ക് കൊറോണ: മരണനിരക്ക് ഇന്ത്യയിലേക്കാൾ ഇരട്ടി, ഭീതിയോടെ മുംബൈ
മുംബൈ: കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത് ഒരു മാസത്തിനിടെ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. 1297 പേർക്കാണ് സംസ്ഥാനത്ത് ഇതിനകം രോഗം സ്ഥിരീകരിച്ചത്. 72 പേർ മരണടയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ 166 പേരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്. ഇതിൽ 72 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിൽ നിന്നുമാണ്. ബുധാഴ്ച മുതൽ വ്യാഴാഴ്ച രാവിലെ എട്ട് പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 17 പേർ മരിച്ചപ്പോഴാണ് ഈ കണക്കുകൾ. 162 പുതിയ കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എട്ട് പേർ മരിച്ചതിൽ അഞ്ച് മരണങ്ങളും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ട് പേർ പൂനെയിലും ഒരാൾ കല്യാൺ ഡോംബിവ്ലിയിലുമാണ് മരിച്ചത്.
രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ സർക്കാർ വീടുകൾ തോറും കയറിയിറങ്ങിയുള്ള സർവേ ആരംഭിച്ചതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ മുംബൈയിലേയും പൂനെയിലേയും കൊറോണ പരിശോധനയും വർധിപ്പിച്ചതായും അദ്ദേഹം സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ വ്യക്തമാക്കിയിരുന്നു.

മുംബൈയിൽ നിയന്ത്രണാതീതം
714 കേസുകൾ റിപ്പോർട്ട് ചെയ്ത മുബൈയിൽ 45 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ രണ്ട് പേരാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. 13 കേസുകളും ചേരിപ്രദേശത്തുനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മാസത്തിനിടെ 1000 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ മരണനിരക്കിനേക്കാൾ അധികമാണ് മഹാരാഷ്ട്രയിലേത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

മഹാരാഷ്ട്ര രണ്ടാം ഘട്ടത്തിൽ?
കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിനാണ് മഹാരാഷ്ട്ര ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രോഗ ബാധിത പ്രദേശത്തേക്ക് സഞ്ചരിക്കുകയോ രോഗ ബാധിതരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്ന പ്രവണതയാണിത്. സംസ്ഥാനം ഇതുവരെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നാണ് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പ് അറിയിച്ചത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ഇരട്ടിയാകുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. 1,135 പേർക്ക് രോഗം ബാധിച്ചവരിൽ 117 പേർക്ക് രോഗം പൂർണ്ണമായി ഭേദമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാസ്ക് നിർബന്ധമാക്കി
മഹാരാഷ്ട്രയിൽ ഓഫീസുകൾ, മീറ്റിംഗുകൾ, എല്ലാ പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലും മാസ്ക് ധരിച്ച് മാത്രമേ പ്രത്യക്ഷപ്പെടാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്. വാഹനങ്ങൾക്ക് അകത്തും മാസ്ക് ധരിക്കുന്നതും ഉടൻ നിർബന്ധമാക്കും. 1897ലെ പകർച്ചാവ്യാധി നിയമ പ്രകാരമാണ് ബിഎംസി അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ആരെ കണ്ടാലും ശിക്ഷിക്കുമെന്നും ഉത്തരവിൽ പറയുന്നു. തെരുവ്, ആശുപത്രി, ഓഫീസ്, മാർക്കറ്റ് എന്നിവിടങ്ങളിൽ പോകുന്നവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

മാനദണ്ഡങ്ങൾ ഇങ്ങനെ
മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുന്ന സ്റ്റാൻഡേർഡ് മാസ്കുകളോ കഴുകിയും അണുവിമുക്തമാക്കിയും ഉപയോഗിക്കാൻ കഴിയുന്നതുമായ വീട്ടിൽ നിർമിക്കുന്ന തുണികൊണ്ടുള്ള മാസ്കുകളോ ഉപയോഗിക്കാവുന്നതാണെന്ന് ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കമ്മീഷണർ പ്രവീൺ പർദേശി ഒപ്പുവെച്ച ഉത്തരവിൽ പറയുന്നു. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എല്ലാ ജനങ്ങളും മാസ്ക് ധരിക്കണമെന്ന് മഹാരാാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ചണ്ഡിഗഡ്, നാഗാലാന്റ് എന്നിവിടങ്ങളിലും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു.

ശിക്ഷ എങ്ങനെ..
പൊതു സ്ഥലങ്ങളിൽ മാക്സ് ധരിക്കാതെ പ്രത്യക്ഷപ്പെടുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188 വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കുക. തടവിന് പുറമേ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയും ഈടാക്കും. നിയമത്തോടുള്ള അനുസരണക്കേട് കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പാണ് 188. ജനങ്ങൾ മാസ്ക് ധരിക്കാത്ത സാഹചര്യത്തിൽ അത്തരം പ്രദേശങ്ങളിൽ ഒരു തരത്തിലുള്ള യോഗങ്ങളോ ആൾക്കൂട്ടമോ പാടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Recommended Video

രോഗവ്യാപനം വേഗത്തിൽ
മുംബൈയിലെ വർളി, കോളിവാഡ- പ്രഭാദേവി, ബൈക്കുള എന്നീ പ്രദേശങ്ങളിൽ കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. നൂറിലധികം പേർക്ക് വർളിയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബൈക്കുള മേഖലയിൽ 80 ലധികം ആളുകളും കൊറോണ വൈറസ് ബാധിതരാണ്. ഈ മേഖലയിൽ പത്തിലധികം പുതിയ കേസുകളും ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്യാവശ്യത്തിന് മാത്രമാണ് ഇവിടെ ജനസഞ്ചാരം അനുവദിക്കുന്നത്.












Click it and Unblock the Notifications