വോട്ടർ പട്ടികയിലെ ക്രമക്കേട് ഇനി നടക്കില്ല; ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കും?
ദില്ലി: ആധാർ കാർഡും വോട്ടർ കാർഡും ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതിലൂടെ വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്കനുകൂലമായി വോട്ടർപ്പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പ് കമമീഷൻ തന്നെയാണ് ഇത്തരം ഒരു നിർദേശം മുന്നോട്ട് വെച്ചതും. ഇത്തരത്തിലുള്ള നിർദേശം നേരത്തെയും തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നു. ആധാർ നിർബന്ധമാക്കരുതെന്ന 2015-ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് തുടർനടപടി നിലക്കുകയായിരുന്നു. സുപ്രീംകോടതി വിധി നിലവിലുള്ളതിനാൽ നിയമനിർമാണത്തിലൂടെയല്ലാതെ ആധാർനമ്പർ വ്യക്തികളിൽനിന്ന് നിർബന്ധപൂർവം ആവശ്യപ്പെടാനാവില്ല.
പുതുതായി വോട്ടർ കാർഡിന് അപേക്ഷിക്കുന്നവരോടും നിലവിൽ പട്ടികയിലുള്ളവരോടും ആധാർ നമ്പർ ആവശ്യപ്പെടുന്നതിന് ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷൻ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ആധാർ ലഭിച്ചവരിൽ 35 കോടി പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 90 കോടിയോളം വോട്ടർമാരാണ് പട്ടികയിലുണ്ടായിരുന്നത്. അതിനാൽ മിക്കവാറും വോട്ടർമാർക്കെല്ലാം ആധാർ ഉണ്ടെനന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.