ദില്ലിയിൽ രാഹുല്‍ ഗാന്ധി- ആദിത്യ താക്കറെ കൂടിക്കാഴ്ച: യോഗം കോൺഗ്രസുമായുള്ള നീരസം ഒഴിവാക്കാൻ..
മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ശിവസേന യുവനേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ ആദിത്യ താക്കറെ കൂടിക്കാഴ്ച നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിപക്ഷ കക്ഷികളുടെ യോഗം ഒഴിവാക്കിയതിന് തൊട്ടു പിന്നാലെയാണ് ശിവസേന നേതാവിന്റെ സന്ദര്‍ശനം. യോഗത്തില്‍ പങ്കെടുത്താതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനുണ്ടായ നീരസം ഒഴിവാക്കാനാണ് കൂടിക്കാഴ്ചയെന്നാണ് പ്രാഥമിക വിവരം.
രാജ്യതലസ്ഥാനത്തെ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്. സംസ്ഥാന സര്‍ക്കാരിന്റെ വായ്പകള്‍ എഴുതിത്തള്ളല്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ ആദിത്യ താക്കറെ രാഹുല്‍ ഗാന്ധിയുമായി പങ്കുവെച്ചു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നവംബറില്‍ ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മുന്‍പ് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും വ്യക്തിപരമായി ക്ഷണിക്കുന്നതിനായി ആദിത്യ താക്കറെ ദില്ലിയിലെത്തിയിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം രാഹുല്‍ ഗാന്ധിയെ കണ്ടില്ല. നവംബര്‍ 28ലെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരും എത്തിയിരുന്നില്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ സേന നേതാക്കള്‍ പങ്കെടുക്കാത്തതില്‍ കോണ്‍ഗ്രസും എന്‍സിപിയും ഇതിനോടകം തന്നെ നിരാശരാണ്. അതേസമയം യോഗത്തെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതായിരുന്നതായി സേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഈ മാസം അവസാനം ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ സേന പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications