മൂന്ന് കോര്‍പ്പറേഷനുകള്‍ പിടിക്കും: ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ആംആദ്മി,നേതാക്കളുടെ ഒഴുക്ക്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസവുമായിട്ടായിരുന്നു 2020 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ നയിച്ച ആംആദ്മിക്ക് മുന്നില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടു.
ആകെയുള്ള 70 ല്‍ 62 സീറ്റും നേടി ആംആദ്മി രാജ്യതലസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തില്‍ എത്തിയപ്പോള്‍ ബിജെപി നേടാന്‍ കഴിഞ്ഞത് കേവലം 8 സീറ്റുകള്‍ മാത്രമായിരുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ദില്ലിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും.

നോര്‍ത്ത്, സൗത്ത്, ഈസ്റ്റ് എന്നീ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് അടുത്ത വര്‍ഷം ആദ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും ബിജെപി അധികാരം പിടിച്ച ഈ തദ്ദേശ സ്ഥാപനങ്ങളില്‍ വലിയ ഭരണ വിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

ഇത്തവണ മൂന്നിടത്തും ബിജെപിയെ പരാജയപ്പെടുത്തി അധികാരം പിടിക്കുമെന്നാണ് ആംആദ്മിയും അവകാശപ്പെടുന്നത്. സമീപകാലത്ത് ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള നിരവധി കക്ഷികളില്‍ നിന്നുമുള്ള കൗണ്‍സിലര്‍മാര്‍ പദവി രാജിവെച്ച് ആംആദ്മിയോടൊപ്പം ചേര്‍ന്നിരുന്നു. ഭരണമാറ്റത്തിന്‍റെ സൂചനകള്‍ ശക്തമായതോടെയാണ് നേതാക്കളുടെ ഈ കൂടുമാറ്റം ശക്തമായത്.

2017 ലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെയും വലിയ വിജയമായിരുന്നു ബിജെപി കരസ്ഥമാക്കിയിരുന്നു. ആകെയുള്ള 270 വാർഡുകളിൽ 181 എണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ആം ആദ്മി പാർട്ടി 48 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. 21.09 ശതമാനം വോട്ടുകൾ നേടിയ കോൺഗ്രസ് 30 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തായി.

എന്നാല്‍ സമീപകാലത്ത് ഈ കൗണ്‍സിലര്‍ മാരില്‍ വലിയൊരു വിഭാഗം കൂടുമാറി ആംആദ്മിയില്‍ ചേര്‍ന്നു. ഈസ്റ്റ്, സൗത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നായി നാല് വീതവും നോർത്ത് കോര്‍പ്പറേഷനില്‍ നിന്നും മൂന്ന് പേരുമാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഇവരിൽ ഭൂരിഭാഗവും കോൺഗ്രസിൽ നിന്നുള്ളവരാണ്. ശേഷിക്കുന്ന ഒരാൾ ബിഎസ്പിയിൽ നിന്നും രണ്ട് പേർ ബിജെപിയിൽ നിന്നും വന്നവരാണ്.

സിറ്റിങ് കൗണ്‍സിലര്‍മാര്‍ക്ക് പുറമെ കുറഞ്ഞത് പത്ത് മുൻ കൗൺസിലർമാരും ആം ആദ്മി പാർട്ടിയിൽ ചേർന്നിട്ടുണ്ട്. ബ്രഹ്മപുരി വാർഡിൽ നിന്ന് വിജയിച്ച രാജ്കുമാർ ബല്ലനാണ് ബിജെപിയിൽ നിന്ന് ഏറ്റവും പുതിയതായി ആം ആദ്മി പാർട്ടിയിൽ ചേരുന്നത്. ബിജെപി വിട്ടതിന് പിന്നാലെ കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

കിസാൻ മോർച്ച, മയൂർ വിഹാർ ജില്ല, നോർത്ത് ഈസ്റ്റ് ജില്ല എന്നിങ്ങനെ പാർട്ടിയുടെ നിരവധി ചുമതലകളുമായി ബല്ലൻ ബന്ധപ്പെട്ടിരുന്നു. അതേസമയം സംഘടനയില്‍ സ്വാധീനം നഷ്ടമായ നേതാവാണ് ബില്ലനെന്നും സ്ഥാനമാനങ്ങള്‍ മോഹിച്ചാണ് ഇപ്പോഴത്തെ കൂടുമാറ്റമെന്നുമാണ് ദില്ലി ബിജെപി വക്താവ് നവീൻ കുമാർ പ്രതികരിച്ചത്.
Recommended Video

കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നുമുള്ള കൂടുതൽ കൗൺസിലർമാരും സീറ്റ് നിഷേധിക്കപ്പെട്ട മുൻ ബിജെപി കൗൺസിലർമാരും തങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ ഇവര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും ആംആദ്മി നേതാക്കള്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications