രാജസ്ഥാനിൽ കണ്ണെറിഞ്ഞ് ആം ആദ്മി പാർട്ടി; 2023 ലക്ഷ്യം വെച്ച് പഞ്ചാബ് ടീം സംസ്ഥാനത്തേക്ക്
ദില്ലി; ദില്ലിക്ക് പുറത്ത് പഞ്ചാബിൽ കൂടി ഭരണം ലഭിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി. അടുത്തതായി ഗുജറാത്തിലും പഞ്ചാബുമായി അതിർത്തി പങ്കിടുന്ന ഹിമാചൽ പ്രദേശിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് നേതൃത്വം. ഈ വർഷം അവസാനമാണ് ഈ സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും തങ്ങൾ പ്രവർത്തനങ്ങൾ ശക്തമാക്കിയെന്ന് പറയുകയാണ് ആം ആദ്മി സംസ്ഥാന നേതൃത്വം. പഞ്ചാബിൽ പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിച്ച ടീമിനെ തന്നെ രാജസ്ഥാനിലേക്ക് അയക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.

പഞ്ചാബിലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തോടെ രാജസ്ഥാനിൽ വലിയ ആഘോഷമാണ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നടന്നത്. സംസ്ഥാനത്ത് മുഴുവൻ പോസ്റ്ററുകളും ഹോർഡിംഗുകളും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സംസ്ഥാനത്ത് ഇനി ആം ആദ്മിയുടെ പ്രവർത്തനമെന്ന് നേതാക്കൾ പറഞ്ഞു.
പഞ്ചാബിലെ വിജയം ആം ആദ്മിയുടെ പ്രവർത്തകർക്കിടിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്, എഎപി സംസ്ഥാന സെക്രട്ടറി ദേവേന്ദ്ര ശാസ്ത്രി പറഞ്ഞു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ രണ്ടു മാസത്തിനകം തുടങ്ങും. ഡൽഹിയിലും ഇപ്പോൾ പഞ്ചാബിലും ജനങ്ങൾ പാർട്ടിയെ സ്വീകരിച്ച രീതിയിൽ രാജസ്ഥാനിലും ആം ആദ്മി പാർട്ടി ഒരു ബദലായി മാറുമെന്ന് ഞങ്ങൾ കരുതുന്നു. പഞ്ചാബിൽ എഎപിയുടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കൈകാര്യം ചെയ്ത ടീം ഇവിടെയെത്തും. തൽക്കാലം ഇവിടെ സംഘടനാ ശക്തി മെച്ചപ്പെടുത്തുന്നതിലായിരിക്കും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക, ദേവേന്ദ്ര ശാസ്ത്രി പറഞ്ഞു.
പഞ്ചാബിനോട് ചേർന്നുള്ള രാജസ്ഥാനിലെ ജില്ലകളിൽ കർഷക പ്രസ്ഥാനങ്ങൾക്ക് ഏറെ സ്വാധീനമുണ്ട്. ജില്ലാതലത്തിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരമറിയാൻ അരവിന്ദ് കെജരിവാൾ രാജസ്ഥാൻ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 200 മണ്ഡലങ്ങളിൽ 142 ഇടങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. എന്നാൽ ഒരു സീറ്റിൽ പോലും ആം ആദ്മിക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. വെറും 0.4 ശതമാനം വോട്ടുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്.
അതേസമയം പഞ്ചാബിലെ പോലെയല്ല രാജസ്ഥാനിലെ സാഹചര്യം എന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. അതുകൊണ്ട് തന്നെ ഒരിക്കലും സംസ്ഥാനത്ത് വലിയ വെല്ലുവിളി തീർക്കാൻ ആം ആദ്മിക്ക് സാധിക്കില്ലെന്നും നേതാക്കൾ പറയുന്നു. പഞ്ചാബിലെ കോൺഗ്രസ് ഭരണം മികവുറ്റതായിരുന്നില്ല. രാജസ്ഥാനിൽ സർക്കാർ കാഴ്ച വെയ്ക്കുന്നത് മികച്ച ഭരണമാണ്. ആം ആദ്മിക്ക് ശക്തമായ മത്സരം ഇതുവരെ സംസ്ഥാനത്ത് കാഴ്ച വെയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന അധ്യക്ഷനായ ഗോവിന്ദ് സിംഗ് ദോത്സാര പ്രതികരിച്ചു.
അതേസമയം ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷനും കഴിഞ്ഞ ദിവസം ആം ആദ്മിക്കെതിരെ രംഗത്തെത്തിയിരുന്നു. ഗുജറാത്തിലേക്കുള്ള ആം ആദ്മിയുടെ വരവ് സംസ്ഥാനത്ത് വോട്ട് വിഭജിക്കാനേ ഉപകരിക്കൂവെന്നായിരുന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രഘു ശർമ്മ പറഞ്ഞത്. ഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേതാക്കൾ ഇവിടെ വിജയിച്ചെങ്കിലും ആ നേതാക്കളെല്ലാവരും പിന്നീട് ബി ജെ പിയിൽ ചേരുകയാണ് ചെയ്തത്.പഞ്ചാബിനേയും ഗുജറാത്തിനേയും താരതമ്യപ്പെടുന്നത് ശരിയല്ല, സംസ്ഥാനത്ത് പോരാട്ടം കോൺഗ്രസും ബി ജെ പിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞത്.
അതേസമയം ഹിമാചലിലേക്കുള്ള ആം ആദ്മിയുടെ വരവ് കോൺഗ്രസ് കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.പഞ്ചാബുമായി അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം ഹിമാചൽ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications