സംഘപരിവാർ പ്രചാരകൻ അർണബ് ഗോസ്വാമി എവിടെ? കാണാനില്ലല്ലോ.. റിപ്പോർട്ടറെ വെള്ളം കുടിപ്പിച്ച് എംപി
ദില്ലി: സംഘപരിവാര്‍ അനുകൂലികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചാനല്‍ റിപ്പബ്ലിക് ടിവിയും ഏറ്റവും നല്ല മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുമാണ്. വ്യക്തമായ ബിജെപി സ്‌നേഹം പുലര്‍ത്തുന്ന വാര്‍ത്തകളും പരിപാടികളുമാണ് അര്‍ണബ് ഗോസ്വാമി എംഡിയായിരിക്കുന്ന ചാനല്‍ സംപ്രേഷണം ചെയ്യുന്നത്.
ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരായി അഭിപ്രായം പറയുന്നവരെ ചാനല്‍ ചര്‍ച്ചകളില്‍ അധിക്ഷേപിക്കുകയും രാജ്യദ്രോഹികള്‍ വരെയായി മുദ്ര കുത്തുകയും ചെയ്യുന്നത് അര്‍ണബ് ഗോസ്വാമിയുടെ പതിവ രീതിയാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരുടെ രൂക്ഷ വിമര്‍ശനത്തിന് നിരന്തരം വിധേയമാകാറുണ്ട് അര്‍ണബും ചാനലും. ഏറ്റവും ഒടുവില്‍ അര്‍ണബിന്റെ ചാനല്‍ റിപ്പോര്‍ട്ടറെ പൊതുമധ്യത്തില്‍ വെള്ളം കുടിപ്പിച്ച് വിട്ടിരിക്കുകയാണ് ആംആദ്മി പാര്‍ട്ടിയുടെ എംപിയായ സഞ്ജയ് സിംഗ്.
റിപ്പബ്ലികിന് കിട്ടിയ പണി
തന്റെ ചര്‍ച്ചാ പരിപാടിയില്‍ തനിക്ക് യോജിക്കാനാവാത്ത അഭിപ്രായം പറയുന്നവരെ ഉച്ചത്തില്‍ ശബ്ദമിട്ടും ആക്രോശിച്ചും അടിച്ചിരുത്തുന്നത് അര്‍ണബ് ഗോസ്വാമിയുടെ പതിവാണ്. ചര്‍ച്ചയ്ക്ക് എത്തുന്നവരെ പറയാന്‍ അനുവദിക്കാതെ അര്‍ണബ് പ്രസംഗം നടത്താറുമുണ്ട്. ആ പണി റോഡില്‍ തിരിച്ച് കിട്ടിയിരിക്കുകയാണ് റിപ്പബ്ലിക് ടിവിക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് കൂടാന്‍ കാരണം ദില്ലിക്ക് പുറത്ത് നിന്ന് ചികിത്സയ്ക്കായി നിരവധി പേര്‍ വരുന്നതിനാലാണ് എന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയോടുളള പ്രതികരണം തേടി എത്തിയതാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍.
വെള്ളം കുടിപ്പിച്ച് എംപി
ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് സിംഗിന് നേര്‍ക്ക് ചാനല്‍ മൈക്ക് നീട്ടിയത് മാത്രമേ റിപ്പോര്‍ട്ടര്‍ക്ക് ഓര്‍മ്മയുണ്ടാകാന്‍ സാധ്യതയുളളൂ. ബിജെപിക്ക് ഓശാന പാടുന്ന അര്‍ണബിനേയും ചാനലിനേയും സഞ്ജയ് സിംഗ് അര മണിക്കൂര്‍ കൊണ്ട് വലിച്ച് കീറി ഭിത്തിയില്‍ ഒട്ടിച്ചു. റിപ്പോര്‍ട്ടറുടെ ചോദ്യം അവഗണിച്ച് അര്‍ണബിന്റെ അതേ ശൈലിയില്‍ മറുചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് സഞ്ജയ് സിംഗ് ചെയ്തത്.
ബലാത്സംഗക്കേസിലെ പ്രതിയെ ഭയമാണോ
നിങ്ങള്‍ എന്തുകൊണ്ടാണ് ചിന്മയാനന്ദിനെ കുറിച്ച് വാര്‍ത്ത നല്‍കാത്തത്? അര്‍ണബ് ഗോസ്വാമി എന്തിനാണ് ഭയക്കുന്നത്. നിങ്ങള്‍ക്ക് ബലാത്സംഗക്കേസിലെ പ്രതിയെ ഭയമാണോ എന്നാണ് ആപ് നേതാവ് മറുചോദ്യം ചോദിച്ചത്. ചാനല്‍ റിപ്പോര്‍ട്ടര്‍ കെജ്രിവാളിനെ കുറിച്ചുളള ചോദ്യം ആവര്‍ത്തിച്ച് കൊണ്ടിരുന്നു. നിങ്ങളെന്തിനാണ് ബലാത്സംഗിയെ ഭയക്കുന്നത് എന്നാദ്യം പറയൂ എന്നായി സഞ്ജയ് സിംഗ്.
പേര് പറയാൻ പോലും ഭയം
നിങ്ങള്‍ ചിന്മയാനന്ദിന്റെ പേരെങ്കിലും ഒരു തവണ പറയൂ.. കേള്‍ക്കട്ടെ. എന്നാല്‍ റിപ്പോര്‍ട്ടര്‍ തന്റെ ചോദ്യം ആവര്‍ത്തിച്ച് കൊണ്ടിരുന്നു. നോക്കൂ ബലാത്സംഗിയായ ചിന്മയാനന്ദിന്റെ പേര് പോലും നിങ്ങള്‍ക്ക പറയാനാകുന്നില്ല എന്ന് എംപി റിപ്പോര്‍ട്ടറെ പരിഹസിച്ചു. ആശുപത്രിയില്‍ സുഖവാസം നയിക്കുന്ന അയാളെക്കുറിച്ച് നിങ്ങള്‍ക്ക് വാര്‍ത്തയൊന്നും കൊടുക്കാനില്ല. ജയിലിലേക്ക് അയക്കപ്പെട്ട ആ പെണ്‍കുട്ടിയെ കുറിച്ച് നിങ്ങള്‍ വാര്‍ത്ത നല്‍കിയോ
അർണബിന് എന്താണ് ബന്ധം?
14 പേജുളള പരാതിയാണ് ആ പെണ്‍കുട്ടി ചിന്മയാനന്ദിന് എതിരെ നല്‍കിയിരിക്കുന്നത്. അതേക്കുറിച്ച് നിങ്ങള്‍ വാര്‍ത്ത നല്‍കിയോ. എന്തുകൊണ്ടാണ് നിങ്ങള്‍ ചിന്മയാനന്ദിനെ ഭയക്കുന്നത് എന്ന് പറയൂ. അര്‍ണബ് ഗോസ്വാമിക്ക് ബലാത്സംഗക്കേസിലെ പ്രതിയുമായി എന്താണ് ബന്ധം? രാജ്യത്തിന്റെ മുന്‍ കേന്ദ്ര മന്ത്രിയായ, മൂന്ന് തവണ എംപിയായ ചിന്മയാനന്ദിനെ കുറിച്ച് എന്താണ് നിങ്ങള്‍ പറയാത്തത്? എന്തുകൊണ്ട് വാര്‍ത്ത നല്‍കാത്തത്? അതിനെക്കുറിച്ച് പറയൂ.
നിങ്ങള്‍ക്ക് ബിജെപിയെ ഭയമാണ്
നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? എന്തുകൊണ്ടാണ് ആ വാര്‍ത്ത നിങ്ങള്‍ കൊടുക്കാത്തത്? മഹാരാഷ്ട്രയിലും ഗുജറാത്തിലെ സൂറത്തിലും ബീഹാറികള്‍ ആക്രമിക്കപ്പെടുന്നത് നിങ്ങള്‍ വാര്‍ത്തയാക്കാത്തത് എന്താണ്? നിങ്ങളുടെ ചാനല്‍ വില്‍ക്കപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ബിജെപിയെ ഭയമാണ്. അവരുടെ കയ്യിലാണ് നിങ്ങള്‍. അര്‍ണബിനും നിങ്ങളുടെ ചാനലിനും ഭയമാണ്.
'സംഘപരിവാര്‍ പ്രചാരകന്‍ അര്‍ണബ് ഗോസ്വാമി'
ഗുജറാത്തില്‍ ബീഹാറികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ ബിജെപി നേതാക്കളോട് ചോദ്യം ഉന്നയിച്ചോ. ചോദ്യം ആവര്‍ത്തിച്ച് കൊണ്ടിരുന്ന റിപ്പോര്‍ട്ടറോട് ' നിങ്ങളുടെ ചാനല്‍ ബിജെപി ചാനലാണ്. ബിജെപി ചാനലില്‍ ഞാന്‍ എന്ത് ഉത്തരം പറയാനാണ്' എന്നും സഞ്ജയ് സിംഗ് പറഞ്ഞു. നിങ്ങളുടെ സംഘപരിവാര്‍ പ്രചാരകന്‍ അര്‍ണബ് ഗോസ്വാമി എവിടെപ്പോയി. ഇപ്പോള്‍ കാണുന്നില്ലല്ലോ. ബിജെപി നേതാവ് അര്‍ണബ് ഗോസ്വാമി എവിടെപ്പോയി.
നിങ്ങള്‍ സന്തോഷമായിട്ടിരിക്കൂ
അര്‍ണബ് ഗോസ്വാമി ചാനല്‍ നടത്തുന്നുണ്ട് എന്നും അത് ലോകം കാണുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ടറുടെ മറുപടി. നിങ്ങള്‍ എന്തുകൊണ്ടാണ് പീഡിപ്പിക്കപ്പെട്ട ആ പെണ്‍കുട്ടിക്ക് അനുകൂലമായി വാര്‍ത്ത നല്‍കാത്തത് എന്ന് എംപി ചോദ്യം ആവര്‍ത്തിച്ചു. ബലാത്സംഗികള്‍ക്ക് പിന്തുണ നല്‍കി നിങ്ങള്‍ സന്തോഷമായിട്ടിരിക്കൂ എന്ന് പറഞ്ഞ് സഞ്ജയ് സിംഗ് അഭിമുഖം അവസാനിപ്പിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇങ്ങനെ തന്നെ വേണം അര്‍ണബിന്റെ ചാനലിന് മറുപടി നല്‍കാന്‍ എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
|
വീഡിയോ കാണാം
റിപ്പബ്ലിക് ടിവി റിപ്പോർട്ടറെ ആപ് എംപി വെള്ളം കുടിപ്പിക്കുന്ന വീഡിയോ കാണാം