ജെഡിയു പുറത്താക്കിയ പ്രശാന്ത് കിഷോറിനെ നോട്ടമിട്ട് ആം ആദ്മി പാർട്ടി! ക്ഷണിച്ച് സഞ്ജയ് സിംഗ്
ദില്ലി: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തിലെത്താന്‍ സഹായിച്ചതും 2020ല്‍ ദില്ലിയില്‍ ബിജെപിയെ തുരത്താന്‍ ആം ആദ്മി പാര്‍ട്ടിയെ സഹായിച്ചതും ഒരേയാളാണ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയ്ക്ക് പേരുകേട്ട പ്രശാന്ത് കിഷോര്‍.
നിതീഷ് കുമാറിന്റെ ജെഡിയുവില്‍ നിന്ന് സമീപകാലത്ത് പുറത്താക്കപ്പെട്ട പ്രശാന്ത് കിഷോറിന് വേണ്ടി പല പാര്‍ട്ടികളും വലവിരിച്ചിട്ടുണ്ട്. ദില്ലി തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ദേശീയ പാര്‍ട്ടിയായി വളരാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടിയും പ്രശാന്ത് കിഷോറിനെ നോട്ടമിട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശാന്ത് കിഷോർ ആപ്പിന് കൈ കൊടുത്താൽ അത് ബിജെപിക്കും കോൺഗ്രസിനും ഒരു പോലെ വെല്ലുവിളിയാകും.
നിതീഷ് കുമാറിനെതിരെ പ്രശാന്ത്
നിതീഷ് കുമാറിനെതിരെ നിലപാടെടുത്തതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കിയത്. ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ നിതീഷ് കുമാറിന് എതിരെ സംസ്ഥാന വ്യാപക ക്യാംപെയിന് തുടക്കമിട്ടിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. 'ബാത്ത് ബിഹാര്‍ കീ' എന്ന പേരിലാണ് പ്രചാരണം നടത്തുന്നത്.
തുറന്ന യുദ്ധ പ്രഖ്യാപനം
യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളും വികസനവും ഉയര്‍ത്തിയാണ് പ്രശാന്ത് കിഷോറിന്റെ പ്രചാരണ പരിപാടി. നിതീഷ് കുമാറിനെതിരെ തുറന്ന യുദ്ധ പ്രഖ്യാപനം നടത്തിയെങ്കിലും പ്രതിപക്ഷത്തുളള ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കാനില്ലെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയത് പുതിയ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
നേതാക്കളുമായി ചർച്ച
ആര്‍എല്‍എസ്പി അധ്യക്ഷന്‍ ഉപേന്ദ്ര ഖുശ്വാഹ, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതിന് റാം മാഞ്ചി, വികാസ് ശീല് ഇന്സാന് പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി അടക്കമുളള നേതാക്കളുമായാണ് പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയത്. ബീഹാറില്‍ ജെഡിയു- ബിജെപി സഖ്യത്തിന് എതിരെ പ്രതിപക്ഷ സഖ്യത്തെ അണി നിരത്തുക എന്നതാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്.
ഒരു കോടി പേരിലേക്ക്
അതിനിടെ ആം ആദ്മി പാര്‍ട്ടിയിലേക്ക് പ്രശാന്ത് കിഷോര്‍ ചുവട് മാറ്റിയേക്കും എന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദില്ലിയില്‍ കൂറ്റന്‍ വിജയം നേടിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനം രാജ്യവ്യാപകമായി ശക്തിപ്പെടുത്താനുളള നീക്കത്തിലാണ്. ഒരു മാസത്തിനുളളില്‍ ഒരു കോടി ആളുകളിലേക്ക് പാര്‍ട്ടിയെ എത്തിക്കാനാണ് ആപ്പിന്റെ പദ്ധതി.
പിന്നിൽ പ്രശാന്ത് കിഷോർ
പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളാണ് ദില്ലിയില്‍ അധികാരം നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയെ സഹായിച്ചത്. ബിജെപി അടക്കമുളള രാഷ്ട്രീയ എതിരാളികളുമായുളള ഏറ്റുമുട്ടലിലേക്ക് കടക്കാതെ വികസന നേട്ടങ്ങളില്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനായിരുന്നു പ്രശാന്ത് കിഷോര്‍ കെജ്രിവാളിനോട് നിര്‍ദേശിച്ചത്. ബിജെപിയുടെ പ്രകോപനങ്ങളില്‍ വീഴാതെ വികസന അജണ്ടയിലൂടെ കെജ്രിവാള് ദില്ലിയില്‍ ഹാട്രിക് അടിക്കുകയും ചെയ്തു.
ആപ്പിലേക്ക് സ്വാഗതം
പ്രശാന്ത് കിഷോര്‍ എത്തിയാല്‍ അത് ആം ആദ്മി പാര്‍ട്ടിക്ക് വന്‍ ബൂസ്റ്റായിരിക്കും. ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കെജ്രിവാളിന്റെ വലംകൈയുമായ സഞ്ജയ് സിംഗ്, പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. പ്രശാന്ത് കിഷോറിന് തങ്ങള്‍ക്കൊപ്പം ചേരണമെന്നുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനം അദ്ദേഹത്തിന്റേതാണ് എന്നും സഞ്ജയ് സിംഗ് പറഞ്ഞു. നിലവില്‍ ബംഗാളില്‍ മമത ബാനര്‍ജിക്ക് വേണ്ടിയാണ് പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് ക്യാംപെയ്ന് നടത്തുന്നത്.