പഞ്ചാബിൽ കോൺഗ്രസ് ഭരണം താഴെ വീഴും; ആം ആദ്മി അധികാരം പിടിക്കുമെന്ന് സർവ്വേ ഫലം
ചണ്ഡീഗഡ്; 2017 ൽ 77 സീറ്റുകൾ നേടിയായിരുന്നു ശിരോമണി അകാലിദൾ -ബിജെപി സഖ്യസർക്കാരിനെ താഴെയിറക്കി പഞ്ച് ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്. അഞ്ച് വർഷങ്ങൾക്കിപ്പുറം പക്ഷേ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പാടെ മാറി. അന്ന് കോൺഗ്രസിന്റെ അമരത്തുണ്ടായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉൾപ്പാർട്ടി തർക്കത്തെ തുടർന്ന് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു. നിലവിൽ ബിജെപിയുമായി സഖ്യത്തിലാണ് അമരീന്ദറിന്റെ പാർട്ടി മത്സരിക്കുന്നത്. അകാലിദൾ ബി എസ് പിയുമായി സഖ്യത്തിലും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ആം ആദ്മി ഇക്കുറിയും തനിച്ച് പോരാട്ടത്തിനുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സംസ്ഥാന ഭരണം കോൺഗ്രസിന് നിലനിർത്താനാകുമോ? ഇല്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന സർവ്വേ ഫലം വ്യക്തമാക്കുന്നത്.

2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷകളെ പാടെ തൂത്തെറിഞ്ഞ് കെജരിവാളിന്റെ ആം ആദ്മി പാർട്ടി ഭരണം പിടിക്കുമെന്നാണ് ജൻ കി ബാത്ത്- ഇന്ത്യ ന്യൂസ് സർവ്വേ പ്രവചിക്കുന്നത്. 117 അംഗ നിയമസഭയിൽ 58 മുതൽ 65 സീറ്റുകൾ വരെ ആം ആദ്മിക്ക് ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ കന്നി പോരാട്ടത്തിൽ ഞെട്ടിച്ച പ്രകടനമായിരുന്നു ആം ആദ്മി പുറത്തെടുത്തത്. അന്ന് 20 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. 23.7 ശതമാനം വോട്ടായിരുന്നു ആം ആദ്മി നേടിയത്. എന്നാൽ 2019 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം കാഴ്ച വെയ്ക്കാൻ ആം ആദ്മിക്ക് കഴിഞ്ഞിരുന്നില്ല. 1 സീറ്റ് മാത്രമായിരുന്നു പാർട്ടിക്ക് ലഭിച്ചത്. അതേസമയം ദില്ലിക്ക് പുറത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ആം ആദ്മി. ഇത്തവണ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചരണങ്ങളാണ് ആം ആദ്മി പഞ്ചാബിൽ നടത്തുന്നത്. ഈ നീക്കങ്ങൾ ഫലം കാണുമെന്ന വ്യക്തമായ സൂചനയാണ് സർവ്വേ നൽകുന്നത്.

എല്ലാ മേഖലകളിലും വ്യക്തമായ ആധിപത്യം ആം ആദ്മിക്ക് പ്രവചിക്കുന്നുണ്ട്. 36 മുതൽ 43 സീറ്റ് വരെ മാൽവ മേഘലയിലും 13 മുതൽ 15 സീറ്റ് വര മാൻജ മേഖലയിലും 7-9 സീറ്റ് വരെ ദോബ് മേഖലയിലും ലഭിക്കുമെന്നും സർവ്വേയിൽ പറയുന്നു. 38-39 വരെ വോട്ട് വിഹിതവും പാർട്ടിക്ക് പ്രവചിക്കുന്നുണ്ട്.

സർവ്വേയിൽ പങ്കെടുത്ത 48 ശതമാനം സ്ത്രീകളുടേയും പിന്തുണ ആം ആദ്മിക്കായിരുന്നു. ദളിത്, ജാട്ട് സമുദായങ്ങൾക്കിടയിലും പാർട്ടിക്ക് വലിയ മുന്നേറ്റം സർവ്വേ പ്രവചിക്കുന്നുണ്ട്. ജാട്ട് വിഭാഗത്തിലെ 48 ശതമാനം പേരും ദളിത് വിഭാഗത്തിൽ നിന്നുള്ള 37 ശതമാനം പേരുടേയും പിന്തുണ ആപ്പിന് സർവ്വേയിൽ ലഭിച്ചു.

കനത്ത തിരിച്ചടിയാണ് സർവ്വേയിൽ കോൺഗ്രസിന് പ്രവചിച്ചത്. 32 മുതൽ 40 സീറ്റുകൾ വരെയാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 35 ശതമാനം വോട്ട് വിഹിതവും കോൺഗ്രസിന് ലഭിക്കുമെന്ന് സർവ്വേ പറയുന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ ഇതിനോടകം തന്നെ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. മാത്രമല്ല സിറ്റ് മോഹികൾ പലരും സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിടുന്നുണ്ട്. വരും ദിവസങ്ങളിലും കൊഴിഞ്ഞ് പോക്ക് തുടർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടയിലാണ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടുള്ള പുതിയ സർവ്വേ ഫലം.

ഇക്കുറി കർഷക സമരമാകും പഞ്ചാബിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടേക്കുകയെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ പഞ്ചാബ് യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ച തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്നാണ് സർവ്വേ പ്രവചനം. വിഷയം കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർവ്വേയിൽ പങ്കെടുത്ത 60 ശതമാനം പേർ അഭിപ്രായപ്പെട്ടത്. നിലവിലെ കോൺഗ്രസ് സർക്കാരിന്റെ പ്രകടനം ശരാശരിയാണെന്നാണ് സർവ്വേയിലെ 43.2 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രകടനം മോശമാണെന്ന് 33.4 ശതമാനം പേരും അഭിപ്രായം പങ്കിട്ടു. സർ്കാരിന്റെ പ്രവർത്തനം മികച്ചതാണെന്ന് 23.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.

നിയമസഭ തിരഞ്ഞെടുപ്പിൽ വിലക്കയറ്റമാകും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം എന്നാണ് 23.4 ശതമാനം പേരുടെ അഭിപ്രായം. തൊഴിലില്ലായ്മയെന്ന് 20.8 ശതമാനം പേരും വികസനം എന്ന് 16 ശതമാനം പേരും പ്രതികരിച്ചു. വിദ്യാഭ്യാസം (10.2 ശതമാനം), മയക്കുമരുന്ന് ഭീഷണി (8.9 ശതമാനം), വൈദ്യുതി (7.6 ശതമാനം), ആശുപത്രികളുടെ അഭാവം (5.5 ശതമാനം), കൃഷി (5.8 ശതമാനം), വെള്ളം (1.1 ശതമാനം) ഇവയും ചർച്ചയാകുമെന്ന് സർവ്വേ വ്യക്തമാക്കുന്നു.

അതിനിടെ അകാലിദൾ-ബി എസ് പി സഖ്യത്തിന് 16 മുതൽ 21 സീറ്റ് വരെ പ്രവചിക്കുന്നുണ്ട്. 2017 ൽ 18 സീറ്റായിരുന്നു ശിരോമണി അകാലിദളിന് ലഭിച്ചത്. ബി ജെ പിക്ക് നാല് വരെ സീറ്റുകളാണ് ഇക്കുറി സർവ്വേ പ്രവചിക്കുന്നത്. ഇത്തവണ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായി സഖ്യത്തിലാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള സിഖ് നേതാവ് കൂടിയായ അമരീന്ദറിലൂടെ ഇക്കുറി നേട്ടം കൊയ്യാമെന്ന പ്രതീക്ഷ ബി ജെ പിക്കുണ്ട്. മാത്രമല്ല കർഷകർക്കിടയിലും വലിയ സ്വാധീനമുള്ള നേതാവാണ് അമരീന്ദർ. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തിടുക്കപ്പെട്ട് കേന്ദ്രസർക്കാർ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത്. ഇതും തിരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പഞ്ചാബ് തിരഞ്ഞെടുപ്പ് നീട്ടി വെച്ചു
അതിനിടെ പഞ്ചാബ് തിരഞ്ഞെടുപ്പ് നീട്ടിവെച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫെബ്രുവരി 20 നാണ് തിരഞ്ഞെടുപ്പ് നടക്കുക. നേരത്തേ ഫെബ്രുവരി 14 നായിരുന്നു തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നു. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തിരുമാനം.












Click it and Unblock the Notifications