പഞ്ചാബില്‍ നിര്‍ണായ നീക്കം; നവജ്യോത് സിംഗ് സിദ്ധു ആം ആദ്മിയിലേക്ക് ? പ്രശാന്ത് കിഷോര്‍ ബന്ധപ്പെട്ടു
ദില്ലി: ദില്ലിയിലെ ഹാട്രിക് വിജയത്തോടെ ആം ആദ്മി പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുമെന്ന് ചര്‍ച്ചകള്‍ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ 2024 ല്‍ കെജരിവാള്‍ മത്സരിച്ചേക്കുമെന്ന തരത്തിലുള്‍പ്പെടെയുള്ള ചര്‍ച്ച കൊഴുക്കുകയാണ്. അതിനിടെ ദില്ലി വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ സംഘടന പ്രവര്‍ത്തനം സജീവമാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ മന്ത്രി കൂടിയായ അമരീന്ദര്‍ സിംഗിനെ മുന്‍ നിര്‍ത്തി പഞ്ചാബ് പിടിക്കാനാണ് ആപ്പിന്‍റെ നീക്കം. മാത്രമല്ല പഞ്ചാബിലെ പ്രമുഖ നേതാക്കളെ അടര്‍ത്തി 'ആപ്പി'ലാക്കുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്
പഞ്ചാബിലേക്ക്
ദില്ലിയിലെ വിജയത്തോടെ പഞ്ചാബില്‍ സംഘടന പ്രവര്‍ത്തനം ശക്തമാക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി. 2013 ലെ ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമായിരുന്നു ആം ആദ്മിക്ക് പഞ്ചാബില്‍ ലഭിച്ചത്. പാര്‍ട്ടിയുടെ നാല് നേതാക്കള്‍ ലോക്സഭയിലേക്ക് ജയിച്ചു.
ഉള്‍പ്പോര് തിരിച്ചടിയായി
എന്നാല്‍ 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മുന്നേറ്റം കാഴ്ച വെയ്ക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞില്ല. പാര്‍ട്ടിയിലെ ഉള്‍പ്പോരും കുതില്‍കാല്‍ വെട്ടും ആം ആദ്മിയുടെ തിരിച്ചടിക്ക് കാരണമായി. തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ ഇന്‍സാഫ് പാര്‍ട്ടിക്ക് മൂന്ന് സീറ്റുകളും ലഭിച്ചു.
പഞ്ചാബ് പിടിക്കാന്‍
ഇതോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് നിര്‍ജീവമായി. എന്നാല്‍ നിലവിലെ ദില്ലി വിജയത്തോടെ വീണ്ടും ഊര്‍ജ്ജം കൈവരിച്ച നിലയാണ് ആപ് നേതൃത്വം. പഞ്ചാബ് പിടിക്കാനുള്ള നിര്‍ണായക നീക്കങ്ങളാണ് ആം ആദ്മി ക്യാമ്പില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.
വിമത ഗ്രൂപ്പുകള്‍
വ്യത്യസ്ത വിമത ഗ്രൂപ്പുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ആം ആദ്മിയില്‍ നടക്കുന്നത്. ഒരു വിമത ഗ്രൂപ്പിന്‍റെ നേതാവും എംഎല്‍എയുമായ കന്‍വാര്‍ സന്ധു നേതൃത്വത്തുവായി വീണ്ടും അടുക്കുകയാണെന്ന സൂചന നല്‍കി രംഗത്തെത്തി.
സിദ്ധുവിനെ ബന്ധപ്പെട്ടു
അതിനിടെ മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധുവിനെ ആം ആദ്മിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ശക്തമായിട്ടുണ്ട്. ദില്ലിയില്‍ ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച പ്രശാന്ത് കിഷോറിന്‍റെ ഐ -പാക് ടീമും സിദ്ധുവിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
രാജിവെച്ചത്
2017ല്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ നേതാവാണ് മുന്‍ ക്രിക്കറ്റര്‍ കൂടിയായ നവജ്യോത് സിംഗ് സിദ്ധു. പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിച്ച നേതാക്കളില്‍ ഒരാളു കൂടിയാണ് അദ്ദേഹം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് സിദ്ധു മന്ത്രിസ്ഥാനം രാജി വെച്ചത്.
അടര്‍ത്തിയെടുക്കും
അമരീന്ദറുമായി ശത്രുതയില്‍ തുടരുന്ന സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് എത്തിക്കുക വഴി അമരീന്ദറിന്‍റെ ശത്രുപക്ഷത്തുള്ള മറ്റ് കോണ്‍ഗ്ര്സ എംഎല്‍എമാരേയും അടര്‍ത്തിയെടുക്കാമെന്ന് ആം ആദ്മി കരുതുന്നു. നേരത്തേ തന്നെ സിദ്ധുവിനെ ആം ആദ്മിയില്‍ എത്തിക്കാനുള്ള നീക്കം പാര്‍ട്ടി നടത്തിയിരുന്നു.
പിളര്‍ത്തുമോ?
ആപ്പിലേക്ക് ചേക്കേറിയാല്‍ സിദ്ധുവിന് മുഖ്യമന്ത്രി സ്ഥാനം വരെ നല്‍കാമെന്നായിരുന്നു ഓഫര്‍. എന്നാല്‍ അന്ന് സിദ്ധു ഇതിനോട് പ്രതികരിച്ചിരുന്നില്ല. അദ്ദേഹം ഇപ്പോള്‍ ആം ആദ്മിയുടെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
മറ്റ് നേതാക്കളേയും
വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ സിദ്ധു തയ്യാറായിട്ടില്ല. അതേസമയം സിദ്ധുവിനെ മാത്രമല്ല ആം ആദ്മിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള നിരവധി നേതാക്കളെ ഇതിനോടകം തന്നെ പാര്‍ട്ടി ബന്ധപ്പെട്ടതായി പ്രതിപക്ഷ നേതാവ് ഹര്‍പാല്‍ സിംഗ് ചീമ പറഞ്ഞു.
സ്വാഗതം ചെയ്യുന്നു
പഞ്ചാബിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള നേതാക്കളെ 'ആപ്' സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ചീമയുടെ പ്രതികരണം. അതേസമയം ആം ആദ്മിയുടെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള കക്ഷികള്‍.
പഞ്ചാബില്‍
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപി-ശിരോമണി അകാലിദള്‍ സഖ്യവും ആം ആദ്മി പാര്‍ട്ടിയും ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികള്‍. 117 അംഗ പഞ്ചാബ് നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 19 എംഎല്‍എമാര്‍ മാത്രമാണുളളത്.